ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്ന പ്രശ്‌നങ്ങളായിരുന്നു; ജയറാം - രാജസേനൻ വഴക്കിനെ കുറിച്ച് നിർമാതാവ്
മലയാള സിനിമയിലെ മുന്‍നിര നടന്മാരിൽ ഒരാളാണ് ജയറാം. മലയാളത്തിലെ ജനപ്രിയ നായകന്മാരിൽ ഒരാൾ. നിരവധി ഹിറ്റുകളാണ് ജയറാം മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നല്ലൊരു വിജയം നേടാന്‍ ജയറാം ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളും പിറന്നത് സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടിൽ ആയിരുന്നു. 1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിൽ തുടങ്ങിയ കൂട്ടുകെട്ട് 2006 ൽ പുറത്തിറങ്ങിയ മധു ചന്ദ്രലേഖ വരെ തുടർന്നു. ഏകദേശം പതിനഞ്ചോളം സിനിമകളാണ് ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു.

ജയറാമും രാജസേനനും അവസാനമായി ഒന്നിച്ച മധുചന്ദ്രലേഖ വമ്പൻ ഹിറ്റ് ആയിമാറിയിരുന്നു . ഉർവശി, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സ് ഓഫീസിൽ ഉൾപ്പടെ വൻ നേട്ടമാണ് കൊയ്തത്. രഘുനാഥ് പാലേരി തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് സമദ് മങ്കട ആയിരുന്നു. ഇപ്പോഴിതാ, മധുചന്ദ്രലേഖയ്ക്ക് മുൻപ് തന്നെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുകയാണ് സമദ് മങ്കട.
'അവർക്കിടയിൽ സംഭവിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമയിട്ടൊന്നും അറിയില്ല. എങ്കിലും എന്തോ ഒരു കരട് രാജസേനന്റെയും ദിലീപിന്റെയും ഇടയിൽ ഉണ്ടായിരുന്നു. ആ സമയത്ത് അവരെ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷമാണ്. ഉർവശിയും ആ ടീമിലേക്ക് വന്നു. അവർ എല്ലാവര്ക്കും ഇടയിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്,'

'പക്ഷെ ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്നതായിരുന്നു ആ പ്രശ്‌നങ്ങൾ. അപ്പോൾ രഘുനാഥ് പാലേരിയും ഞങ്ങളും ഒക്കെ ഉണ്ടായിരുന്നല്ലോ. അപ്പോൾ സംസാരിച്ചു റെഡിയാക്കി. രാജസേനൻ തന്നെയാണ് ജയറാമിനെ വിളിച്ചത്. എല്ലാ കാര്യങ്ങളും പറഞ്ഞതും,' സമദ് പറഞ്ഞു.
ആ സിനിമയിൽ ജയറാം വലിയൊരു മര്യാദ കാണിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. 'ജയറാം കാണിച്ച ഒരു സ്നേഹം അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ സിനിമ ചെയ്യാൻ ശബളം ജയറാം ഒരിക്കലും പറഞ്ഞിട്ടില്ല. ആ ശബളം ഞാൻ പറയുന്നില്ല. അദ്ദേഹത്തെ പോലൊരാൾക്ക് ശമ്പളം ഡിമാൻഡ് ചെയ്യാം. എന്നാൽ അത് ചെയ്യാതെ, ശമ്പളം നോക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. ശമ്പളത്തിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് കൊടുത്തത് പോലും എനിക്ക് ഓർമയില്ല. അങ്ങനെയാണ് അത്, സമദ് മങ്കട പറഞ്ഞു.

ജയറാം വലിയ സ്നേഹമാണ് കാണിച്ചത്. സിനിമ റിലീസായ ശേഷം എന്നെയും കുടുംബത്തെയും അവരുടെ ചെന്നൈയിലെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചു. കുട്ടികളെ ഒക്കെ പരിചയപ്പെട്ടു. അതൊന്നും മറക്കാൻ കഴിയാത്ത ആണെന്ന് അദ്ദേഹം പറഞ്ഞു.
മധുചന്ദ്ര ലേഖ ജയറാം ഉർവശി എന്നിവരെ വെച്ച് ചെയ്യാൻ തന്നെയായി ഒരുക്കിയ സിനിമ ആയിരുന്നെന്നും സമദ് മങ്കട പറഞ്ഞു. ഉർവശിക്ക് മാത്രമേ അന്ന് ആ കഥാപാത്രം ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ഇന്ന് ചിലപ്പോൾ മറ്റു താരങ്ങൾ ഉണ്ടാവുമായിരിക്കും. എന്നാൽ അന്ന് ഉർവശി മാത്രമേ അതിന് പറ്റിയ ആൾ ഉണ്ടായിരുന്നുള്ളു. അത് മനോഹരമായി ചെയ്യുകയും ചെയ്തു. അതാണല്ലോ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചത്,' സമദ് മങ്കട പറഞ്ഞു.


Click it and Unblock the Notifications