'ഭീഷ്മപർവ്വം പോലുള്ള സിനിമകളിൽ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിലൊക്കെ എന്തെങ്കിലും സന്ദേശമുണ്ടോ!'
മലയാള സിനിമയിലെ വല്യേട്ടനാണ് മമ്മൂട്ടി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നത് ആ മഹാനടനാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊർജ്ജത്തോടെയും അദ്ദേഹം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നിരന്തരം സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന നടനെന്ന നിലയിൽ മമ്മൂട്ടി പുതു തലമുറയ്ക്ക് ഏറെ പ്രചോദനമാണ്.
മമ്മൂട്ടിയുടെ ഈ സ്വയം പുതുക്കൽ അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകളിൽ തന്നെ കാണാൻ കഴിയും. ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അടുത്തിടെ വെള്ളിത്തിരയിൽ എത്തിച്ചത്. ഇനി വരാൻ ഇരിക്കുന്ന റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ തുടങ്ങിയ ചിത്രങ്ങളിലും പുതിയൊരു മമ്മൂട്ടിയെ കാണാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഈ വർഷത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസായിരുന്നു അമൽ നീരദ് സംവിധാനത്തിൽ ഒരുങ്ങിയ ഭീഷ്മപർവ്വം. മമ്മൂട്ടി എന്ന നടന്റെ താരപരിവേഷം അപ്പാടെ ഉപയോഗിച്ച ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മമ്മൂട്ടി ആരാധകർ ചിത്രത്തെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ബ്ലോക്ബസ്റ്റർ ഹിറ്റായ ചിത്രം ഒരുപോലെ പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടി ഭീഷ്മപർവ്വം പോലുള്ള സിനിമകളിൽ അല്ല അഭിനയിക്കേണ്ടത് എന്ന് പറയുകയാണ് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട. ഇതിനോടകം നിരവധി കൊമേർഷ്യൽ സിനിമകൾ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള നടൻമാർ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകൾ ചെയ്യണം എന്നാണ് സമദ് മങ്കട പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

പഴയ കാല സിനിമയായ അച്ഛനും ബാപ്പയും മമ്മൂട്ടിയെ വെച്ച് പുനർനിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമർശം ഉണ്ടായത്. 'അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാൽ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്. അതിൽ കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ,'
'മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകൾ വേണം ചെയ്യാൻ. അവരൊക്കെ കൊമേർഷ്യൽ സിനിമകൾ ചെയ്ത വളരെ എസ്റ്റാബ്ലീഷഡ് ആയ നടന്മാരാണ്. അവർ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകൾ ചെയ്യണം. ഭാവി തലമുറക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകൾ കൊമേർഷ്യൽ സിനിമകളാണ് മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി,'

'ഞാൻ സിനിമയെ വിമർശിക്കുകയല്ല. എന്നാൽ ആ സിനിമയിൽ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാൻ കഴിയില്ല. നല്ലൊരു എന്റർടൈനർ മാത്രമാണ്. ഇപ്പോഴത്തെ സിനിമകൾ എല്ലാം അഗ്രസീവാണ്. ആ അഗ്രസീവ് മൂഡിലുള്ള സിനിമകൾ ആണ് പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. മുൻപ് നന്മയുള്ള പടങ്ങളോട് ആയിരുന്നു ഉണ്ടായിരുന്നത്,'
മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവവും സമദ് മങ്കട പങ്കുവയ്ക്കുന്നുണ്ട്. 'മമ്മൂട്ടിയെ കാണുമ്പോൾ വളരെ ഗാംഭീര്യത്തോടെ സംസാരിക്കുന്ന ഒരു ഗജകേസരി ആയിട്ടൊക്കെയായാണ് നമ്മുക്ക് തോന്നുക. എന്നാൽ അടുത്ത് ഇടപഴകുമ്പോൾ നല്ലൊരു മനുഷ്യനാണ് മനസ് തുറന്നു സംസാരിക്കുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്,' സമദ് മങ്കട പറഞ്ഞു.


Click it and Unblock the Notifications