'ചന്ദ്രോത്സവം ഉപേക്ഷിക്കാനൊരുങ്ങിയ സിനിമ; ഒരുമാസം എഴുതാനിരുന്നിട്ടും വെള്ളമടി അല്ലാതെ ഒന്നും നടന്നില്ല'
സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമകളിൽ ഒന്നാണ് ചന്ദ്രോത്സവം. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ്. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. എന്നാൽ 2005 ൽ വിഷു റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
പിൽക്കാലത്ത് ടെലിവിഷനിൽ വന്നതോടെയാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത്. യൂട്യൂബിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ചിത്രങ്ങളിൽ ഒന്നാണ് ചന്ദ്രോത്സവം. മീനായാണ് ചിത്രത്തിൽ നായികയായി എത്തിയത്. രഞ്ജിത്ത്, കൊച്ചിൻ ഹനീഫ, ജഗദീഷ് തുടങ്ങിയ താരനിര അണിനിരന്ന ചിത്രം നിർമ്മിച്ചത് സന്തോഷ് ദാമോദരൻ ആയിരുന്നു.

ഇപ്പോഴിതാ, ചന്ദ്രോത്സവം സിനിമയുടെ പിറവിയെ കുറിച്ചും ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് സന്തോഷ് ദാമോദരൻ. രഞ്ജിത്തുമായുള്ള സൗഹൃദത്തിൽ നിന്നാണ് ചന്ദ്രോത്സവം സിനിമയുടെ പിറവി എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാസത്തോളം ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതാൻ ഇരുന്നിട്ട് ഒന്നും നടക്കാതെ വരുകയും പദ്ധതി ഉപേക്ഷിക്കാൻ ഒരുങ്ങിയതിനെ കുറിച്ചെല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഞാനും രഞ്ജിത്തും തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് ചന്ദ്രോത്സവം ഉണ്ടാകുന്നത്. മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം ഞങ്ങൾ പങ്കജ് ഹോട്ടലിൽ വച്ച് കണ്ടിരുന്നു. അന്ന് പരിചയപ്പെട്ട ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നെ കോഴിക്കോടേയ്ക്കും തിരുവനന്തപുരത്തേക്കും യാത്രകൾ ആയിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് ഈ കഥ ഉണ്ടാവുന്നത്. ഈ കഥ മാത്രമല്ല വേറെ ഒരുപാട് കഥകൾ വന്നു. അത് പലതും പിന്നത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു മാറ്റി,'

'അങ്ങനെ ഒരിക്കൽ എന്നെ വിളിച്ച് ചന്ദ്രോത്സവത്തിന്റെ കഥ പറഞ്ഞു. ഒപ്പം ഒരു പക്കാ കൊമേർഷ്യൽ ചിത്രത്തിന്റെയും. ഏത് വേണം എന്ന് ചോദിച്ചു. ഞാൻ ചന്ദ്രോത്സവം മതി എന്ന് പറഞ്ഞു. കോഴിക്കോട് നടൻ അഗസ്റ്റിൻ അടക്കമുള്ള സുഹുത്തുക്കൾക്കിടയിലും ഇത് ചർച്ച ചെയ്തു അങ്ങനെ തീരുമാനമാക്കി ഒറ്റപ്പാലത്തേക്ക് പോയി. അവിടെ മോഹൻലാൽ ഒക്കെ താമസിക്കാറുള്ള ലക്ഷ്‌മി നിവാസ് എന്ന ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്,'
'അങ്ങനെ ഒരു മാസത്തോളം അവിടെ ഇരുന്നു തീറ്റയും കുടിയും ഒക്കെ നടക്കുന്നുണ്ട്. സ്ക്രിപ്റ്റ് ആയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ തിരുവനന്തപുരം പോയി വന്നപ്പോൾ അഗസ്റ്റിൻ വിഷമിച്ചിരിക്കുന്നു. രഞ്ജിക്ക് ഒന്നും വരണില്ല നാളെ പോകുവാണെന്ന് പറയുന്നു എന്ന്. കഥയിലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ് അങ്ങനെ ആവട്ടെ എന്ന് പറഞ്ഞു. പടം ഇപ്പോൾ ചെയ്യണ്ട എന്നായി. പിറ്റേ ദിവസം രാവിലെ രഞ്ജിത്ത് വന്നിട്ട് എന്നോട് വരിക്കാശ്ശേരി മനയിൽ സെറ്റിടാൻ ആണ് പറഞ്ഞത്,'

'അങ്ങനെ പടം ഓണായി. ആർട് ഡയറക്ടർ വന്നു. സെറ്റ് ഇട്ടു പത്ത് ദിവസം കൊണ്ട് ഷൂട്ട് തുടങ്ങി. ചില സിനിമകൾ അങ്ങനെ സംഭവിക്കുകയാണ് ചെയ്യുക. മോഹൻലാലിന് നേരത്തെ അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. മോഹൻലാലിനെ വച്ച് ചെയ്യാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. പിന്നീട് വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി എന്നിവരൊക്കെ ചിത്രത്തിനെ ഭാഗമായി. അങ്ങനെയിരിക്കെയാണ് ദക്ഷിണാമൂർത്തിയെ കൊണ്ടുവരാനുള്ള ആശയം രഞ്ജിത്തിന് ഉണ്ടാകുന്നത്,'
'അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. ആദ്യം സമ്മതിച്ചില്ല. ആരോഗ്യം മോശമാണെന്ന് ഒക്കെ പറഞ്ഞു. പക്ഷെ ഭാര്യ കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം വന്ന് ചെയ്തു. ആദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്,' സന്തോഷ് ദാമോദരൻ ഓർത്തു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കാൻ ആദ്യം ഇളയരാജയെ സമീപിച്ചിരുന്നെന്നും അദ്ദേഹം സമ്മതിച്ച ശേഷം രഞ്ജിത് അത് വേണ്ടെന്ന് വെച്ച് വിദ്യാസാഗറിനെ ഏൽപിക്കുകയായിരുന്നെന്നും സന്തോഷ് ദാമോദരൻ പറയുന്നുണ്ട്.


Click it and Unblock the Notifications