വെറൈറ്റി അഡാപ്റ്റ് ചെയ്യാനാണ് മമ്മൂട്ടി അത് വേണ്ടെന്ന് വെച്ചത്; നടൻ ദൃശ്യം ഉപേക്ഷിച്ചതിനെ കുറിച്ച് ബദറുദ്ദീൻ!
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് രാജ്യമൊട്ടാകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ പതിവ് ശൈലിയിൽ നിന്ന് മാറി സഞ്ചരിച്ച സിനിമയായിരുന്നു ഇത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ദൃശ്യം വിവിധ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാള സിനിമയ്ക്ക് അടുത്ത കാലത്ത് പാൻഇന്ത്യൻ തലത്തിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായ സിനിമകളിൽ ഒന്നും ദൃശ്യം തന്നെയാണ്. ദൃശ്യത്തിന്റെ പിന്നാമ്പുറ കഥകൾ പലതും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. മോഹൻലാലിന് മുൻപ് ജീത്തു ജോസഫ് ദൃശ്യത്തിന്റെ കഥ പറയുന്നത് മമ്മൂട്ടിയോടാണ്. മമ്മൂട്ടി ഈ സിനിമ വേണ്ടെന്ന് വെച്ചതോടെയാണ് മോഹൻലാലിലേക്ക് സിനിമ എത്തുന്നത്.

ഇക്കാര്യം ജിത്തു ജോസഫ് തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്. തിരക്കഥ വായിച്ച ശേഷം തൃപ്തി തോന്നാത്തിനാലാണ് മമ്മൂട്ടി സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. മമ്മൂട്ടി ആരാധകരെയെല്ലാം നിരാശപ്പെടുത്തിയ വെളിപ്പെടുത്തലായിരുന്നു ഇത്. ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുള്ളതാണ് ഈ സംഭവം. ഇപ്പോഴിതാ മമ്മൂട്ടി ദൃശ്യം നിരസിക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായ ബദറുദ്ദീൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
അടുപ്പിച്ച് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ദൃശ്യം മമ്മൂട്ടി വേണ്ടെന്ന് വെച്ചതെന്നാണ് ബദറുദ്ദീൻ പറയുന്നത്. ദൃശ്യം ഒരിക്കലും വലിയൊരു ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യത്തിന്റെ വിജയത്തിന് കാരണം ആ സിനിമയുടെ ഘടനയാണ്. ദൃശ്യം റിലീസ് ചെയ്യുന്നതിന് മുൻപുള്ള രണ്ട് ദിവസവും താൻ മോഹൻലാലിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് അവരൊന്നും ഈ പടം ഇത്രയും ഹിറ്റാകുമെന്ന് വിചാരിച്ചിട്ടില്ലെന്ന് ബദറുദ്ദീൻ പറയുന്നു. ആളുകൾക്ക് ഇഷ്ടമാകുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്രയും വലിയ ഹിറ്റാകുമെന്ന് ആരും വിചാരിച്ചിട്ടില്ല. അത് ആ സ്ക്രിപ്റ്റിന്റെ മിടുക്കാണ്.
സിനിമയുടെ അടിസ്ഥാനം അതിന്റെ സ്ക്രിപ്റ്റാണ്. അത് വൃത്തികേടായിട്ട് വേണമെങ്കിലും ഒരാൾക്ക് ഉണ്ടാക്കിയെടുക്കാം. നല്ല ആർട്ടിസ്റ്റും സംവിധായകനും നിർമാതാവും വിചാരിച്ചാൽ നന്നായി സിനിമ എടുക്കാമെന്നും ബദറുദ്ദീൻ പറഞ്ഞു.
ദൃശ്യത്തിന്റെ കഥ കേൾക്കുമ്പോൾ മമ്മൂട്ടി ചെയ്ത്കൊണ്ടിരുന്നതും അതിന് മുൻപ് ചെയ്തതും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ആയിരുന്നു. അതുകൊണ്ടാണ് മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് ബദറുദ്ദീൻ പറഞ്ഞത്. 'ദൃശ്യത്തിന്റെ കഥയുമായി സംവിധായകൻ, മമ്മൂട്ടിയെ സമീപിച്ചിരുന്നു. അപ്പോൾ മമ്മൂട്ടി ചെയ്തുകൊണ്ടിരുന്നത് ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ്. അതിന് മുൻപ് അദ്ദേഹം ചെയ്ത് കഴിഞ്ഞതും ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമായിരുന്നു',

'മമ്മൂട്ടി നോക്കുമ്പോൾ ഈ വർഷം ചെയ്യുന്നതൊക്കെ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ. അപ്പോൾ അദ്ദേഹം തീരുമാനിച്ചു ഈ വർഷം ഇനി പോലീസ് വേഷങ്ങളോ ഇൻവെസ്റ്റിഗേഷനോ വേണ്ട, കുടുംബ ചിത്രങ്ങൾ മതിയെന്ന്. ചിലപ്പോൾ വെറൈറ്റി അഡാപ്റ്റ് ചെയ്യാൻ അവരിലേക്ക് വരുന്ന സിനിമകൾ മാറ്റിക്കളയും. ഇത് തന്നെ മോഹൻലാലിനും സംഭവിക്കും',
'ഉദാഹരണത്തിന്, ഈ വർഷം ഒരു മൂന്ന് പോലീസ് വേഷം ചെയ്തെന്ന് വിചാരിച്ചോ, അല്ലെങ്കിൽ അത് വക്കീൽ വേഷം ആയിക്കൊള്ളട്ടെ. ഇനി ഈ വർഷം അതുപോലെത്തെ വേഷം പറ്റില്ല വേറെ എന്തെങ്കിലും നോക്കാമെന്ന് അദ്ദേഹം വിചാരിക്കും. കസബ ചെയ്യുന്ന സമയത്ത് വീണ്ടും പോലീസ് വേഷം കൊണ്ടുവന്നു, ഇനി ഈ വർഷം പോലീസ് വേഷം ചെയ്യില്ല അടുത്ത വർഷം ചെയ്യാമെന്ന് അദ്ദേഹം വിചാരിച്ചു. അതൊന്നും ഈ ചിത്രങ്ങളുടെയൊക്കെ തിരക്കഥ മോശമായതുകൊണ്ടല്ല', ബദറുദ്ദീൻ പറഞ്ഞു.


Click it and Unblock the Notifications