രാവിലെ ബാത്റൂമിൽ ഇരുന്ന് സ്ക്രിപ്റ്റ് എഴുതും, താളവട്ടം വരെ ഇങ്ങനെ; പ്രിയദർശന്റെ ആദ്യകാലം ഓർത്ത് കെ രാധാകൃഷ്ണൻ
മലയാളത്തിലേ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഒരു സൂപ്പർ താരത്തിലേക്കുള്ള മോഹൻലാലിന്റെ വളർച്ചയ്ക്ക് കാരണമായതും ഈ ചിത്രങ്ങളായിരുന്നു.
ആദ്യകാലത്ത് ഇവർ ഒരുമിച്ച ചിത്രങ്ങളെല്ലാം വമ്പൻ വിജയമായിരുന്നു. തിരക്കഥാകൃത്തായിരുന്ന പ്രിയദർശന്റെ സംവിധയകനായുള്ള ആദ്യ സിനിമ മോഹൻലാലിന് ഒപ്പമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു ചിത്രം. മേനക സുരേഷ്, ശങ്കർ, നെടുമുടി വേണു, സുകുമാരി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ, ആ ഫുൾ സ്ക്രിപ്റ്റ് ഇല്ലാതെ പ്രിയദർശൻ ഒരുക്കിയ ചിത്രമായിരുന്നു എന്ന് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ കെ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

'പൂച്ചക്കൊരു മൂക്കുത്തി ഫുൾ സ്ക്രിപ്റ്റ് ഇല്ലാതെ പ്രിയദർശൻ ഷൂട്ടിങ് തുടങ്ങിയ സിനിമയാണ്. താളവട്ടം മുതലാണ് അക്കാര്യത്തിൽ പുള്ളി ഒരു മാറ്റം വരുത്തിയത്. അതിന് മുൻപ് ഷൂട്ടിന് ഒപ്പമായിരുന്നു എഴുത്തും. പൂച്ചക്കൊരു മൂക്കുത്തി സമയത്ത് പങ്കജ് ഹോട്ടലിൽ ആണ് താമസം. എന്താണ് ഇന്ന് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിച്ചാൽ നാളെ പറയാമെന്ന് പറഞ്ഞ് പുള്ളി പോയി കിടന്ന് ഉറങ്ങും',
'അത്രയധികം ആർട്ടിസ്റ്റുകൾ ഉണ്ട്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഈ പരിപാടി ഒന്നും നടക്കില്ല. രാവിലെ 6:30 ആകുമ്പോൾ തന്നെ ഞാൻ പോയി വിളിക്കും. ഒരു ചായ പറയ് എന്നാവും അപ്പോൾ. ചായ വന്നാലും പുള്ളി എണീക്കില്ല. ചായ തണുത്ത് പോയെന്ന് പറഞ്ഞ് അടുത്തതും പറയിക്കും. പുള്ളി നിലത്ത് തൊട്ടു വണങ്ങി ആണ് എഴുനേൽക്കുന്നതെങ്കിൽ പിന്നെ കിടക്കില്ല. വേഗം കുളിച്ച് റെഡിയായി വരും',

'രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ ചോദിക്കും എവിടെയാണ് ഷൂട്ടിങ് എന്തൊക്കെയാണ് കാര്യങ്ങൾ. ഒന്നും അറിയില്ല. പുള്ളി നീ വെയ്റ്റ് ചെയ്യെന്ന് പറയും. എന്നിട്ട് പത്രവുമെടുത്ത് ബാത്‌റൂമിൽ പോവും. വായിക്കാൻ ഒന്നുമല്ല. അകത്ത് പോയിട്ട് ടിഷ്യു പേപ്പറിൽ വെച്ച് സ്ക്രിപ്റ്റ് എഴുതാൻ ആണ്. അര മണിക്കൂർ കഴിയുമ്പോൾ വന്നിട്ട് പറയും എല്ലാവരെയും വിളിച്ച് അവിടേക്ക് പൊക്കോളൂന്ന്',
'ഒരിക്കെ മ്യൂസിയത്തിൽ ആയിരുന്നു. നേരത്തെ പെർമിഷൻ എടുക്കണം. അതൊന്നും ഇല്ല. ഞാൻ പിന്നെ സൂപ്രണ്ടിന്റെ വീട്ടിൽ പോയി കണ്ട് ശരിയാക്കും. ഇതെല്ലാം കഴിഞ്ഞ് ആർടിസ്റ്റ് എല്ലാവരും ലൊക്കേഷനിൽ എത്തുമ്പോൾ ഉച്ച കഴിയും. ഇങ്ങനെ ഒരു കോമഡി ആയിരുന്നു പൂച്ചക്കൊരു മുക്കൂത്തി ടൈമിൽ. അതെങ്ങനെ തീർന്നെന്ന് ചോദിച്ചാൽ അങ്ങനെയൊക്കെ തീർത്തു',

'അന്ന് നിർമാതാവ് സുരേഷിന് പോലും ഒരു ടെൻഷനും ഇല്ലായിരുന്നു. എല്ലാം ഒരു ഓളത്തിൽ അങ്ങനെ പോകും. പ്രിയദർശന് എല്ലാം തലയിൽ ഉണ്ടാവും. ഷൂട്ട് തുടങ്ങിയാൽ പിന്നെ അങ്ങനെ പൊക്കോളും. അങ്ങനെ കുറച്ചു സിനിമകൾ ചെയ്ത് താളവട്ടം എത്തിയപ്പോൾ പുള്ളി സീരിയസായി. താളവട്ടം ഊട്ടിയിലാണ് ഷൂട്ട് ചെയ്തത്. അവിടെ മുതൽ പുള്ളി മാറി. രാവിലെ ആറ് മണി കഴിയുമ്പോൾ ക്യാമറയുമായി ഇറങ്ങും. പിന്നെ എല്ലാ പടങ്ങൾക്കും ഫുൾ സ്ക്രിപ്റ്റ് ഉണ്ടായിരുന്നു',

'മോഹൻലാലിന് അന്നും ഇന്നും ഒരേ ഡെഡിക്കേഷൻ ആണ്. രാവിലെ നേരത്തെ എഴുന്നേൽക്കും. നേരത്തെ എഴുന്നേറ്റിട്ട് നമ്മളെ വന്ന് വിളിച്ച് എഴുന്നേൽപ്പിക്കുന്ന സന്ദർഭം ഒക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പുള്ളി ക്യാമറയ്ക്ക് മുന്നിൽ വന്നാൽ എല്ലാം മറക്കും. ഈ പ്രായത്തിലൊക്കെ പുള്ളി പുലിമുരുഗൻ ഒക്കെ ചെയ്തത് നോക്കു. ഇപ്പോഴത്തെ യുവതാരങ്ങൾക്ക് പോലും പറ്റിയേക്കില്ല,'
ഒരിക്കെ പ്രിയദർശനും താൻ ആദ്യ കാലങ്ങളിൽ സ്ക്രിപ്റ്റ് ഇല്ലാതെയാണ് സിനിമകൾ ഒരുക്കിയതെന്ന് പറഞ്ഞിട്ടുണ്ട്. താന്‍ കൂടുതലും സെറ്റുകളില്‍ വെച്ച് എഴുതിയാണ് സിനിമകള്‍ ചെയ്തത്. അങ്ങനെയാണ് എനിക്ക് മിക്ക വിജയ സിനിമകളും ലഭിച്ചത്. ആ ഒരു സുഖം പിന്നീട് സ്‌ക്രിപ്റ്റ് പൂര്‍ണമായി എഴുതിയിട്ട് സിനിമകള്‍ ചെയ്തപ്പോള്‍ കിട്ടിയില്ല. അന്നൊക്കെ ഒരു പോക്കായിരുന്നു. ഒരു വിശ്വാസം, ഒരു രസം, ഒരു പിക്‌നിക്ക് പോലെ സിനിമ ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി എന്നാണ് പ്രിയദർശൻ പറഞ്ഞത്.


Click it and Unblock the Notifications