'ഒരു ദിവസം കുറഞ്ഞത് അഞ്ച് സംവിധായകരെങ്കിലും കഥ പറയാൻ വരാറുണ്ട്'; ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച!
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് ആരാധകർ അദ്ദേഹത്തെ ഇന്ന് നെഞ്ചിലേറ്റുന്നത്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇന്ദ്രൻസിന് വർഷങ്ങളോളം അത്തരം കഥാപാത്രങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ കണ്ടെത്തുകയും അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തുകയും ചെയ്തിരുന്നു.
ഹാസ്യ കഥാപാത്രഹങ്ങള്‍ പോലെ അഭിനയ പ്രാധാന്യമുള്ളതും ശക്തവുമായ കഥാപാത്രങ്ങൾ തന്റെ കയ്യില്‍ ഭദ്രമാണെന്ന് നടൻ ഇതിനകം തെളിയിച്ചു കഴിഞ്ഞു. അഞ്ചാംപാതിര, ഹോം, ഉടൽ തുടങ്ങിയ ചിത്രങ്ങൾ അതിന് തെളിവാണ്.

സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിച്ചിരുന്ന ഇന്ദ്രൻസ് അവിടെ നിന്നുമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അമ്മാവനൊപ്പം തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന ഇന്ദ്രൻസ്. അതിനിടെ നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചിരുന്നു. പിന്നീട് ദൂരദർശനിലെ സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് വസ്ത്രാലങ്കാരം വിട്ട് ബിഗ് സ്‌ക്രീനിലേക്കും എത്തുകയായിരുന്നു അദ്ദേഹം.

ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഇന്ദ്രൻസ് എന്ന നടന്റെ വളർച്ചയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായ എസ് എൽ പ്രദീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിലവിൽ കുറഞ്ഞത് ഒരു ദിവസം അഞ്ച് സംവിധായകരും നിർമ്മാതാക്കളുമെങ്കിലും ഇന്ദ്രൻസിനോട് കഥ പറയാൻ സെറ്റിൽ എത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രദീപിന്റെ വാക്കുകൾ ഇങ്ങനെ.

'ഇന്ദ്രൻസ് ചേട്ടന്റെ കൂടെ ഒരുപാട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇന്ദ്രൻസ് ചേട്ടന് സ്റ്റേറ്റ് അവാർഡ് കിട്ടിയ സിനിമ ആയിരുന്നു വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം. മനോഹരമായ സിനിമ ആയിരുന്നു അത്. ആദ്യം മറ്റൊരു സബ്ജക്ടുമായിട്ടാണ് അഭിലാഷ് ഇന്ദ്രൻസ് ചേട്ടന്റെ അടുത്ത് വരുന്നത്. എന്നാൽ അതുപോലൊരു സബ്ജക്ടിൽ ഒരു ചിത്രം അപ്പോൾ ഷൂട്ട് തുടങ്ങിയിരുന്നു,'
'പിന്നീട് നാല് ദിവസം കഴിഞ്ഞാണ് ആളൊരുക്കത്തിന്റെ കഥയുമായി എത്തുന്നത്. ഇന്ദ്രൻസ് ചേട്ടൻ പോലും പ്രതീക്ഷിക്കാത്ത ഒരു സിനിമ ആയിരുന്നു അത്. സംസ്ഥാന അവാർഡിന് പുറമെ ദേശീയ അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഒരു വോട്ടിനോ മറ്റോ ആണ് ചേട്ടന് ദേശീയ അവാർഡ് നഷ്ടമായത്,'

'ഇന്ദ്രൻസ് ചേട്ടനുമായി പത്തിരുപത് വർഷത്തിലേറെയായുള്ള ബന്ധമാണ് എനിക്ക്. കൊച്ചു കൊച്ചു വേഷങ്ങളിൽ വരുന്ന നാൾ മുതൽ അറിയാം. രാജസേനൻ സാറിന്റെ സിഐഡി ഉണ്ണികൃഷ്ണൻ എന്ന സിനിമയിലാണ് ആദ്യമായി കുറച്ചെങ്കിലും നല്ല കഥാപാത്രം ചെയ്യുന്നത്. ഒരു നടനെന്ന പരിവേഷം കിട്ടുന്നത് ആ സിനിമ മുതലാണ്,'
'ഇപ്പോൾ ഞാൻ ചെയ്യാൻ പോകുന്ന രാജസേനൻ സാറിന്റെ പുതിയ സിനിമയിൽ ഇന്ദ്രൻസ് ചേട്ടനുണ്ട്. അദ്ദേഹമാണ് ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത്. എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഒരു ദിവസം സെറ്റിൽ ഇന്ദ്രൻസ് ചേട്ടനെ കാണാൻ മിനിമം ഒരു അഞ്ച് സംവിധായകരും അഞ്ച് നിർമ്മാതാക്കളും വരും. അദ്ദേഹത്തോട് കഥ പറയാൻ,'

'അത് എല്ലാം പുള്ളിക്ക് എടുക്കാൻ പറ്റില്ല. അതിൽ വ്യത്യസ്തമെന്ന് തോന്നുന്നത് ആകും പുള്ളി എടുക്കുക. എനിക്ക് പുള്ളിയോട് നേരിട്ട് സൗഹൃദമുള്ളതാണ്. സെറ്റിൽ ഒക്കെ കാണുമ്പോൾ ഓരോ സംവിധായകർ കഥ പറഞ്ഞോണ്ട് ഇരിക്കുകയായിരിക്കും. അത്രയും വലിയൊരു വളർച്ച നമ്മുടെ മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ കഴിവ്, അനുഭവസമ്പത്ത് ഒക്കെ കൊണ്ടാണ്. അതെല്ലാം നോക്കികാണുമ്പോൾ വലിയ അത്ഭുതം തന്നെയാണ്,' എസ് എൽ പ്രദീപ് പറഞ്ഞു.


Click it and Unblock the Notifications