'ഭാവിയിൽ സന്യാസിയാകുമെന്ന് മോഹൻലാൽ, ഞാൻ ചിരിച്ചു; മകൻ സന്യാസിയെ പോലെയായി': ആർ സുകുമാരൻ
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ആർ സുകുമാരൻ. മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശിൽപിയും സംവിധാനം ചെയ്തത് ആർ സുകുമാരനാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 2010 ൽ യുഗപുരുഷൻ എന്നൊരു ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ആർ സുകുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. പാദമുദ്രയുടെ ഷൂട്ടിങ് സമയത്ത് താനൊരു സന്യാസി ആകുമെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടെന്ന് സുകുമാരൻ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'പദമുദ്രയുടെ സമയത്ത് ഒരു മൊട്ടക്കുന്നിൽ ഷൂട്ട് ഉണ്ടായിരുന്നു. മരങ്ങളൊന്നുമില്ലാത്ത ഇടമാണ്. രാത്രിയിലാണ് ഷൂട്ടിങ്. നല്ല നിലാവൊക്കെയുണ്ട്. ഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങളൊക്കെ ചെയ്യുന്നതിനിടയിൽ ലാൽ അവിടെ മണ്ണിൽ തന്നെ ഒന്ന് കിടന്നു. ലാലേ ഭാവിയിൽ ലാൽ ഒരു സന്യാസിയെ പോലെ ആകുമെന്ന് ഞാൻ പറഞ്ഞു. ഇന്ന് അയാളുടെ മോൻ (പ്രണവ് മോഹൻലാൽ) ഒരു സന്യാസിയെ പോലെയാണ്. ലാലും അന്നത് പറഞ്ഞു, സന്യാസിയാകുമെന്ന്. ഞാൻ ചിരിച്ചു. സാർ ചിരിക്കണ്ട ഞാൻ സന്യാസിയാകുമെന്ന് വീണ്ടും പറഞ്ഞു',
'പ്രായം ഇത്രയേ ആയിട്ടുള്ളുവല്ലോ, അയാൾക്ക് ഇനിയും സന്യാസി ആകാമല്ലോ. മറ്റു നടന്മാർക്കൊന്നുമില്ലാത്ത, അയാൾക്കുള്ള പ്രത്യേകത എന്തെന്നാൽ, അയാൾ ഒരു കഥാപാത്രമായി അങ്ങ് മാറും. പിന്നെ കാണുന്നത് ലാലല്ല. അതിലേക്ക് അങ്ങ് ചേരും. അത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടാതെ ചെയ്യൂ. അതിനപ്പുറം ചെയ്യില്ല', ആർ സുകുമാരൻ പറഞ്ഞു.

മോഹൻലാൽ മരംചുറ്റി പ്രേമങ്ങളോ, പാട്ടോ ഡാൻസോ ചെയ്യേണ്ട കാര്യമില്ല ക്ലാസ്സിക് സിനിമകൾ മാത്രം ചെയ്താൽ മതിയെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു. 'ഇയാൾ ക്ലാസിക് സിനിമകൾ മാത്രം ചെയ്താൽ മതി. ആയിരം പടങ്ങൾ ചെയ്‌തു എന്ന് പറയുന്നത് കൊണ്ടൊന്നും കാര്യമില്ല. അതൊക്കെ ചെയ്യാൻ ഇപ്പോൾ വേറെ പിള്ളേർ ഒക്കെ ഉണ്ടല്ലോ. ഇവർക്കൊന്നും വലിയ ചാൻസ് ഇല്ലല്ലോ. മോഹൻലാൽ അടിച്ചുപൊളി സിനിമകൾ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അതിൽ എനിക്ക് മനഃപ്രയാസമുണ്ട്', അദ്ദേഹം പറഞ്ഞു.
മോഹൻലാലിന് അഭിനയത്തോടുള്ള പാഷനെ കുറിച്ച് വാചാലനായ അദ്ദേഹം വിവാഹത്തിന്റെ തലേന്ന് വന്ന് മോഹൻലാൽ ഷൂട്ട് തീർത്തതിനെ കുറിച്ചും വാചാലനായി. 'കാവടിയാട്ടം സീൻ മാത്രമാണ് എടുക്കാനുണ്ടായിരുന്നത്. അത് പിന്നീട് എടുക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അത് തീർക്കാമെന്നായിരുന്നു ലാലിന്. ഞങ്ങൾ തമ്മിൽ തർക്കമായി. ഒടുവിൽ ലാൽ തന്നെ ജയിച്ചു. തുടർന്ന് കല്യാണത്തിന്റെ തലേന്ന് വന്ന് അത് ഷൂട്ട് ചെയ്തു. അത് കാണാൻ അന്ന് മമ്മൂട്ടിയൊക്കെ വന്നിരുന്നു. ലാലിൻറെ ഡെഡിക്കേഷൻ അതാണ്', ആർ കുമാരൻ പറഞ്ഞു.


Click it and Unblock the Notifications