'നിന്നെ എനിക്കിപ്പോൾ ചവിട്ടാൻ തോന്നുന്നു'; മദ്യപാനം നിർത്തിയതിനു പിന്നിലെ രഹസ്യം രജനി തുറന്നു പറയുന്നു
കോളിവുഡിന്റെ സ്റ്റൈൽ മന്നൻ സിനിമയിൽ എത്തിയിട്ട് 50 വർഷത്തിലേക്ക് കടക്കുന്നു. സിനിമാ ലോകത്തിന് എന്നും ആഘോഷിക്കാൻ സാധിക്കുന്ന മികച്ച ചിത്രങ്ങളാണ് രജനികാന്ത് സമ്മാനിച്ചത്. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് ആവേശം തരുന്നതാണ്. അദ്ദേഹത്തിന്റെ സ്റ്റൈലും സ്വാഗും മറ്റൊരു താരത്തിനും അനുകരിക്കാൻ സാധിക്കാത്ത നിലയിലേക്കുള്ള വളർച്ചായായിരുന്നു രജനിയുടേത്. ഒരു ബസ് കണ്ടക്ടറായിരുന്ന വ്യക്തിയിൽ നിന്നും അതുപോലെ നൂറ് ബസ് സ്വന്തമായി വാങ്ങിക്കാനുള്ള ലെവലിൽ രജനി വളർന്നിരിക്കുന്നു.
കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമയിലേക്ക് പ്രവേശിക്കുന്നത്. തുടക്കകാലത്ത് രജനി, കമൽ, ശ്രീദേവി കോംബോയിൽ ഹിറ്റായ ചിത്രങ്ങളായിരുന്നു മൂൺഡ്ര് മുടിച്ച്, പതിനാറ് വയതിനിലെ എന്നിവ. രജനി അഭിനയത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മോശം ശീലമായിരുന്നു മദ്യപാനവും പുകവലിയും. സിനിമയിൽ എത്തിയ കാലത്ത് ഇതിന്റെ ഉപയോഗം വളരെ കൂടുതലുമായിരുന്നു.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിനിടെ താൻ മദ്യപാനവും പുകവലിയും നിർത്തിയതിനെ കുറിച്ചു രജനികാന്ത് പറഞ്ഞിരുന്നു. "അപൂർവ്വ രാഗങ്ങൾ ചെയ്യുന്ന സമയത്ത് എനിക്ക് മനസിലായി അഭിനയം എനിക്ക് പറ്റില്ലെന്ന്. ഇത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ആ സമയത്ത് നടൻ നാഗേഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു രജനിയുടെ അഭിനയം വളരെ മോശമാണെന്ന്. സംവിധായകൻ പറയുന്നതു പോലെ ചെയ്താൽ മതിയെന്നും, താൻ ഇത്രയും നാൾ അങ്ങനെയാണ് അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങനെ കെ. ബാലചന്ദറിന്റെ തപ്പു താളങ്ങൾ എന്ന സിനിമാ ചിത്രീകരണത്തിനിടെ ചില കാര്യങ്ങൾ രജനിയുടെ ജീവിതത്തിൽ സംഭവിച്ചു. ചിത്രം തമിഴിലും കന്നടയിൽ ഒരുമിച്ച് ചെയ്തതാണ്. ബാംഗ്ലൂരിൽ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഒരു ദിവസം നാഗേഷിന് സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നോട് രാത്രി മണിയായപ്പോൾ പാക്കപ്പ് പറഞ്ഞു. ഞാൻ നേരെ റൂമിലേക്ക് പോയി. റൂമിലെത്തിയ ഉടൻ കുളിച്ച് മദ്യപാനം തുടങ്ങി.
രാത്രി 10 മണിക്ക് സംവിധായകന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ ലൊക്കേഷനിലേക്ക് എത്താൻ വേണ്ടി എന്നെ വിളിച്ചു. അന്ന് ഏതോ ഒരു സീൻ ഷൂട്ട് ചെയ്യാൻ വിട്ടു പോയിരുന്നു. ഉടനെ അത് എടുക്കണമെന്ന് ബാലചന്ദർ അറിയിച്ചിരുന്നു. ഇത് കേട്ടയുടൻ ഞാനൊന്നു നടുക്കി. ഒന്നാമത് മദ്യപിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് തന്നെ കുളിച്ചു, പല്ലു തേച്ചു, മേക്കപ്പ് ചെയ്തു, സ്പ്രേ അടിച്ചു. ഞാൻ ഓർത്തത് ബാലചന്ദർ സാർ എന്റെ അടുത്തേക്ക് വരില്ലെന്നാണ്.

പക്ഷേ അവസാനം അദ്ദേഹത്തിന് മനസിലായി ഞാൻ മദ്യപിച്ചിട്ടുണ്ടെന്ന്. അദ്ദേഹം പെട്ടെന്ന് തന്നെ എന്നെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി. എന്നിട്ട് അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് എന്നോട് ചോദിച്ചു നിനക്ക് നാഗേഷിനെ അറിയുമോ? എങ്ങനെയുള്ള ആക്ടർ ആണ് അദ്ദേഹമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? മദ്യപാനത്തിലൂടെ നീ നിന്റെ ജീവിതം നശിപ്പിക്കുകയാണ്. എനിക്കിപ്പോ നിന്നെ ചവിട്ടാനാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് എന്റെ മദ്യപാനം ഞാൻ നിർത്തി."
ആ സംഭവത്തിനു ശേഷം രജനി പൂർണമായും പുകവലിയും മദ്യപാനവും ഉപേക്ഷിച്ചു. ജമ്മു കാശ്മീരിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നപ്പോൾ പോലും അദ്ദേഹം ഒരു തുള്ളി മദ്യം പോലും കുടിച്ചില്ല. രജനികാന്തും നാഗേഷും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഗേഷ് അവസാനം അഭിനയിച്ചതും രജനികാന്ത് നായകനായി എത്തിയ ആനിമേറ്റഡ് മൂവി കൊച്ചഡയാനിൽ ആയിരുന്നു.


Click it and Unblock the Notifications