എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടി
മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിമേളം ഒരുക്കുന്ന താരങ്ങളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പവുമെല്ലാം മലയാളികൾക്ക് എല്ലാം നന്നായി അറിയുന്നതാണ്. ഇവരുടെ കൂട്ടുകെട്ട് ആഘോഷിക്കുകയും അതിൽ വിരിയുന്ന തമാശകൾ കണ്ടും കെട്ടും പലതവണ പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുള്ളതാണ് പ്രേക്ഷകർ.
പലപ്പോഴും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളാകും നർമ്മത്തോടെ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കുക. അതുപോലെ ഒരു രസകമാരമായ സംഭവം തന്റെ പുസ്തകത്തിലും പിഷാരടി പറയുന്നുണ്ട്. രമേശ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങള്‍' എന്ന പുസ്‌തകത്തിലെ 'വേലിയിലിരുന്ന മാവേലി' എന്ന അധ്യായത്തിലാണ് ഒരു ഓണക്കാലത്ത് സംഭവിച്ച രസകരമായ സംഭവം പറയുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഇത്. പിഷാരടി സംഭവം പറയുന്നത് ഇങ്ങനെ.

'ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നെ വിളിച്ചു. അര്‍ജന്റായി വൈകുന്നേരത്തേക്ക് ഒരു മാവേലി വേണമെന്ന് പറഞ്ഞു. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏതോ വലിയ കമ്പനിയുടെ തലപ്പത്തുള്ളവര്‍ പങ്കെടുക്കുന്ന ഓണാഘോഷം. വരുന്ന അതിഥികളെ സ്വാഗതം ചെയ്യാനാണ്. തൊപ്പിയും ഓലക്കുടയും റെഡിയാണ്. വേഷം കെട്ടാന്‍ ആളില്ല. എന്നെ വല്ലപ്പോഴൊക്കെ പരിപാടിക്കു വിളിക്കുന്ന കമ്പനിയാണ്. സഹായിക്കാന്‍ തീരുമാനിച്ചു,'
'ആളെ സംഘടിപ്പിക്കാം. അയാള്‍ക്ക് എത്ര രൂപ കൊടുക്കുമെന്ന് ചോദിച്ച എന്നെ ഞെട്ടിച്ചുകൊണ്ടാണ് ഉത്തരം വന്നത്, 'പതിനായിരം രൂപ.' ഒന്നാലോചിച്ചശേഷം ധര്‍മജനെ വിളിച്ചു, ആവശ്യം പറഞ്ഞു. 'ആളെയൊക്കെ ഒപ്പിച്ചുതരാം. അയാള്‍ക്ക് എത്ര രൂപ കൊടുക്കും?' എന്ന് ചോദിച്ചു. എന്റെ മനസ്സില്‍ ഒരു മൂലയ്ക്ക് ഉറങ്ങിക്കിടന്നിരുന്ന ടാറ്റയും അംബാനിയും സടകുടഞ്ഞെഴുന്നേറ്റു. ബിസിനസ് ചെയ്യാന്‍ പറ്റിയ അവസരം. ഞാന്‍ പറഞ്ഞു, 'അയ്യായിരം രൂപ! എനിക്ക് വളരെ വേണ്ടപ്പെട്ട കമ്പനിയാണ്.' ധര്‍മജന്‍ അത് വിശ്വസിച്ചു,'

'ധര്‍മജന്റെ വീടിനടുത്ത് അപ്ഹോള്‍സ്റ്ററി വര്‍ക്ക് ചെയ്യുന്ന വിജയന്‍ചേട്ടന്‍ വേഷം കെട്ടാന്‍ സമ്മതിച്ചു. ആ ചേട്ടനോട് ധര്‍മജന്‍ പറഞ്ഞു, 'വെറുതെ വേണ്ട. എടുക്കുന്ന പണിക്ക് പിഷാരടി കൂലി തരും. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം, മദ്യം.. സന്തോഷമായില്ലേ? എന്ന്' ആൾ ഹാപ്പിയാണ്. അല്പസമയം കഴിഞ്ഞ് ധര്‍മജന്‍ വിളിച്ചു. നീ പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആളെത്തും. പിന്നെ നീ പറഞ്ഞ അയ്യായിരം രൂപയില്‍നിന്നും ആയിരം രൂപ അയാള്‍ക്കു കൊടുക്കണം. ബാക്കി നാലായിരം ഞാന്‍ എടുക്കും.'
'അപ്പോഴാണ് അവന്റെയുള്ളില്‍ ഉറങ്ങിയിരുന്നത് സ്റ്റീവ് ജോബ്സും ബില്‍ ഗേറ്റ്സും ആണെന്ന് മനസിലാവുന്നത്. അയ്യായിരം രൂപ മാന്തിയ കാര്യം മറച്ചുവെച്ച് ഞാന്‍ അവനോടു 'നീ ചെയ്യുന്നത് ശരിയാണോ?' എന്ന് ചോദിച്ചു, 'ശരിയാകാം, വിജയന്‍ചേട്ടന് ഓണത്തലേന്ന് ഒരു മണിക്കൂര്‍ ഒന്ന് വേഷം കെട്ടുന്നതിന് ആയിരം രൂപ കിട്ടുക എന്നു പറയുന്നത് വലിയ സന്തോഷമാണ്. മാത്രവുമല്ല, നിന്നോട് അയ്യായിരം രൂപ പറഞ്ഞെങ്കില്‍ ആ ഇവന്റ് കമ്പനി ഒരു പതിനയ്യായിരം രൂപയെങ്കിലും അവിടന്ന് വാങ്ങുന്നുണ്ടാകുമെന്ന്,' അവൻ പറഞ്ഞു.

'സംഗതി വിജയിച്ചു. മാവേലിയെ അവര്‍ക്കിഷ്ടപ്പെട്ടു. പാതിരാത്രി 12 മണിക്ക് ഇവന്റ് കമ്പനിയില്‍നിന്നും എനിക്കു വീണ്ടും വിളി വന്നു. 'നാളെ രാവിലെ ആ ഹോട്ടല്‍വരെ ഞാന്‍ പോകണമത്രേ. റിസപ്ഷനില്‍ പതിനായിരം രൂപ ഏല്പിച്ചിട്ടുണ്ട്.' പിറ്റേന്നു രാവിലെ ഹോട്ടലിലെത്തി കവറു കൈപ്പറ്റി. പതിനായിരം രൂപ, ഒപ്പം ഒരു ബില്ലും 14,000 രൂപ. എനിക്കൊന്നും മനസ്സിലായില്ല. പതിനാലായിരം രൂപ അടയ്ക്കാതെ മാവേലിയെ വിട്ടുതരില്ലന്ന അവസ്ഥ,'
'അവിടെ നടന്ന പാര്‍ട്ടിയില്‍ വിജയന്‍ചേട്ടന്‍ ശരിക്കാഘോഷിച്ചു. കുടിക്കാവുന്നത്രയും മദ്യം കുടിച്ചു. തിന്നാവുന്നത്രയും തിന്നു. ചടങ്ങു കഴിഞ്ഞ് വന്നവരെല്ലാം വീട്ടില്‍ പോയി. മദ്യലഹരിയില്‍ ബോധരഹിതനായി കിടന്ന മാവേലിയെ ഏതോ ഹോട്ടല്‍ ജീവനക്കാരൻ ചടങ്ങു നടത്തിയ കമ്പനിയിലെ മേലുദ്യോഗസ്ഥനാണെന്ന് സ്യൂട്ട് റൂമില്‍ കൊണ്ടുപോയി കിടത്തി. ആ റൂമിന്റെ വാടകയാണ് പന്ത്രണ്ടായിരം രൂപ. ഉറക്കം എഴുന്നേറ്റ് സ്യൂട്ട് റൂമിലെ തണുപ്പു സഹിക്കാന്‍ വയ്യാതെ നോണ്‍ സ്മോക്കിങ് റൂമിലിരുന്ന് വിജയന്‍ചേട്ടന്‍ ബീഡി വലിച്ചതിന്റെ ഫൈനാണ് രണ്ടായിരം രൂപ,'

'അങ്ങനെ 14,000 രൂപ മുറിവാടക ഞാന്‍ കൊടുത്തു. അയാളെയും കൂട്ടി ഹോട്ടലിനു പുറത്തെത്തി. അടങ്ങാത്ത അമര്‍ഷത്തോടെ വിജയന്‍ചേട്ടന്‍ എന്നെ നോക്കി. എന്നിട്ടൊരു ചോദ്യം, 'ധര്‍മജന്‍ പറഞ്ഞ ആയിരം രൂപ നീ തരണം.' ഞാന്‍ അതും കൊടുത്തു. അയ്യായിരം രൂപയുണ്ടാക്കാന്‍ നോക്കിയ എനിക്ക് അയ്യായിരം രൂപ ചെലവായി. സങ്കടം സഹിക്കാനാവാതെ ഞാന്‍ ബൈക്കില്‍ കയറിയപ്പോൾ ധര്‍മജന്റെ കോള്‍, 'ഹാപ്പി ഓണം. മറ്റേ മൂവായിരം രൂപ ഇനി കാണുമ്പോള്‍ മറക്കാതെ തരണേ.' പിഷാരടി തന്റെ പുസ്തകത്തിൽ എഴുതി.


Click it and Unblock the Notifications