കുറ്റാരോപിതർ എന്റെ അടുത്ത സുഹൃത്തുക്കളാണ്; ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് രഞ്ജിനി ഹരിദാസ്
സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് മലയാളം ഇന്റ്സ്ട്രിയിൽ നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിലൂടെ കൂടുതൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങൾ വഴി പുറത്ത് വരുന്നത്. സ്ത്രീകൾ മാത്രമല്ല, എല്ലാ ജെൻഡറിലുള്ള ആളുകളും ചൂഷണത്തിനിരയാവുന്നുണ്ടെന്ന് വ്യക്തമാണ്. സ്ത്രീകളെ ശാരീരികമായി ആക്രമിച്ചതിനൊപ്പം അവരുടെ അവകാശങ്ങളെ ലംഘിക്കുകയും, അവർക്ക് ലഭിക്കേണ്ട കൂലി പോലും നിഷേധിക്കപ്പെടുന്നുമുണ്ട്. റിപ്പോർട്ടിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ രഞ്ജിനി ഹരിദാസ് സംസാരിക്കുന്നു.
"മലയാള സിനിമയിൽ വലിയ പ്രതിസന്ധികളാണ് നടക്കുന്നത്. ഈ റിപ്പോർട്ട് പുറത്ത് വിടാൻ നാലു വർഷം കാത്തിരുന്നത് എന്തിനായിരുന്നെന്ന് മനസിലാവുന്നില്ല. ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. പൊതുവേ ലൈംഗികത സംബന്ധിച്ച് പുറത്ത് വരുന്ന വിഷയങ്ങൾക്ക് ചൂടേറും. മറ്റെന്തെങ്കിലും പ്രശ്നത്തിനെ മറക്കാൻ വേണ്ടിയിട്ടാണോ ഈ റിപ്പോർട്ട് പുറത്ത് വന്നതെന്നും സംശയമുണ്ടെന്ന്" രഞ്ജിനി പറയുന്നു.

235 പേജുകളുള്ള റിപ്പോർട്ടായിട്ടാണ് പൊതു സമൂഹത്തിനു മുന്നിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് എത്തിയിരിക്കുന്നത്. അതിൽ സ്ത്രീകൾ നേരിടുന്ന ആക്രമങ്ങളെ കുറിച്ച് വിശദമായിട്ട് പറയുന്നു. മാധ്യമങ്ങൾ അത്തരം വിഷയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ അവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മറ്റൊരു പ്രധാന കാര്യമെന്തെന്നാൽ ഈ റിപ്പോർട്ടിൽ സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ചതു മാത്രമല്ല ഉൾപ്പെടുത്തിയത്. മറ്റു നിരവധി വിഷയങ്ങൾക്കു നേരെയും വിരൽ ചൂണ്ടുന്നുണ്ട്.
"ജൂനിയർ ആർട്ടിസ്റ്റുകളെ പണത്തിന്റെ പേരിൽ പലരും ചൂഷണം ചെയ്യുന്നുണ്ട്. ഇടനിലക്കാർ ഇടപെട്ട് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൊടുക്കേണ്ട പൈസയിൽ നിന്നും ഒരു ശതമാനം എടുക്കുന്നുണ്ട്. ഒരു ദിവസം 500 രൂപയോ മറ്റോ ആണ് ഇത്തരത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കൈയിൽ എത്തുന്നത്. ഈ സിസ്റ്റത്തിലെ പോരായ്മകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. അത് എന്തുകൊണ്ടാണ് ശരിയാക്കാൻ ആരും ശ്രമിക്കാത്തത്? മനുഷ്യാവകാശ ലംഘനം നടന്നതിനെ കുറിച്ചും കൃത്യമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുറ്റാരോപിതരായവർ എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാവുന്നവരാണ്. അതിനാൽ തന്നെ ഇങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടൽ തന്നെയായിരുന്നു. കഴിഞ്ഞ കുറേ വർഷമായി ഇവരെയെല്ലാം എനിക്ക് അറിയാം. ഇവർ ആരും തന്നെ എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്റെ സ്വഭാവം കൊണ്ടാണോ അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോ എനിക്ക് അങ്ങനെ അനുഭവം ഉണ്ടാവാതിരുന്നത് എന്നറിയില്ല.

സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സിനിമയുമായി അടുത്ത് നിൽക്കുന്ന മേഖലയാണ് ടെലിവിഷൻ. ഞാനും മോശക്കാരിയാണെന്ന് തന്നെയാണ് പലരും പറഞ്ഞ് നടന്നിട്ടുള്ളത്. പണത്തിനു വേണ്ടി പലരുടേയും ഒപ്പം കിടക്കുന്നു, അഹങ്കാരിയാണ്, തെമ്മാടിയാണ് അങ്ങനെ നിരവധി കമന്റ്സ് എനിക്ക് നേരെ ഉയരാറുണ്ട്. ഇന്റസ്ട്രിയിൽ വന്ന സമയം തൊട്ട് കേൾക്കുന്നതാണ് ഇതെല്ലാം."
മലയാള സിനിമയെ ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ കേൾക്കുന്നത്. പല പ്രമുഖരുടേയും പേരുകൾ തുറന്നു പറഞ്ഞു ആരോപണങ്ങൾ ഉയർന്നു. പക്ഷേ ഇത്രയൊക്കെ സംഭവിച്ചാലും സത്യം ഒരിക്കലും പുറത്തു വരാൻ പോകുന്നില്ല. മതിയായ തെളിവില്ലാതെ കേസ് നിലനിൽക്കില്ല. എന്നാൽ ഒരു സ്ത്രീ മാധ്യമങ്ങളിലൂടെ മുന്നോട്ട് വന്ന് തന്നെ ഒരാൾ ആക്രമിച്ചു എന്നു പറയുമ്പോൾ അതിൽ ഒരു സത്യം ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.


Click it and Unblock the Notifications