'അന്ന് മമ്മുക്ക പറഞ്ഞത് ഒറ്റക്കാര്യം; അത് ഇക്കയുടെ അത്ഭുതപ്പെടുന്ന ക്വാളിറ്റി ആയാണ് തോന്നുന്നത്': ഹരി മുരളി
'ഉള്ളീന്ന് വരണം... ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ... ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ' എന്ന ഒരൊറ്റ ഡയലോഗ് മതി ഹരി മുരളിയെ മലയാളികൾക്ക് മനസിലാകാൻ. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന സിനിമയിലെ ആ വികൃതിപ്പയ്യനെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. രസികനിൽ എടുത്താല്‍ പൊങ്ങാത്ത മാസ് ഡയലോഗ് പറഞ്ഞ് പ്രേക്ഷകരുടെ കയ്യടി നേടിയ താരം, ഇപ്പോഴിതാ വീണ്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്.
അച്ഛന്റെ സുഹൃത്തിന്റെ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ഹരി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സീരിയലിൽ ആണ് ആദ്യം അഭിനയിക്കുന്നത്. മാംഗല്യം എന്ന പരമ്പരയിൽ അപ്പൂസ് എന്ന വികൃതി പയ്യന്റെ വേഷം ശ്രദ്ധനേടി. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. രസികൻ ആയിരുന്നു ആദ്യ സിനിമ. ആറാം വയസ്സിലാണ് ഹരി രസികനിൽ അഭിനയിക്കുന്നത്. രസികന് ശേഷം മാടമ്പി, ഡോൺ, അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അതിനിടെ കുട്ടിച്ചാത്തൻ എന്ന പാരമ്പരയുടെയും ഭാഗമായി.

പിന്നീട് അഭിനയം വിട്ട ഹരി നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയനായാണ് തിരിച്ചെത്തുന്നത്. എന്നാൽ തുടർന്ന് അഭിനയിക്കാൻ താരം കൂട്ടാക്കിയില്ല. ഇന്ന് വീഎഫ്എക്സ് ആർട്ടിസ്റ്റാണ് ഹരി. എഡിറ്റിംഗും എഴുത്തുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരം. നല്ല സിനിമകൾ ലഭിച്ചാൽ അഭിനയത്തിലേക്ക് തിരിച്ചുവരാനും ആഗ്രഹിക്കുന്നു. അതിനിടെ മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ നേരിൽ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ഹരി മുരളി.
സിനിമാ ജീവിതത്തിൽ തന്നെ പ്രചോദിപ്പിച്ച വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്ന് ഹരി പറയുന്നു. 'എന്നോടു പണ്ടു മുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടി ഓർ മോഹൻലാൽ. അന്നും ഇന്നും എന്റെ മറുപടി ആസ് ആൻ ആക്ടർ മമ്മൂക്ക, ആസ് എ സ്റ്റാർ ലാലേട്ടൻ എന്നാണ്. അണ്ണൻ തമ്പി സിനിമയിൽ വില്ലനായി എത്തിയ സിദ്ദീഖയുടെ കുട്ടിക്കാലമാണ് ഞാൻ ചെയ്തത്. മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിച്ച സോനുവിനും മോനുവിനും ഡബ്ബ് ചെയ്തതും ഞാനായിരുന്നു. അന്ന് ഞാൻ ഡബ്ബിങ്ങിനു പോകുമ്പോൾ മമ്മൂക്ക ഡബ്ബിങ് ഇറങ്ങി വരികയായിരുന്നു',

'അപ്പോൾ ഇക്ക എന്നോട് ഒറ്റക്കാര്യം മാത്രമാണ് പറഞ്ഞത്. ഈ സിനിമ ജയിച്ചാലും തോറ്റാലും അത് നിന്റെ തലവരയാണ് എന്ന്. കാരണം ആ സിനിമ തുടങ്ങുന്നത് തന്നെ എന്റെ കാല് കാണിച്ചു കൊണ്ടാണ്. പിന്നീട് ആറ് വർഷം കഴിഞ്ഞാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. അന്ന് കണ്ടപ്പോൾ മമ്മൂക്ക എന്നെ തിരിച്ചറിയുകയും എന്നോട് സംസാരിക്കുകയും ചെയ്തു. ആളുകളെ അത്രമാത്രം ഓർമയിൽ സൂക്ഷിക്കുന്ന ആളാണ് മമ്മൂക്ക. അത് മമ്മൂക്കയുടെ അദ്ഭുതപ്പെടുത്തുന്ന ഒരു ക്വാളിറ്റി ആയാണ് എനിക്കു തോന്നുന്നത്', ഹരി മുരളി പറഞ്ഞു.
രസികനിൽ തന്റെ വേഷം ശ്രദ്ധിക്കപ്പെടാൻ കാരണം ഡബ്ബിങിനിടയിൽ ദിലീപ് ചേർത്ത ഒരു ഡയലോഗ് ആയിരുന്നെന്നും ഹരി മുരളി അഭിമുഖത്തിൽ പറയുകയുണ്ടായി. 'രസികനിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന ഡയലോഗിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. ഡബ്ബിങ്ങിന്റെ സമയത്ത് ദിലീപേട്ടൻ കൂട്ടിച്ചേർത്തതാണ്. ദിലീപേട്ടന് അന്ന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു. ഇന്ന് എന്റെ ഐഡന്റിറ്റി തന്നെ ആ ഡയലോഗാണ്', ഹരി മുരളി പറഞ്ഞു.


Click it and Unblock the Notifications