ആ സത്യം തുറന്നു പറഞ്ഞതോടെ എന്നെ അവർ ആക്രമിച്ചു, സിനിമയിലെ അവസരങ്ങൾ നഷ്ടപ്പെടുത്തി: രഞ്ജു രഞ്ജിമാർ
ഒരു സക്സസ്ഫുൾ ബിസിനസ് വുമൺ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് രഞ്ജു രഞ്ജിമാരിനെയാണ്. ജീവിതത്തോട് പൊരുതി ജയിച്ചുകൊണ്ടിരിക്കുന്ന ശക്തയായ സ്ത്രീ. ആണുടലിൽ ജീവിക്കുന്ന പെൺ കരുത്താണ് രഞ്ജു. വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിനപ്പുറം ഒരുപാട് സ്ത്രീകൾക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിയാണ് രഞ്ജു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് ജോഷ് ടോക്കിലൂടെ രഞ്ജു രഞ്ജിമാർ തുറന്നു പറയുന്നു.
"എന്റെ ശരീരം ഒരു ടൂൾ ആക്കി ജീവിക്കേണ്ടി വരരുത് എന്ന് തീരുമാനിച്ചതിന്റെ റിസൾട്ടാണ് ഞാൻ ഇന്ന് ഇവിടം വരെ എത്തിനിൽക്കുന്നത്. അത് എന്റെ വിജയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഓരോ കുട്ടികളോടും സ്വയംപര്യാപ്തരാവണം എന്നാണ് ഞാൻ എപ്പോഴും പറഞ്ഞ് മനസിലാക്കാറുള്ളത്. അതെങ്ങനെയാവണം എന്ന് ഞാൻ തെളിയിച്ചു കൊടുക്കാറുണ്ട്. അന്ന് നിലനിൽപ്പിനു വേണ്ടിയായിരുന്നു ഞാൻ സ്ട്രഗിൾ ചെയ്തത്. എന്നാൽ ഇന്ന് നേരിടുന്ന പ്രതിസന്ധി ഞാനൊരു തുറന്ന പുസ്തകമായല്ലൊ എന്നും അത് മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴുമാണ് വിഷമം തോന്നുന്നത്.

ഈ പ്രൊഫഷനിൽ എത്തി, നിരവധി അംഗീകാരങ്ങൾ നേടി, ദുബായിൽ ബിസിനസ് ചെയ്യുന്നു. അങ്ങനെ പലതും നേടിയെടുത്തെങ്കിലും എന്നെ മനസിലാക്കുന്ന ഒരാളെ കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് സത്യം. അത് കുടുംബത്തിലാണെങ്കിലും സുഹൃത്തുക്കൾക്കിടയിൽ ആണെങ്കിലും അത്തരമൊരു വ്യക്തി ഇല്ലാത്തത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ജീവിതത്തിൽ സത്യത്തിനൊപ്പം നിൽക്കുക എന്നതാണ് എന്റെ ലക്ഷ്യം." രഞ്ജു രഞ്ജിമാർ പറയുന്നു.
"ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. ആണുടലിൽ കഴിയുന്ന ഒരു പെണ്ണാണ് ഞാൻ. അതിനാൽ ഇത് അസാധ്യമാണെന്നും അറിയാം. എങ്കിലും അത്തരമൊരു ആഗ്രഹം സാധ്യമാകുമോ എന്ന് ഓർക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ഗർഭിണിയെ പോലെ വീഡിയോസ് എടുത്തത്. ആ നിമിഷം ഞാനൊരു യഥാർത്ഥ അമ്മയായി മാറി. പക്ഷേ എനിക്കറിയാം അത് സഫലമാകില്ലെന്ന്. "

രഞ്ജുവിന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്, അതിനെയെല്ലാം പൊരുതി തോൽപ്പിച്ചിട്ടുമുണ്ട്. കൂടെ നിന്നവർ രഞ്ജുവിന് എതിരെ സംസാരിച്ചു, സ്നേഹിച്ചവർ സ്വന്തം സന്തോഷങ്ങൾക്കു പുറകേ പോയി. അങ്ങനെ ഒരുപാട് പ്രതിസന്ധിയിലും കയ്യിലൊരു ജോലിയും മേക്കപ്പ് എന്ന പ്രൊഫഷനിലെ പ്രാവീണ്യവും രഞ്ജുവിനെ കൂടുതൽ ശക്തയാക്കി.
"ഞാൻ തുറന്നു പറഞ്ഞ ചില സത്യങ്ങൾ എനിക്ക് നേരെ ആഞ്ഞടിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് ആ സത്യത്തെ തുടർന്ന് ഒരുപാട് തിക്താനുഭവങ്ങൾ അനുഭവിച്ചു. സിനിമയിൽ നിന്നും അവസരങ്ങൾ നഷ്ടമാവാൻ തുടങ്ങി. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി പറഞ്ഞതിന് പലരും എന്നെ ആക്രമിക്കാൻ നോക്കിയിരിക്കുന്നു. ചിലർ ഫോണിൽ വിളിച്ച് അസഭ്യം വിളിച്ച് പറയുന്നു. എന്റെ വർക്കുകൾ നഷ്ടപ്പെടുത്തുന്നു. പ്രൊഫഷണൽ ലൈഫിനെ ബാധിക്കുന്ന രീതിയിൽ പലതരത്തിലും ആക്രമിക്കുന്നു. അത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്." രഞ്ജു രഞ്ജിമാർ പറഞ്ഞു.


Click it and Unblock the Notifications