'ഞാനൊരു മാനസികരോഗിയായേനെ'; ചേട്ടന്‍ മരിച്ച രണ്ട് വര്‍ഷം ക്ലാസെടുക്കാന്‍ പറ്റിയില്ലെന്ന് രാമകൃഷ്ണന്‍
മലയാളികളുടെ പ്രിയ കലാകാരനാണ് കലാഭവന്‍ മണി. നടനായും ഗായകനായും മിമിക്രി താരമായുമെല്ലാം തിളങ്ങി നിന്ന താരം. മരിച്ച് നാളുകളിത്രയായിട്ടും കലാഭവന്‍ മണിയെ മലയാളി മറന്നിട്ടില്ല. സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മണി ഇപ്പോഴും ജീവിക്കുന്നുണ്ട്. കലാഭവന്‍ മണിയുടെ പാട്ടുകള്‍ പുതുതലമുറ പോലും ആവേശത്തോടെ ഏറ്റു പാടുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും പ്രശസ്തനാണ്.
ചേട്ടന്‍ അഭിനയവും പാട്ടുമൊക്കെ തിരഞ്ഞെടുത്തപ്പോള്‍ രാമകൃഷ്ണന്‍ തിരഞ്ഞെടുത്തത് നൃത്തമാണ്. ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിലും മോഹനിയാട്ടത്തിലും പ്രതിഭ തെളിയിച്ച രാമകൃഷ്ണന്‍ ഇന്ന് കലാമണ്ഡലത്തിലെ അധ്യാപകനാണ്. മോഹിനിയാട്ടത്തില്‍ വിപ്ലവം കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിലും സാന്നിധ്യം അറിയിച്ചു.

അതേസമയം തന്റെ നിറത്തിന്റേയും ജാതിയുടേയും പേരില്‍ പലവട്ടം മാറ്റി നിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ആര്‍എല്‍വി രാമകൃഷ്ണന്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ചേട്ടന്‍ കലാഭവന്‍ മണിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.
''ഇപ്പോഴും എനിക്ക് വിലക്കുകല്‍പ്പിച്ചിരിക്കുന്ന പ്രമുഖ വേദികളുണ്ട്. അവരെല്ലാം വരും നാളുകളില്‍ ശാഠ്യം ഒഴിവാക്കി മാറ്റത്തിന് മുന്നില്‍ വാതില്‍ എന്നു തന്നെയാണ് പ്രതീക്ഷ. ചില പാരമ്പര്യവാദികളാണ് അവിടങ്ങളിലെല്ലാം പ്രശ്‌നം. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നതിന്റെ പ്രശ്‌നമാണത്. അവരെല്ലാം രവീന്ദ്രനാഥ ടാഗോറിനേയും വള്ളത്തോളിനേയുമെല്ലാം വീണ്ടും പഠിക്കണം. കല ജനകീയമാകണം എന്ന ചിന്തയിലാണ് ശാന്തിനികേതനും കലാമണ്ഡലവുമെല്ലാം രൂപപ്പെട്ടത്.'' ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
കല തന്നെയാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. വേറെ ഏതെങ്കിലും മേഖലയിലാണെങ്കില്‍ ഞാനൊരു മാനസിക രോഗിയായി മാറിയേനെ. ചേട്ടന്‍ മരിച്ച സമയത്ത് രണ്ടു വര്‍ഷത്തോളം എനിക്ക് ക്ലാസെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ക്ലാസെടുക്കാന്‍ ചെല്ലുമ്പോള്‍ എന്തെന്നില്ലാത്ത സങ്കടം വരും. വായില്‍ നിന്നും പാട്ട് വരില്ല. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കലയില്‍ ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചപ്പോള്‍ അതില്‍ നിന്നെല്ലാം പുറത്തു കടക്കാന്‍ സാധിച്ചു. നൃത്തം ചെയ്തും കുട്ടികളെ നൃത്തം പഠിപ്പിച്ചുമൊക്കെ മനസ്സിനെ നവീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്റെ കലാ ജീവിതത്തിന് ചേട്ടന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും രാമകൃഷ്ണന്‍ സംസാരിക്കുന്നുണ്ട്.
''ചേട്ടന്‍ മിമിക്രിയിലും സിനിമയിലും തിരക്കിലായി തുടങ്ങിയതോടെ ഒരു ഗൃഹനാഥന്റെ റോളിലേക്ക് ഉയര്‍ന്നു. അപ്പോഴേക്കും അച്ഛന് വയ്യാതായിരുന്നു. ഇഷ്ടമുള്ളത്രയും പഠിക്കണമെന്നും അതിന് എന്ത് ചെലവ് വന്നാലും നോക്കിക്കോളാം എന്നും ചേട്ടന്‍ പറഞ്ഞു. ഞാന്‍ ക്ലാസിക്കല്‍ പഠിക്കുന്നതില്‍ ചേട്ടന് സന്തോഷമായിരുന്നു. ഒപ്പം കലാരംഗത്ത് ഭാവി എങ്ങനെയായിരിക്കും എന്ന പേടിയുമുണ്ടായിരുന്നു. ചേട്ടന്‍ അതിന്റെ മോശം ഘട്ടത്തിലൂടേയും കടന്നു പോയ ആളാണല്ലോ''എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്.

എന്നാല്‍ പഠിച്ച കോഴ്‌സിനെല്ലാം മികച്ച മാര്‍ക്കു നേടി ഉയര്‍ന്ന റാങ്കോടെയാണ് ഞാന്‍ വിജയിച്ചത്. ആ സര്‍ട്ടിഫിക്കറ്റുകളൊക്കെ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ചേട്ടന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ വരെ എത്താന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വര്‍ഗീയത വീണ്ടും വിത്തു മുളയ്ക്കുന്ന ഈ കാലത്ത് ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട് എന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നുണ്ട്. കാരണം വേറിട്ടൊരു മാതൃക അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. എല്ലാ ആഘോഷങ്ങളും ജാതി, മത, ഭേദമന്യേയാണ് അദ്ദേഹം ആഘോഷിച്ചിരുന്നത്. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പള്ളിയിലെ പെരുന്നാല്‍ അദ്ദേഹം മുന്നില്‍ നിന്ന് ഏറ്റെടുത്ത് നടത്തുമായിരുന്നു. അങ്ങനൊക്കെയാണ് മണിച്ചേട്ടന്‍ ചാലക്കുടിയുടെ മുഖമായത്. അദ്ദേഹം പോയതോടെ ചാലക്കുടി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications