കോമഡി വേഷങ്ങൾക്കായി ആരും സമീപിക്കുന്നില്ല: ആ ചിത്രങ്ങളാണ് വളർച്ചക്ക് കാരണമെന്ന് റോഷൻ മാത്യൂ
മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് റോഷൻ മാത്യു. മലയാളത്തിൽ നിന്ന് തുടങ്ങി ഇപ്പോൾ ബോളിവുഡിലെത്തി നിൽക്കുന്ന റോഷൻ നായകനായും പ്രതിനായകനായും സഹതാരമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. വേറിട്ട കഥാപാത്രങ്ങളും ശൈലിയുമാണ് റോഷനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള കഥാപാത്രമായിരുന്നു അടി കപ്യാരെ കൂട്ടമണിയിലെ പ്രേംരാജ്. എന്നാൽ വലിയ രീതിയിൽ സ്വീകാര്യത ലഭിച്ച വേഷമായിരുന്നു അത്. ഇപ്പോൾ ഒരു സിനിമയിലുട നീളം റോഷൻ നിറഞ്ഞു നിൽക്കുന്നു.
'പുതിയ നിയമ'ത്തിലെ ആര്യൻ 'കൂടെ'യിലെ ക്രിഷ്, 'ഗോൾഡി'ലെ മനു ഇവയെല്ലാം വളരെ ചെറിയ വേഷങ്ങളായിരുന്നു. പക്ഷേ റോഷന്റെ സിനിമാ കരിയിറിലെ വേറിട്ട വേഷങ്ങളാണ് ഇവ. റോഷൻ കഴിഞ്ഞ കുറച്ച് നാളുകളായി സ്റ്റീരിയോടൈപ്പാവുന്നു എന്നു തോന്നാറുണ്ട്. വരുന്ന വേഷങ്ങളെല്ലാം വളരെ സീരിയസായ കഥാപാത്രങ്ങളും സീരിയസ് പ്ലോട്ടുകളും. ആനന്ദത്തിലെ ഗൗതമിനെ പോലൊരു കഥാപാത്രത്തെ പ്രേക്ഷകർ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇടക്ക് ചില സിനിമകൾ വന്നുവെങ്കിലും അത്രക്കും ശ്രദ്ധിക്കപ്പെട്ടില്ല. വണ്ടർ മീഡിയ നെറ്റ്വർക്കിലൂടെ റോഷൻ വിശേഷങ്ങൾ പങ്കുവെക്കുന്നു.

"എന്റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് 'ഉല്ലജ്'. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്. കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ ചെയ്യണമെന്നും താത്പര്യമുണ്ട്. ഇതിനു മുന്നേ ഓഫറുകൾ വന്നിരുന്നു, അതൊന്നും ചെയ്തിരുന്നില്ല. അതിൽ ഇപ്പോൾ വിഷമമുണ്ട്."
ഒരു പാൻ ഇന്ത്യൻ ലെവലിൽ സ്വാകാര്യത ലഭിച്ച താരമാണ് റോഷൻ മാത്യൂ. ലോക്ക്ഡൗൺ സമയത്തായിരുന്നു കേരളത്തിന് പുറത്തേക്ക് കൂടുതൽ റോഷനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അതിൽ പ്രധാന സിനിമകളാണ് മൂത്തോനും 'സി യു സൂണും'. 'മൂത്തോൻ' പ്രധാനമായും നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. അതിനാൽ ഒരുപാട് ആളുകൾ ചിത്രം കണ്ടിട്ടുണ്ട്. സി യൂ സൂൺ ലോക്ക്ഡൗണിൽ റിലീസ് ചെയ്തതിനാൽ ഒരുപാടു ആളുകൾ ചിത്രം കാണുകയും മികച്ച അഭിപ്രായം പറയുകയും ചെയ്തു.

അതുപോലെ റീച്ച് കിട്ടിയ മറ്റൊരു ചിത്രമാണ് 'കപ്പേള'. ചെറിയൊരു ഗ്രാമത്തിൽ വെച്ച് അവിടുത്തെ ഒരാളായി നിന്നു കൊണ്ട് ചെയ്ത സിനിമയാണിത്. അതിലെ വിഷ്ണു എന്ന കഥാപാത്രത്തിന് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ ലോക്ക്ഡൗൺ ആവുകയും തിയേറ്ററുകളിൽ നിന്ന് നേരെ ഒടിടിയിൽ എത്തുകയുമായിരുന്നു. അതിനാൽ ഈ സിനിമകളുടെ സ്വാധീനം എനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് റോഷൻ പറയുന്നു.
"പിന്നെ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഒരു പ്രധാന ഘടകവുമാണ്. എനിക്ക് തമിഴ് സംസാരിക്കാൻ അത്രക്കും പെർഫെക്ട് അല്ല. പിന്നെ ഹിന്ദി എളുപ്പമാണ്. തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം അഡ്വാൻസ്ഡായി. മാത്രമല്ല ഒരു മലയാളി നടൻ ഹിന്ദിയിൽ ചെന്ന് അഭിനയിക്കുന്നു എന്ന ടാഗ് പതിയെ മാറി വരുന്നു. ഇപ്പോൾ ജാൻവി കപൂർ, ഗുൽഷൻ ദേവയ്യ, റോഷൻ മാത്യൂ എന്ന രീതിയിൽ തന്നെയാണ് ആളുകൾ എന്നെ കുറിച്ച് സംസാരിക്കുന്നത്. അതിൽ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്." റോഷൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











