സിറ്റി ലൈഫിനു വേണ്ടി ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നു; പിന്നീട് സംഭവിച്ചതെല്ലാം ബോണസ് ആയിരുന്നു: സൈജു കുറുപ്പ്
മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ താരമാണ് സൈജു കുറുപ്പ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെ നായക കഥാപാത്രമായി എത്തിയ സൈജു പിന്നീട് നിരവധി വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചു. സഹതാരമായും, ഹാസ്യ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും സൈജു കുറുപ്പിന് അനായാസം ചെയ്യാൻ സാധിക്കും. വേറിട്ട ശൈലിയും വേറിട്ട പ്രകടനവുമാണ് സൈജു കുറുപ്പിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
"ഞാൻ ഒരിക്കലും എത്തുമെന്ന് പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേ പറ്റി ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ ചിത്രങ്ങൾ പോലും ഞാൻ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വിസിആർ വെച്ചാണ് കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകൾ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകൾ അത്രക്കും കാണാറില്ല. ജാക്കിച്ചാൻ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു.

ഇത്രയും സിനിമയെ ആസ്വദിച്ച എന്നെ ആ മേഖലയിലേക്ക് തന്നെ ഒരാൾ കൈപിടിച്ച് കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വർഷമായി. സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാൻ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത്രക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്." സൈജു കുറുപ്പ് പറയുന്നു.
പക്ഷേ ആദ്യ ചിത്രം തന്നെ ഹരിഹരൻ എന്ന പ്രതിഭയുടെ സംവിധാനത്തിൽ അഭിനയിക്കാൻ സാധിക്കുന്നത് ബോണസാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഇതുപോലെ ബോണസാണെന്നാണ് മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ സൈജു കുറുപ്പ് പറയുന്നത്. ഒപ്പം സിനിമയിൽ എത്തപ്പെട്ടതിന കുറിച്ചും സൈജു വിശദീകരിക്കുന്നു. "ഞാൻ സിനിമയിൽ വരുന്നതിനു മുന്നേ നാഗ്പൂറിൽ ആയിരുന്നു താമസിച്ചിരുന്നു. ഞാൻ മൈനിംഗ് എഞ്ചിനീയറാണ്. മൈൻസ് പൊതുവേ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്, അതായത് പക്കാ ഉൾഗ്രാമങ്ങളിലാണ്. ജോലി കിട്ടുമ്പോൾ അത്തരം സ്ഥലങ്ങളിലാവും.

എനിക്ക് സിറ്റി ലൈഫായിരുന്നു ആവശ്യം. ഏകദേശം ഒന്നു രണ്ടു മാസം മൈൻസിൽ ജോലി ചെയ്തെങ്കിലും അത് ഉപേക്ഷിച്ചു. സിറ്റി ലൈഫിനു വേണ്ടി സെയ്ൽസ് ചെയ്യാൻ തീരുമാനിച്ചു. ആദ്യം നാഗ്പൂറിൽ തന്നെ ഒരു ബാങ്കിൽ ജോലി ചെയ്തു. പിന്നീട് നാട്ടിൽ വന്നു കോട്ടയത്ത് മറ്റൊരു ജോലി കിട്ടി. നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. എയർടെല്ലിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. എനിക്ക് പരിചയമുള്ള ഒരാൾ പോലും സിനിമയിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ ഇവിടെ എത്തി." സൈജു കുറുപ്പ് പറഞ്ഞു.
മയൂഖത്തിൽ അഭിനയിക്കുമ്പോൾ ഒട്ടും അഭിനയിക്കാൻ അറിയില്ലായിരുന്നു. പിന്നീട് വർഷങ്ങൾ കൊണ്ട് ആ കഴിവ് ആർജിച്ച് എടുക്കുകയായിരുന്നെന്നും സൈജു കൂട്ടിച്ചേർത്തു. 'ഗു' എന്ന ചിത്രമാണ് സൈജു കുറപ്പിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നായക കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്ടർ റോളുകളും സൈജുവിന് ഒരുപാട് കിട്ടുന്നുണ്ട്. പൊറാട്ടു നാടകം, ഭരതനാട്യം, പള്ളൊട്ടി, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങളാണ് സൈജുവിന്റെ പുതിയ റിലീസുകൾ. മാത്രമല്ല വെബ്സീരീസായ ജയ് മഹമന്ദ്രനും ഉടൻ റിലീസ് ചെയ്യും.


Click it and Unblock the Notifications











