'ജൂനിയർ എൻ.ടി.ആറിന്' ഡബ്ബ് ചെയ്യാൻ പോയി; ആർ.ആർ.ആറിലേക്ക് വിളിച്ചതിനെ കുറിച്ചും സൈജു പറയുന്നു
മയൂഖത്തിലൂടെ സിനിമയിൽ എത്തിയ മലയാളത്തിന്റെ പ്രിയനടനാണ് സൈജു കുറുപ്പ്. അറക്കൽ അബുവും, നവാസും, പാപ്പച്ചനും, ജോണി പെരിങ്ങോടനും, അജയനും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് മലയാളി മനസിൽ ഇന്നും നിൽക്കുന്നത്. ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയിൽ എത്തി പിന്നീട് 150ലധികം സിനിമകളിൽ നിറസാന്നിധ്യമാണ് സൈജു. സിനിമാ വിശേഷങ്ങളുമായി മൈൽസ്റ്റോൺ മെയ്ക്കേഴ്സിലൂടെ സൈജു കുറുപ്പ് സംസാരിക്കുന്നു.
"അച്ഛൻ ഒരു ഗവൺമെന്റ് ജോലിക്കാരനാണ്. അതിനാൽ മക്കൾക്കും ഗവൺമെന്റ് ജോലി ഉണ്ടായിരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. സെയിൽസിൽ ഉള്ളപ്പോൾ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് വീട്ടുകാർക്ക് അറിയാം. മയൂഖം സിനിമ ചെയ്തതിനു ശേഷം മുന്നോട്ട് എന്ത് എന്ന ചോദ്യ ചിന്ഹമുണ്ടായിരുന്നു. ഒരു 6 മാസം സിനിമയിൽ അവസരത്തിനു വേണ്ടി ശ്രമിക്കാൻ അച്ഛനോട് അനുവാദം ചോദിച്ചു. വിജയിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്ന ചിന്തയായിരുന്നു മനസിൽ."

"നിനക്ക് സന്തോഷം ലഭിക്കുന്ന ജോലി ചെയ്താൽ മതി. നിന്റെ ഭാര്യയുടേയും മകളുടേയും കാര്യം ഞാൻ നോക്കിക്കോളാം. നീ നിന്റെ ചിലവിനുള്ള കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് അച്ഛൻ എന്നോട് പറഞ്ഞു. അത്തരത്തിലൊരു സപ്പോർട്ട് വീട്ടിൽ നിന്നു തന്നെ കിട്ടി. പിന്നെ അവസരങ്ങൾ തേടി പോയപ്പോൾ അത്ര ഭീകരാവസ്ഥയിലേക്ക് ഒന്നും പോയില്ല. പെട്ടെന്ന് തന്നെ സിനിമകൾ കിട്ടിക്കൊണ്ടിരുന്നു. എന്നെക്കാൾ കുടുതൽ എന്നെ വിശ്വാസം ഉണ്ടായിരുന്നത് അച്ഛനും അമ്മക്കും ആയിരുന്നു."
സിനിമയിൽ വന്നതിനു ശേഷം പെട്ടെന്ന് നല്ല അവസരങ്ങൾ കിട്ടി തുടങ്ങിയിരുന്നു. ലയൺ, അശ്വാരൂഢൻ, ബാബാ കല്യാണി, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടക്കകാലത്തെ വേഷങ്ങളെല്ലാം വില്ലനിസം നിറഞ്ഞതാണ്. അതിൽ നിന്നും വിഭിന്നമായി ചെയ്തത് ട്രിവാൻഡ്രം ലോഡ്ജായിരുന്നു. അതിനു ശേഷം അഭിനയിച്ച സിനിമകളെല്ലാം സൈജു കുറുപ്പിന്റെ മികച്ച പ്രകടനങ്ങളായിരുന്നു. അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ സൈജുവിന് പക്ഷേ അഭിനയം മെച്ചപ്പെടുത്താൻ കുറച്ചധികം കാലം വേണ്ടി വന്നു. ഇന്ന് സൈജു ഇല്ലാത്ത മലയാള സിനിമകൾ വിരളമാണ്.
"ആദ്യത്തെ 8 വർഷം അതായത് 2005 മുതൽ 2012 വരെ 28 സിനിമകളാണ് ചെയ്തത്. ട്രിവാൻഡ്രം ലോഡ്ജായിരുന്നു എനിക്കൊരു ബ്രെയ്ക്ക് തന്നത്. എന്നാൽ അതു കഴിഞ്ഞ് അടുത്ത 8 വർഷം കൊണ്ട് 100 സിനിമകളോളം ചെയ്തിട്ടുണ്ട്." സൈജു കുറുപ്പ് പറഞ്ഞു. സിനിമയിൽ വന്ന സമയത്ത് സൈജുവിന് അഭിനയത്തിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത മോഹവും ഉള്ളിൽ ഉണ്ടായിരുന്നു. ആദ്യത്തെ 8 വർഷങ്ങൾ തനിക്ക് പഠിക്കാനുള്ള സമയമായിരുന്നു.

സൈജു എന്ന നടനിലെ മാറ്റങ്ങളും വ്യക്തമായി പ്രേക്ഷകർക്ക് മനസിലാവും. ചെറിയ വേഷങ്ങളിലൂടെ എത്തിയ സൈജുവിന്റെ കരിയർ ബ്രെയ്ക്കായത് ട്രിവാൻഡ്രം ലോഡ്ജിലൂടെയാണ്. സൈജുവിന്റെ രൂപഭംഗിക്ക് വില്ലൻ വേഷങ്ങളാണ് ചേരുന്നത് എന്ന ചിന്തയെ മാറ്റി മറിച്ച സിനിമ കൂടിയായിരുന്നു അത്. അഭിനയത്തിനു പുറമേ സൈജു ഡബ്ബിഗിലും കഴിവ് തെളിയിച്ചു.
ജനതാ ഗാരേജിന്റെ മലയാളം വേർഷനിൽ ജൂനിയർ എൻ.ടി ആറിനു വേണ്ടി ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ സൈജുവിന്റെ ശബ്ദം അദ്ദേഹത്തിന്റെ ചേരില്ലെന്ന് പറഞ്ഞപ്പോഴാണ് ആ അവസരം നഷ്ടമായതെന്ന് സൈജു പറഞ്ഞു. ആർ.ആർ.ആർ എന്ന സിനിമക്കു വേണ്ടിയാണ് സൈജുവിന് ഡബ്ബ് ചെയ്യാൻ അവസരം വന്നത് എന്നായിരുന്നു പൊതുവേ പ്രചരിച്ചിരുന്നത്. അത് സൈജു കുറുപ്പ് നിഷേധിക്കുന്നുമുണ്ട്.


Click it and Unblock the Notifications











