ഓഡിഷനു ശേഷം അദ്ദേഹം എന്നെ വിളിച്ചില്ല; സിനിമാ മോഹം അസ്തമിച്ചപ്പോഴാണ് വീണ്ടുമൊരു ഫോൺ കോൾ
സിനിമയിലെ സ്ഥിരം നായക സങ്കൽപ്പങ്ങളിൽ നിന്ന് വിഭിന്നമായി എത്തിയ നായകനായിരുന്നു സൈജു കുറുപ്പ്. മയൂഖത്തിലെ ഉണ്ണി കേശവനെ മലയാളികൾ മറക്കില്ല. ഉണ്ണിയും ഇന്ദിരയും തമ്മിലുള്ള മനോഹരമായ പ്രണയവും വിരഹവുമാല്ലാം പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ഒരു പുതുമുഖ നടീ-നടനായി തോന്നാത്ത വിധം സൈജു കുറുപ്പും മംമ്ത മോഹൻദാസും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സൈജുവിന് സിനിമയിലേക്ക് അവസരം വന്നത് എം.ജി ശ്രീകുമാർ വഴിയാണ്. അദ്ദേഹമാണ് ഹരിഹരന് സൈജുവിനെ പരിചയപ്പെടുത്തിയത്. ചിത്രത്തിനു വേണ്ടി നിരവധി ഓഡീഷൻ ചെയ്തിരുന്നു. ഹരിഹരനും ഷാജി എൻ കരുണും ചേർന്ന് സിനിമയിലെ തന്നെ ഒരു ഡയലോഗായിരുന്നു സൈജുവിന് നൽകിയത്. എന്നാൽ അതിൽ ചില പാകപ്പിഴകൾ സംഭവിച്ചു. രസകരമായ സംഭവങ്ങൾ സൈജു കുറുപ്പ് ഫ്ലവേഴ്സ് ഒരു കോടിയിലൂടെ പറയുന്നു.

"ആ സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വീണ്ടും ഡയലോഗ് തെറ്റി. ഹരിസാറിനോട് ഞാൻ ചോദിച്ചു ആ ഡയലോഗ് ഒന്നു മാറ്റി തരമോ എന്ന്. ഇതു കേട്ടപ്പോൾ ഹരിഹരൻ സാറും ഷാജി എൻ കരുൺ സാറും പരസ്പരം ചിരിച്ചു. ഞാൻ കരുതി എന്റെ സംസാരം ഇഷ്ടപ്പെട്ടാണ് ഇരുവരും ചിരിച്ചതെന്ന്. അദ്ദേഹത്തിന് വലിയ ക്ഷമയാണെന്ന് എനിക്ക് മനസിലായി. എനിക്ക് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. അതിനാൽ എത്രത്തോളം വലിയ സംവിധായകനാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
അവസാനം അന്നത്തെ ഓഡീഷൻ എങ്ങനയോ തീർത്തു. ഇത് കഴിഞ്ഞ് നേരെ ഞാൻ തിരുവനന്തപുരത്തേക്ക് പോയി. പിന്നീട് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. ആദ്യം വിളിച്ചിട്ട് പല്ല് ശരിയാക്കാൻ പറഞ്ഞു, പിന്നെ ഷാജി എൻ കരുൺ സാറിനെ കാണാൻ പറഞ്ഞു. ഞാൻ അങ്ങനെ അദ്ദേഹത്തിന്റെ ഫോൺ കോളിനു വേണ്ടി കാത്തിരുന്നു. പക്ഷേ പിന്നെ വിളിച്ചില്ല. അങ്ങനെയിരിക്കുമ്പോൾ അമ്മ അമ്മാവനോട് പറഞ്ഞു ഹരിഹരൻ സിനിമയുടെ ഓഡീഷനു പോയ വിവരം."
"ഇത് കേട്ടപ്പോൾ അമ്മാവനും ഞെട്ടി. അപ്പോഴാണ് മനസിലായത് ഹരിഹരൻ ഒരു വലിയ സംവിധായകനാണെന്ന്. അടുത്ത നിമിഷം മുതൽ ഹരി സാറിനെ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹം പല തിരക്കുകളിലാണെന്ന് അറിയാൻ സാധിച്ചു. അവസാനം അദ്ദേഹത്തെ കിട്ടി സംസാരിച്ചു. അങ്ങനെ സിനിമയെ കുറിച്ച് സംസാരിച്ചു." പക്ഷേ അന്നത്തെ ഓഡീഷൻ കഴിഞ്ഞപ്പോൾ ഹരിഹരനും ഷാജി എൻ കരുണും സൈജുവിനെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലെത്തി.

ഡയലോഗ് പറയുന്നതിൽ കാണിച്ച ബുദ്ധിമുട്ടും മറ്റു ചില പ്രയാസങ്ങളും ഇരുവർക്കും ഇഷ്ടമായിരുന്നില്ല. അങ്ങനെ സൈജുവിന് അവസരമില്ലെനന് പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു. സൈജു കുറുപ്പ് തന്റെ സിനിമാ സ്വപ്നം അവസാനിച്ചെന്ന് കരുതി ഇരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഹരിഹരനെ വിളിച്ചു അപേക്ഷിച്ചു. തനിക്ക് ആ സിനിമയിൽ പ്രവർത്തിക്കണമെന്നും കൃത്യമായി ഡയലോഗ് പറയാമെന്നും ഹരിഹരന് സൈജു ഉറപ്പും നൽകി. അങ്ങനെയാണ് മയൂഖം ചെയ്യുന്നത്.
ബാബ കല്യാണി, ഹലോ, ട്രിവാൺട്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, റെഡ് വൈൻ, ഞാൻ, ആട് തുടങ്ങി നിരവധി സിനിമകളും വേറിട്ട കഥാപാത്രങ്ങളും. നായകനിൽ നിന്ന് വില്ലനായും, കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും വിസ്മയിപ്പിക്കുകയാണ് സൈജു കുറുപ്പ്. മലയാളത്തിന് പുറമേ തമിഴിലും സിനിമകൾ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











