എന്നെ പെടുത്തിയതാണ്, കിന്നാരത്തുമ്പിയിലേക്ക് വിളിച്ചത് അവാര്‍ഡ് പടമാണെന്ന് പറഞ്ഞ്; തുറന്നു പറഞ്ഞ് സലീം കുമാർ
കേരളത്തില്‍ ഷക്കീല തരംഗത്തിന് തുടക്കമിട്ട സിനിമയാണ് കിന്നാരത്തുമ്പികള്‍. സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ വലിയ വിജയമായിരുന്നു അക്കാലത്ത് ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നത്. കിന്നാരത്തുമ്പികളില്‍ താന്‍ അഭിനയിക്കാനുണ്ടായ കാരണം പറയുകയാണ് നടന്‍ സലീം കുമാര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഞാനതില്‍ പെട്ടു പോയതാണ്. എന്റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന്‍ ടച്ചുള്ള സെക്‌സിന്റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു. പക്ഷെ എന്റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാരും ചെയ്യാനിരുന്നതായിരുന്നു. അന്ന് വിതുര കേസ് നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് ജഗതി വന്നില്ല. പകരം ഷാജോണിനെ കൊണ്ടു പോയി. ഞാനും ഷാജോണും കൂടിയാണ് ചെയതതെന്ന് സലീം കുമാര്‍ ഓര്‍ക്കുന്നു.

ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന്‍ വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. അങ്ങനെയാണ് കുറച്ച് എക്‌സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്‌സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്റെ പടം വെക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്റെ പടം വച്ചില്ല. ആ പടം കയറി തരംഗമുണ്ടാക്കി, ഷക്കീല തരംഗമെന്നാണ് സലീം കുമാര്‍ പറയുന്നത്.

അതേസമയം ചിത്രത്തിന്റെ വിജയം തന്നെ താരമാക്കിയ കഥയും സലീം കുമാര്‍ പങ്കുവെക്കുന്നുണ്ട്. ''അതിന്റെയൊരു കഥയുണ്ട്. തെങ്കാശിപ്പട്ടണം ഷൂട്ട് നടക്കുകയാണ്. എനിക്ക് രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്യണമെങ്കില്‍ ചായ കുടിക്കണം. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് താഴെയൊരു ചായക്കടയുണ്ട്. അവിടുന്നാണ് ചായ കുടിക്കുന്നത്. ഒരു ദിവസം ചെന്നപ്പോള്‍ എന്നെ നോക്കി. രണ്ടാമത്തെ ദിവസം കുറച്ചുകൂടെ കൂടി അതൊരു കുശുകുശു സംസാരമായി. മെല്ലെ വെളിച്ചം വരുന്നതേയുള്ളു. നേരം വെളുക്കുന്നതേയുള്ളൂ. ഓരോരുത്തര്‍ വന്ന് നോക്കിയിട്ട് പോകുന്നുണ്ട്. രണ്ട് മൂന്ന് ദിവസം ഇത് തന്നെ ആവര്‍ത്തിച്ചു'' എന്നാണ് സലീം കുമാര്‍ പറയുന്നത്.

ഒരു ദിവസം ഒരാള്‍ വന്നു എന്നോട്ട് നിങ്ങള്‍ നടനാണോ എന്ന് ചോദിച്ചു. തമിഴ് നാട്ടിലും ഞാന്‍ ഫെയ്മസായോ എന്നു കരുതി രോമാഞ്ചം വന്നു. അതെ എന്ന് പറഞ്ഞു. പടം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. ഏത് പടമെന്ന് ചോദിച്ചപ്പോള്‍ അരങ്ങേറ്റ വേള എന്ന് പറഞ്ഞു. ഞാന്‍ അന്ന് തമിഴിലൊന്നും അഭിനയിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെയാണ് സാര്‍, ബ്രോക്കറായിട്ടുള്ള ഷക്കീല പടമെന്ന് പറഞ്ഞു. കിന്നാരത്തുമ്പികള്‍ പേര് മാറ്റി ഇറക്കിയതാണ് അവിടെയെന്നാണ് സലീം കുമാര്‍ പറയുന്നത്.

സുരേഷ് ഗോപി അതിലെ പോകുന്നുണ്ട്. ഒരു കുഞ്ഞുമില്ല. ലാല്‍ പോകുന്നുണ്ട്. ഒരു കുഞ്ഞുമില്ല. ദിലീപ് പോകുന്നുണ്ട് ഒരു കുഞ്ഞുമില്ല. എനിക്ക് ചുറ്റും ഒരു ആള്‍ക്കൂട്ടം. ഇവര് കരുതിയത് തല്ലാന്‍ പിടിച്ച് വച്ചതാണെന്നാണ്. ആരാധകരായിരുന്നു അത്. അരങ്ങേറ്റവേള കണ്ടിട്ടുള്ളതാണ്. ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ കാശൊന്നും വാങ്ങില്ല. കിന്നാരത്തുമ്പികള്‍ കൊണ്ട് എനിക്ക് അങ്ങനെ ഗുണവും കിട്ടിയിട്ടുണ്ടെന്നും സലീം കുമാര്‍ പറയുന്നു.
കേരളത്തിലും തമിഴ് നാട്ടിലും ഷക്കീല ചിത്രങ്ങള്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. പിന്നാലെ മറിയ, രേഷ്മ തുടങ്ങിയ താരങ്ങളും ഈ തരംഗത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നിരുന്നു.


Click it and Unblock the Notifications











