കലാഭവന്‍ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു, ഞാന്‍ മാത്രം പ്രതിയായി: സലീം കുമാര്‍
പൊളിറ്റിക്കല്‍ കറക്ട്‌നസിനിടയിപ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍ എന്നാണ് അദ്ദേഹം പറയുന്നത്
മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദിയിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തുന്നത്. ആദ്യം കുറേ നാള്‍ നമ്മളെ ചിരിപ്പിച്ച സലീം കുമാര്‍ പിന്നീട് തന്റെ അഭിനയം കൊണ്ട് കണ്ണ് നനയിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ട് അദ്ദേഹം കയ്യടി നേടി. അഭിനയത്തിന് പുറമെ സംവിധാനത്തിലും സിനിമയ്ക്ക് കഥയെഴുതിയുമെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ദ നേടുകയാണ്. ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. ഒരു ഡയലോഗിന്റെ പേരില്‍ കോടതി കയറേണ്ടി വന്ന കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പണ്ട് കലാഭവനിലായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ വീടില്ലാത്ത ഒരാള്‍ക്ക് വീടുവെക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു പാരഡി കാസറ്റ് ചെയ്തു. ഞാനും കലാഭവന്‍ മണിയുമൊക്കെ ചേര്‍ന്നാണ് അത് ചെയ്തത്. ആ കാസറ്റിലൂടെ ധാരാളം പണവും ഉണ്ടാക്കി. അതില്‍ കൃഷ്ണന്‍ നായര്‍ ഏത് ജാതിയാണെന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിന് മറുപടിയായി ഞാന്‍ ഉള്ളാടന്‍ എന്ന് പറയുന്നുണ്ട്.
അസംബന്ധമായ ചോദ്യത്തിന് അസംബന്ധമായ ഒരു ഉത്തരം. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭാഷണത്തിന്റെ പേരില്‍ ഉള്ളാടന്‍ സമുദായക്കാര്‍ എനിക്കെതിരെ കേസെടുത്തു. പിന്നീട് ഞാന്‍ വര്‍ഷങ്ങളോളം കോടതി യറി. അതില്‍ പങ്കെടുത്ത കലാഭവന്‍ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു. ഒടുവില്‍ ഞാന്‍ മാത്രം പ്രതിയായി. ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരിലൊരു പ്രതി.
അവസാനം കോടതി വെറുതെ വിട്ടെങ്കിലും അതിന്റെ പേരില്‍ എത്ര സമയ നഷ്ടമുണ്ടായെന്നറിയുമോ? മനസില്‍ പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍. ആ എന്നെപ്പോലും ഒരു വാക്കിന്റെ പേരില്‍ കോടതി കയറ്റിയ നാടാണിതെന്നാണ് സലീം കുമാര്‍ പറയുന്നത്. സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും സലീം കുമാര്‍ സംസാരിക്കുന്നുണ്ട്.
സത്യം പറഞ്ഞാല്‍ ഞാന്‍ നല്ലൊരു ചിരിപ്പടം കണ്ടിട്ടു തന്നെ കുറേക്കാലമായി. പണ്ട് മാസത്തില്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സൂഹത്തില്‍ ചിരിയില്ലേ, ഈ പൊളിറ്റിക്കല്‍ കറക്ട്‌നസിനിടയിപ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ജാതി വിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരുപാട് വിലക്കുകള്‍ക്കിടയില്‍ നമ്മളുടെ ചിരി പ്രതിസന്ധിയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തിനേയും എതിര്‍ക്കുന്ന ചിലര്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുമ്പ് കാലത്ത് പ്രായത്തിലോ പദവിയിലോ ഒക്കെ മുതിര്‍ന്നവര്‍ പറയുന്ന നിര്‍ദോഷമായ ഫലിതങ്ങള്‍ നമ്മള്‍ ആസ്വദിച്ചിരുന്നു. അതിലെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ ക്ഷമിച്ചിരുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്.

ഇന്നങ്ങനെയല്ല. ഒരാള്‍ വായ തുറന്നാല്‍ പറയുന്നതില്‍ എന്തെങ്കിലും വിമര്‍ശിക്കാനുണ്ടോ എന്ന് നോക്കി നില്‍ക്കുന്നവരാണ് കൂടുതലും. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ബോഡി ഷെയ്മിംഗ്. ബോഡി ഷെയ്മിംഗിനെ ഞാന്‍ ന്യായീകരിക്കുകയല്ല, ചില സന്ദര്‍ഭങ്ങളില്‍ ഒരാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു കഷണ്ടിയുള്ളയാള്, കറുത്ത തടിച്ച ഒരാള്‍ എന്നൊക്കെ പറഞ്ഞിരുന്നു. ഒപ്പം അവരുടെ ചില പ്രത്യേകതകളെ സൂപിപ്പിക്കാന്‍ ചില ഉപമകളും പറയാറുണ്ട്. ആ രസകരമായ ഉപമകള്‍ ഇന്ന് ബോഡി ഷെയ്മിങ്ങായി മാറിയെന്നാണ് സലീം കുമാര്‍ പറയുന്നത്.
മാനസികമായി ദ്രോഹിക്കുന്നില്ലെങ്കില്‍ തമാശയ്ക്ക് വേണ്ടി ഒരാളെ തിരിച്ചറിയാന്‍ വേണ്ടിയൊക്കെ പലതും പറയുന്നില്ലേ, അത് തെറ്റാണോ എനിക്കറിയില്ല എന്നാണ് സലീം കുമാര്‍ പറയുന്നത്. ഒരാളെ സൂചിപ്പിക്കാന്‍ എന്ത് പറയണം എന്ന കാര്യത്തില്‍ ഇന്ന് പേടിയാണെന്നും താരം പറയുന്നു. ഇങ്ങനെ പോയാല്‍ ചിരിപ്പിക്കാന്‍ വേണ്ടി ഈ നാട്ടില്‍ ഇനി ഒന്നും മിണ്ടാന്‍ പറ്റില്ല. സംസാരിക്കാന്‍ വരെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications