ഇനി വെറും അമൽ ഡേവിസ് അല്ല; മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടി സംഗീത് പ്രതാപ്
സച്ചിനും അമൽ ഡേവിസും പ്രേക്ഷകർക്കിടിയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. പ്രേമലു എന്ന ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റിംഗ് ഫാക്ടർ ഈ രണ്ട് കഥാപാത്രങ്ങളാണ്. സംഗീത് പ്രതാപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പോമിസിംഗ് ആയ വേഷവും അമൽ ഡേവിസ് തന്നെ. ഇപ്പോൾ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംഗീത് പ്രതാപിനെ തേടിയെത്തിയത് മികച്ച എഡിറ്റർക്കുള്ള അവാർഡാണ്.
അഭിനേതാവായി മാറിയെങ്കിലും എഡിറ്ററായാണ് സിനിമയിൽ എത്തുന്നത്. ചെയ്യുന്ന പ്രൊജക്ടുകളെല്ലാം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംഗീതിന് സാധിച്ചു. 2023ൽ വിഷ്ണു ദേവ് സംവിധാനം ചെയ്ത 'ലിറ്റിൽ മിസ്സ് റാവുത്തർ' എന്ന ചിത്രത്തിനു വേണ്ടിയാണ് മികച്ച എഡിറ്ററിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം സംഗീത് പ്രതാപിന് ലഭിച്ചത്. ക്യാമറക്കു പിന്നിൽ മാത്രമല്ല, ലിറ്റിൽ മിസ്സ് റാവുത്തർ സിനിമയിലും മികച്ചൊരു കഥാപാത്രം സംഗീത് പ്രതാപ് അവതരിപ്പിച്ചിട്ടുണ്ട്.

'പത്രോസിന്റെ പടപ്പുകൾ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എഡിറ്ററായി സംഗീത് പ്രതാപ് എത്തുന്നത്. ചിത്രത്തിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റായി സംഗീത് പ്രതാപ് അഭിനയിച്ചിട്ടുമുണ്ട്. അതിനു ശേഷം 4 ഇയേഴ്സ്, ലിറ്റിൽ മിസ്സ് റാവുത്തർ, ജയ് ഗണേഷ് എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിലെ സ്പോട്ട് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിൽ സംഗീത് പ്രതാപ് സ്പോട്ട് എഡിറ്റർ ആയിരുന്നു.
എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസ്യേറ്റ് ആയി പ്രവർത്തിക്കുമ്പോഴാണ് ആ സിനിമ സംഭവിക്കുന്നത്. ആ സിനിമയുടെ സെറ്റിൽ വെച്ചാണ് സംഗീതും ഗിരീഷ് എ.ഡിയും സുഹൃത്തുക്കളാവുന്നത്. ഇവരുടെ സൗഹൃദ ബന്ധത്തിന്റെ തുടർക്കാഴ്ചയാണ് ഗിരീഷിന്റെ അടുത്ത സിനിമയായ സൂപ്പർ ശരണ്യയിൽ സംഗീതിനെ അഭിനയിപ്പിച്ചത്. എഡിറ്ററിൽ നിന്നും അഭിനേതാവിലേക്കുള്ള ചുവടുമാറ്റം ഇങ്ങനെയായിരുന്നു. അതിനു ശേഷമാണ് ഹൃദയത്തിലേക്ക് അവസരം വന്നത്.
ഗിരീഷ് എ.ഡിയുടെ സെറ്റിൽ വെച്ച് സംഗീത് പ്രതാപ് മിമിക്രി കാണിക്കാറുണ്ടായിരുന്നു. അതെല്ലാം ഗിരീഷും ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ കാരണമായത്. അഭിനയം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. എഡിറ്ററായി സിനിമയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് അഭിനേതാവായി മാറിയപ്പോൾ സംഗീതിന് കിട്ടിയത്. പുരസ്കാര നേട്ടത്തിലൂടെ വീണ്ടും താൻ ഒരു എഡിറ്ററുമാണെന്ന് സംഗീത് പ്രതാപ് ലോകത്തോട് വിളിച്ചു പറയുന്നു.

ലിറ്റിൽ മിസ്സ് റാവുത്തർ ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമയാണ്. സിനിമയിലെ ചില ഫ്രെയിമുകളെല്ലാം അതി മനോഹരമാണ്. കഥാപരമായി നോക്കിയാൽ ചിത്രം വലിയൊരു വിജയമായിരുന്നില്ല. മികച്ച എഡിറ്റർക്കുള്ള 54ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ സംഗീത് പ്രതാപിന്റെ സ്കെയ്ലും വലുതാവുന്നു.
ചില സിനിമകളുടെ വിജയത്തിനു പിന്നിൽ ചില കഥാപാത്രങ്ങളുടെ സ്വാധീനം കാരണമാവാറുണ്ട്. ചില പരാജയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടെങ്കിലും അതും അത്തരം കഥാപാത്രങ്ങളുടെ മികവാർന്ന അഭിനയം മൂലമാണ്. പ്രേമലുവിലെ അമൽ ഡേവിസും അങ്ങനെയാണ്. ആ കഥാപാത്രമാണ് പ്രേക്ഷകരെ ആ സിനിമ കാണാനുള്ള ആവേശം ഉണർത്തുന്നത്. ഇന്ന് എഡിറ്റർക്കുള്ള പുരസ്കാരം നേടിയെങ്കിൽ അഭിനയത്തിനുള്ള അവാർഡുകളും സംഗീതിന് വിദൂരമല്ല.


Click it and Unblock the Notifications











