നമുക്ക് ഈ ചുണ്ടൊന്ന് ശരിയാക്കിയാലോ? ഡോക്ടര്‍ ചോദിച്ചു; സൗജന്യമായി ചികിത്സയും; പുനര്‍ജന്മം കിട്ടി
മലയാളികളുടെ പ്രിയങ്കരനാണ് സന്നിധാനന്ദന്‍. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് സന്നിധാനന്ദന്‍ താരമാകുന്നത്. മലയാള റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ സന്നിധാനന്ദനോളം ജനപ്രീതിയുള്ളൊരു മത്സരാര്‍ത്ഥിയുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയൊന്നുമില്ലാതിരുന്ന കാലത്ത് തന്നെ ട്രെന്റിംഗ് ആയി മാറാന്‍ സന്നിധാനന്ദന് സാധിച്ചിരുന്നു. ഇന്ന് അറിയപ്പെടുന്ന ഗായകനാണ് സന്നിധാനന്ദന്‍.
തന്റെ ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ സന്നിധാനന്ദന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ചുണ്ടിന്റെ പേരിലും പശ്ചാത്തലത്തിന്റെ പേരിലും അദ്ദേഹത്തിന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും തുടക്കകാലത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സന്നിധാനന്ദന്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കുഞ്ഞുന്നാളിലേ പാട്ടായിരുന്നു ലോകം. പാട്ടു കേള്‍ക്കലായിരുന്നു ഏറ്റവും ഇഷ്്ടമുള്ള നേരം പോക്ക്. സംഗീതം പഠിക്കാനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പാട്ടുകാരനാവുകയെന്നത് സ്വപ്‌നം കാണാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. ഉത്സവപ്പറമ്പുകളില്‍ ഗാനമേളയ്ക്ക് പോവുന്നതായിരുന്നു അക്കാലത്തെ വലിയ സന്തോഷങ്ങളിലൊന്ന്. ഓരോ വേലയും പൂരവും ഓര്‍ത്തുവെക്കും. പലയിടങ്ങളിലും ജനറേറ്ററിന്റെ ചുമതലയുള്ള ആളിന്റെ സഹായി ആയി പോകും. വെള്ളവും ഡീസലും ഒഴിച്ചതിനുള്ള കൂലിയായി പത്തോ ഇരുപത്തഞ്ചോ രൂപ കിട്ടും. പാട്ടും കേള്‍ക്കാം എന്നാണ് സന്നിധാനന്ദന്‍ പറയുന്നത്.
വേലൂര്‍ മണിമലര്‍ക്കാവ് വേല നല്ല ഓര്‍മ്മയുണ്ട്. ചിത്ര അയ്യരുടെ റംബാ ഹോ ഹോ പാട്ട് ദൂരെ ജനറേറ്ററില്‍ വെള്ളമൊഴിക്കുന്നതിനിടെ കേട്ടു കൊണ്ടിരിക്കേ അങ്ങനെയൊരു സ്റ്റേജ് എന്റേയും സ്വപ്‌നമായി. അന്ന് ക്‌ളഫ്റ്റിന്റെ (മുച്ചിറി) ബുദ്ധിമുട്ട് നന്നായി ഉണ്ടായിരുന്നു. ഉള്ളിലെ സംഗീതം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം അതുകാരണമുണ്ടായില്ല. ചില വേദികളിലൊക്കെ പാടാന്‍ മടിച്ചു കൊണ്ടാണെങ്കിലും അവസരം ചോദിച്ചിരുന്നു. പക്ഷെ മുഷിഞ്ഞ വേഷവും രൂപവും നിറവുമൊക്കെ കാരണമാകാം ആരും അത് കേട്ടില്ലെന്നും താരം പറയുന്നു.
അങ്ങനെയിരിക്കെ ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നൊരു ഗാനമേളയ്ക്കിടെ പാട്ടുപാടാന്‍ അവസരം ചോദിച്ചു. ആളുകള്‍ ഏറക്കുറെ പിരിഞ്ഞു തുടങ്ങിയിരുന്നു. എന്തോ അത്ഭുതമെന്നോണം ആരോ മൈക്ക് നീട്ടി. കണ്ണടച്ചുപിടിച്ച് പാടിത്തുടങ്ങി. ഇരുമുടി താങ്കി, ഒരുമന താകി... കയ്യടികളുമായി ആളുകള്‍ തിരികെയെത്തിയപ്പോള്‍ ലോകം ജയിച്ച സന്തോഷമായിരുന്നു. പിന്നീട് ചിത്ര അയ്യരുടെയൊക്കെ വേദി പങ്കിടാന്‍ അവസരം കിട്ടിയത് കാലം കരുതിവെച്ച കൗതുകം എന്നാണ് സന്നിധാനന്ദന്‍ പറയുന്നത്.

ചില നിമിത്തങ്ങളില്‍ വിശ്വസമുണ്ട്. എന്റെ ഇവിടെവരെയുള്ള യാത്രയില്‍ പല അനുഗ്രഹങ്ങളും ദൈവം നല്‍കിയതായി തോന്നുന്നു. കോളേജ് പഠനകാലത്ത് നാട്ടിലെ ഒരു സുഹൃത്തിന്റെ ശസ്ത്രക്രിയയ്ക്കായി മംഗളൂരുവില്‍ കൂട്ടുപോയതാണ് അത്തരത്തിലൊന്ന്. ക്‌ളഫ്റ്റ് കാരണം പലരുടേയും സഹതാപ നോട്ടം നേരിടേണ്ടി വന്ന എനിക്ക് അത് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
സുഹൃത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഡോ.മുസ്തഫയുടെ ചോദ്യം നമുക്ക് ഈ ചുണ്ടൊന്ന് ശരിയാക്കിയാലോ? 2001ല്‍ തീര്‍ത്തും സൗജന്യമായി ആ മലയാളി ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തു നല്‍കി. പുനര്‍ജന്മം പോലെയായിരുന്നു അത്. സംഗീത പഠനം ആരംഭിച്ചു. പാടാന്‍ തുടങ്ങിയതോടെ ചുണ്ടിന്റെ പ്രശ്‌നം കുറേക്കൂടി ഭേദപ്പെട്ടുവെന്നും സന്നിധാനന്ദന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications