അയ്യപ്പനാകാൻ ഓഡിഷന് പോയ മോഹൻലാൽ; അദ്ദേഹം എന്തുകൊണ്ട് ഇതൊക്കെ മറക്കുന്നെന്ന് മനസിലാകുന്നില്ല!, ശാന്തിവിള ദിനേശ്
വർഷങ്ങളായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. അഭിനയത്തിന്റെ കാര്യത്തിൽ പകരക്കാരില്ലാത്ത നടനാണ് അദ്ദേഹം. ഇന്ത്യയിലെ തന്നെ വലിയ താരങ്ങളിൽ ഒരാൾ. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് എന്നിങ്ങനെ മോഹന്‍ലാലിന് ആരാധകർ ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങള്‍ ഏറെയാണ്.
വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളാണ് വെള്ളിത്തിരയിൽ നടൻ അവതരിപ്പിച്ചിട്ടുള്ളത്. സദയം, ചിത്രം, ദശരഥം, സ്‌ഫടികം, വാനപ്രസ്ഥം, തന്മാത്ര എന്നിങ്ങനെ പോകുന്നു ആ സിനിമകളുടെ ലിസ്റ്റ്. ആദ്യം വില്ലനായി എത്തിയ മോഹൻലാൽ പിന്നീട് നായകനായും സൂപ്പർ താരമായെല്ലാം മാറുകയായിരുന്നു. കോമഡിയോ സീരിയസോ വേഷങ്ങൾ ഏത് തന്നെ ആയാലും മോഹൻലാൽ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു.

അതുവരെയുണ്ടായിരുന്ന നായക സങ്കൽപങ്ങളെ എല്ലാം തിരുത്തി കുറിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള ആ വരവ്. ഇപ്പോഴിതാ, മോഹൻലാലിന്റെ സിനിമ പ്രവേശത്തെ കുറിച്ചൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സ്വാമി അയ്യപ്പനിൽ അയ്യപ്പനാകാൻ മോഹൻലാൽ പോയിട്ടുണ്ട് എന്നെല്ലാം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.
'മൂന്ന് മാസം കൂടി കഴിഞ്ഞാൽ മോഹൻലാലിന് 63 വയസാകും. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പൻ എന്ന കഥാപാത്രമായി സൈക്കിൾ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് മുൻപ് അദ്ദേഹം സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ അയ്യപ്പൻ ആവാൻ പോയതാണ്. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല,'
'മെറിലാൻഡിൽ ടെസ്റ്റിന് പോയി സുബ്രമണ്യൻ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവർക്ക് ഉൾകൊള്ളാൻ പറ്റിയില്ല. അതിൽ അയ്യപ്പൻറെ അനിയൻ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. ഞാൻ നടനാവാൻ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്,'
'പക്ഷെ ഒരു നടനാവാൻ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹൻലാൽ. അല്ലെങ്കിൽ പിന്നെ സ്വാമി അയ്യപ്പനിൽ അയ്യപ്പനാവാൻ സ്ക്രീൻ ടെസ്റ്റിന് പോകുമോ. സുരേഷ് കുമാർ എന്റെ ഫോട്ടോ എടുത്ത് നവോദയക്ക് അയച്ചു അവർ വിളിച്ചത് കൊണ്ട് ഞാൻ ചെന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. അദ്ദേഹം നടനാവാൻ തന്നെ ജനിച്ചവനാണ്. കാരണം മോഹൻലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ,'
'അല്ലെങ്കിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ജേഷ്ഠന്റെ സുഹൃത്തായ സുധീർ കുമാറിനെ പോയി കണ്ട് എനിക്ക് ഒരു നാടകം എഴുതി തരുമോ എന്ന് ചോദിക്കുമോ. ആ പതിനൊന്ന് വയസുള്ള വിദ്വാൻ 90 വയസുള്ള കഥാപാത്രം ചെയ്ത് പത്താം ക്ലാസുകാരുടെ കുത്തകയായ ബെസ്റ്റ് ആക്ടർ അവാർഡ് നേടി. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ആ പ്രായത്തിലെ ഞാൻ ഒരു നടനാകുമെന്ന് തീരുമാനിച്ചയാളാണ് മോഹൻലാൽ,'

'ചെറിയ പ്രായത്തിൽ മോഹൻലാൽ, സുരേഷ് കുമാർ, അശോക് കുമാർ എന്നീ സുഹൃത്തുക്കളുടെ ചർച്ച മുഴുവൻ സിനിമയെ കുറിച്ചായിരുന്നു. ലാലിൻറെ അമ്മ ഇതിന്റെ പേരിൽ വഴക്ക് പറയുമായിരുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ സംവിധായകരുടെ അടുത്തെല്ലാം മോഹൻലാലിനെയും കൊണ്ട് താൻ പോകുമായിരുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്,'
'ഈ രൂപത്തിലുള്ള ആൾക്ക് എങ്ങനെ വേഷം കൊടുക്കാനാണ് എന്ന് സംവിധായകർ ചോദിച്ചതായും സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്. സുരേഷ് ഇതുപോലെ കൊണ്ട് പോയി കാണിച്ചപ്പോൾ അധിക്ഷേപിച്ചു വിട്ട ഒരു പ്രമുഖ സംവിധായകൻ പിന്നീട് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. അത് വരെ ചരിത്രമാണ്. മോഹൻലാലിനെ വെച്ച് ഒരു സിനിമ കൂടി ചെയ്യണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് ആ സംവിധായകൻ മരിച്ചത്,'
'ഇതൊക്കെ എന്ത് കൊണ്ട് മോഹൻലാൽ മറന്നു പോകുന്നു എന്ന് മനസിലാവുന്നില്ല. ഞാൻ നടനാവാൻ താല്പര്യപെട്ടിരുന്ന ആളല്ല എന്ന് അഭിമാനത്തോടെ എന്ത് കൊണ്ട് പറയുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല,' ശാന്തി വിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications