വിവാഹത്തിന് മുൻപ് അജിത് ശാലിനിയുടെ അച്ഛനോട് ചോദിച്ചത് ഒരേയൊരു കാര്യം; തീരുമാനം മകൾക്ക് വിട്ടുകൊടുത്ത് അച്ഛൻ!
തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് ശാലിനി. ബാലതാരമായി തുടങ്ങി പിന്നീട് നായികയായടക്കം തിളങ്ങുകയായിരുന്നു താരം. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും അജിത്തിനും ശാലിനിക്കും ഒരുപാട് ആരാധകരുണ്ട്. തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് അജിത് ശാലിനിയെ വിവാഹം ചെയ്യുന്നത്. ഇതോടെ താരം സിനിമ വിട്ടു.
ഒരു സിനിമാ കഥപോലെ മനോഹരമാണ് ശാലിനിയുടെയും അജിത്തിന്റെയും പ്രണയകഥയും വിവാഹവും. 1999ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങി നിന്ന ശാലിനിയെ അജിത് നേരിട്ട് ആ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ശാലിനി അജിത്തിന്റെ ഹൃദയം കീഴടക്കി.

പിന്നീട് ഷൂട്ടിനിടെ ഉണ്ടായ സംഭവങ്ങൾ അജിത്തിനെ ശാലിനിയിലേക്ക് കൂടുതൽ അടുപ്പിക്കുകയും തുടർന്ന് അജിത് പ്രണയം പറയുകയുമായിരുന്നു. അടുത്തിടെ സംവിധായകൻ ശാന്തവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ഈ സംഭവങ്ങളെ കുറിച്ച് പറയുകയുണ്ടായി. ശാലിനിയുടെ അച്ഛൻ ബാബുവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശാലിനി അജിത് വിവാഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ പങ്കുവെച്ചത്. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്.
"അമർക്കളം സംവിധായകനായ ശരണിന്റെ ഓഫീസില്‍ നിന്നും വിളിച്ച് ഹീറോ വിളിക്കുമെന്നാണ് ശാലിനിയുടെ അച്ഛൻ ബാബുവിനോട് പറഞ്ഞത്. നായികയാകാൻ നായകന്‍ എന്തിനാണ് വിളിക്കുന്നതെന്ന ആശ്ചര്യത്തിലായിരുന്നു അദ്ദേഹം. എന്റെ അടുത്ത സിനിമയില്‍ നായികയായി ശാലിനി വേണം എന്നാണ് അജിത്ത് പറഞ്ഞത്. പൊതുവെ സംവിധായകനോ, നിര്‍മ്മാതാവോ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവോ ആണ് നായികയെ വിളിക്കാറുള്ളത്. ഇതാദ്യമായാണ് നായകന്‍ നേരിട്ട് വിളിക്കുന്നത്. ശാലിനിയുടെ അച്ഛന്‍ അത് കാര്യമാക്കിയെടുത്തിരുന്നില്ല.
നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള കഥയാണ് എന്നറിയിച്ച് അതിന്റെ പ്രവർത്തകർ വീണ്ടും വിളിച്ചു. ബാബു സമ്മതിച്ചു. അമര്‍ക്കളമായിരുന്നു ആ ചിത്രം. ശാലിനിക്കൊപ്പം അച്ഛനും പോവാറുണ്ടായിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് സെറ്റിൽ അജിത്തും ശാലിനിയും സംസാരിച്ചിരുന്നത്. സെറ്റിലുള്ള എല്ലാവരുമായും പെട്ടെന്ന് കൂട്ടാകുന്ന ആളായിരുന്നു അജിത്ത്. ഇതുപോലെയൊരു നായകനെ താനിതുവരെ കണ്ടിട്ടില്ലെന്നാണ് ബാബു പറഞ്ഞത്.
പ്രണയക്കുരുക്കകളിലോ, ഗോസിപ്പുകളിലോ ഒന്നും പെടാത്ത നായികയായ ശാലിനിയെ അജിത്തിന് ഇഷ്ടമായി. കുടുംബബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരാളായിരുന്നു ശാലിനി. ഗ്ലാമറസ് വേഷങ്ങളൊന്നും ചെയ്യാറുമുണ്ടായിരുന്നില്ല. ഇതൊക്കെ അജിത്തിനെ ആകര്‍ഷിച്ച കാര്യങ്ങളാണ്. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രം മകള്‍ ചെയ്താല്‍ മതിയെന്ന നിലപാട് അച്ഛനും ഉണ്ടായിരുന്നു.

അമര്‍ക്കളം ഷൂട്ടിനിടെ ശാലിനിയുടെ കൈയ്യില്‍ കുപ്പി കുത്തിക്കയറിയിരുന്നു. അബദ്ധവശാല്‍ സംഭവിച്ചതായിരുന്നു അത്. അജിത്തിനാവട്ടെ അതോര്‍ത്ത് വലിയ സങ്കടമായിരുന്നു. ഒരുപാട് വട്ടം ക്ഷമ ചോദിച്ചിരുന്നു. ആ മുറിവിനെക്കുറിച്ച് ചോദിക്കാനായി അജിത്ത് ശാലിനിയേയും അച്ഛനേയും വിളിക്കാറുണ്ടായിരുന്നു. അതിനിടയിലായിരുന്നു അജിത്ത് തന്റെ ഇഷ്ടം ശാലിനിയോട് പറഞ്ഞത്. ഇത് ശാലിനി അച്ഛനോട് പറഞ്ഞു. അത് മൈന്‍ഡ് ചെയ്യേണ്ട എന്നായിരുന്നു അച്ഛന്റെ നിര്‍ദേശം.
ഇടയ്ക്ക് അജിത്തിന്റെ അച്ഛൻ ശാലിനിയുടെ അച്ഛനെ കാണാൻ അലൈപായുതേ എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. അതിനിടയ്ക്ക് ഇവരുടെ ജാതകം നോക്കിയപ്പോള്‍ പത്തില്‍ പത്ത് പൊരുത്തമായിരുന്നു. അങ്ങനെ വിവാഹം നിശ്ചയിച്ചു. ഇപ്പോള്‍ ഏറ്റ സിനിമകള്‍ കഴിഞ്ഞാല്‍ ശാലിനി ഇനി അഭിനയിക്കുമോയെന്ന് അജിത്ത് അച്ഛനോട് രഹസ്യമായി ചോദിച്ചു. അത് തീരുമാനിക്കേണ്ടത് മകളാണ്, അഭിനയിക്കാന്‍ ഞാന്‍ അവളെ നിര്‍ബന്ധിക്കില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. ഇനി അഭിനയിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനിയും.
അന്ന് ഒന്നരക്കോടിയായിരുന്നു അജിത്തിന്റെ പ്രതിഫലം. നേരത്തെ ഏറ്റെടുത്ത സിനിമകളെല്ലാം പൂര്‍ത്തിയാക്കി ശാലിനി അഭിനയം നിര്‍ത്തി. തുടർന്ന് 2000 ഏപ്രില്‍ 24 ന് ചെന്നൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു അത്. ഇന്ന് രണ്ടുമക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണ് അജിത്തും ശാലിനിയും," ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications