രാധാമണി അന്നത്തെ വെന്ത ഓട്ടം ഓര്‍മ്മിപ്പിച്ചു, എനിക്ക് കളളനില്‍ നിന്ന് മാലയുടെ കാല്‍ ഭാഗമേ കിട്ടിയുള്ളൂ!
ഒരുത്തീയിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായര്‍. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ നായര്‍ മടങ്ങിയെത്തുന്നത്. വികെ പ്രകാശായിരുന്നു ഒരുത്തീയുടെ സംവിധാനം. ഇപ്പോഴിതാ ഒരുത്തീയെക്കുറിച്ചുള്ള ശാരദക്കുട്ടി ഭാരതിക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരുത്തീയിലേതിന് സമാനമായ സംഭവം തന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഈ പടമെടുക്കുമ്പോള്‍ ആദ്യ പ്രസവം കഴിഞ്ഞ് 28 ദിവസമായിട്ടില്ല. കഴുത്തില്‍ കിടക്കുന്ന മാലയാണ് എന്റെ വിവാഹത്തിന് വരന്‍ അണിയിച്ചത്. അന്ന് എനിക്കധികം സ്വര്‍ണ്ണമൊന്നുമുണ്ടായിരുന്നില്ല . ഞാനാദ്യമായിട്ടണിഞ്ഞ ഏറ്റവും തൂക്കം കൂടിയ മാല ഇതായിരുന്നു. 7 പവന് മേലെ ഉണ്ടായിരുന്നു. എന്തിനായിരുന്നു അതും കഴുത്തില്‍ തൂക്കി നടന്നിരുന്നതെന്ന് ഇന്ന് ചോദിച്ചിട്ടു കാര്യമില്ല. അബദ്ധങ്ങള്‍ ഇങ്ങനെ പലതും ചെയ്തും വീണും വീണ്ടും എഴുന്നേറ്റുമാണ് വളര്‍ച്ചയെത്തിയത്. 28 വയസ്സിലെ ഒരാളെ ഇന്നിരുന്ന് ജഡ്ജ് ചെയ്യുന്നതിലൊരര്‍ഥവുമില്ലല്ലോ.

ആ മാല അധികം വൈകാതെ കള്ളന്‍ പൊട്ടിച്ചു കൊണ്ടുപോയി. അങ്ങോട്ടുമിങ്ങോട്ടുമുള്ള മല്‍പ്പിടുത്തത്തില്‍ ഒന്നരപ്പവന്‍ ഭാഗം എന്റെ കയ്യിലും ബാക്കി കള്ളന്റെ കയ്യിലുമായി. മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്‌നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു. ഇന്നലെ ഒരുത്തീയിലെ നവ്യാനായരുടെ രാധാമണി എന്റെ അന്നത്തെ വെന്ത ഓട്ടം ഓര്‍മ്മിപ്പിച്ചു. രാധാമണി വെള്ളം കുടിക്കുന്നില്ല. രാധാമണി വിശപ്പറിയുന്നില്ല. രാധാമണിയുടെ കണ്ണില്‍ തീയുണ്ടായിരുന്നു. പെണ്ണിന്റെ ശരീരത്തിന്റെ എനര്‍ജിയെക്കുറിച്ച് സംശയമുള്ള സമൂഹത്തെ രാധാമണി ഓടിത്തോല്‍പ്പിക്കുന്നു.
എനിക്ക് കള്ളനില്‍ നിന്ന് മാലയുടെ കാല്‍ഭാഗമേ പിടിച്ചു വാങ്ങാനായുള്ളു രാധാമണിക്കു മുഴുവനും കിട്ടി. കാലത്തോടൊപ്പം പെണ്ണോടിയ ഓട്ടങ്ങളെ രാധാമണി ഓര്‍മ്മിപ്പിച്ചു. ഇടവേളയില്‍ പരവേശപ്പെട്ട്ഞാന്‍ പുറത്തിറങ്ങി ഒരു കാപ്പി വാങ്ങിക്കുടിച്ചു. ഓടിപ്പാഞ്ഞു തളര്‍ന്ന ആ കാലത്തിന്റെ ക്ഷീണം ഞാന്‍ വീണ്ടും അനുഭവിച്ചു.

എന്റെ കഴുത്തില്‍ കള്ളന്‍ മാന്തിപ്പറിച്ച മുറിവുകള്‍ നേരം വെളുത്തപ്പോഴേക്കും പഴുത്തു തുടങ്ങിയിരുന്നു. പിറ്റേന്ന് കോളേജില്‍ ചെന്നപ്പോള്‍ മുറിവേറ്റ കഴുത്തു കണ്ട ഉടനെ, 'കള്ളന്‍ കഴുത്തില്‍ മാത്രമേ മാന്തിയുള്ളോ ' എന്ന് അശ്ലീലം ചോദിച്ച സഹാധ്യാപകനെ കള്ളനേക്കാള്‍ അറച്ചു .ഭയന്നു. മാല നഷ്ടപ്പെട്ട അന്ന് ഞാനും പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. എന്റെ സഹോദരനായിരുന്നു കൂടെ . ഞങ്ങള്‍ക്കു മുന്നില്‍ നിന്ന് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു കൈ മലര്‍ത്തി പോലീസ് . രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു. വിനായകന്റെ പോലീസ് രാധാമണിക്കൊപ്പം നിന്നു. ഒരു തവണ പോലും അവളെ കുറ്റപ്പെടുത്തുന്നില്ല , നിങ്ങളുടെ അശ്രദ്ധ എന്നു പഴി പറയുന്നില്ല. ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് പരാതിക്കാരിയോട് ചോദിക്കേണ്ട സമയമതല്ല എന്നറിയുന്ന ഒരു പോലീസ് . എല്ലാവരും കാണണം അതൊന്ന്.

വിനായകന്റെ ശരീരത്തില്‍ പതിവായി അണിയുന്ന ഇരയുടെ കുപ്പായത്തേക്കാള്‍ എത്ര മനോഹരമായിരുന്നു മനുഷ്യപ്പറ്റുള്ള ആ അധികാരിയുടെ കുപ്പായം. ഈ സ്ത്രീയും കുഞ്ഞും ദിവസങ്ങളായി ഓടിയ ഓട്ടത്തിന് നിങ്ങള്‍ ശിക്ഷയനുഭവിക്കുമെന്ന് സ്വര്‍ണ്ണക്കട മുതലാളിയെ നോക്കി പറയുമ്പോള്‍ എന്തൊരു വീര്യവും വാശിയുമാണ് ആ മുഖത്ത്. രാധാമണിയെ നോക്കുമ്പോള്‍ എന്തു കരുതലാണ് ഇതിനിടയില്‍ സമീപകാലത്തെ പല പോലീസിടപെടലുകളും ഓര്‍മ്മ വന്നു.
Recommended Video

ഓരോ തവണയും രാധാമണിയുടെ വേവലാതി പിടിച്ച ഫോണ്‍കോള്‍ വരുമ്പോഴും 'ദാ ഞാനെത്തി ' എന്നയാള്‍ ഓടിയെത്തുന്നു. എന്തൊരാശ്വാസമായിരുന്നു വിനായകന്റെ പോലീസ്. ഇത് ഒരു സിനിമയെ കുറിച്ചുള്ള എഴുത്തല്ല. സാധാരണമെന്ന മട്ടില്‍ ലോകം ലഘുപ്പെടുത്തി തള്ളിക്കളയുന്ന പെണ്ണിന്റെ അസാധാരണ ഓട്ടങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഓടിക്കിതച്ചവള്‍ക്കേ അതു ശരീരത്തില്‍ പിടിച്ചെടുക്കാന്‍ കഴിയൂ.


Click it and Unblock the Notifications











