ബസ് സ്റ്റാൻഡിലെ വാഷ് റൂമിൽ നിന്നു വസ്ത്രം മാറി ഓഡിഷന് പോയ കാലം; നിവിൻ പോളിയുടെ നായിക പറയുന്നു
നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. നവംബർ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കോമഡി എന്റർടൈനറായാണ് സാറ്റർഡേ നൈറ്റ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സ്റ്റാന്‍ലി എന്ന കഥാപാത്രമായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

നിവിൻ പോളിക്ക് പുറമെ, അജു വർഗീസ്, സിജു വിത്സൺ, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ താരമായ മാളവിക ശ്രീനാഥാണ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നത്. മധുരം എന്ന ചിത്രത്തിന് ശേഷം മാളവിക അഭിനയിക്കുന്ന ചിത്രമാണിത്.
ഇപ്പോഴിതാ, താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും നിവിൻ പോളിയുടെ നായിക ആണെന്ന് പറഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് മാളവിക ശ്രീനാഥ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ.

ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതൽ സിനിമ ആയിരുന്നു തന്റെ ലക്ഷ്യമെന്ന് മാളവിക പറയുന്നു. ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണ് അഹമ്മദ് കബീറിന്റെ നടക്കാതെ പോയ ഒരു സിനിമയിൽ അവസരം ലഭിക്കുന്നത്. എന്നാൽ അടുത്ത പടത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അതൊരു വെറും പറച്ചിലായാണ് കരുതിയത്. പക്ഷേ, മധുരം എന്ന ചിത്രത്തിലേക്ക് വിളിച്ചു. ചെറിയ റോളായിരുന്നു അതെങ്കിലും തനിക്ക് ഏറെ അഭിനന്ദനം ലഭിച്ചെന്ന് മാളവിക പറഞ്ഞു.
പഠന സമയത്ത് അവസരങ്ങൾക്കായി ഓടി നടന്നതിനെ കുറിച്ചും നടി മനസ് തുറന്നു. 'ഡിഗ്രി കോയമ്പത്തൂരും പിജി ബെംഗളൂരുവിലുമാണ് പഠിച്ചത്. സിനിമാ ഒഡീഷൻസ് പലതും നടക്കുന്നത് കൊച്ചിയിലും. ഒഡീഷനുണ്ടെന്ന് അറിഞ്ഞാൽ ഞാൻ ബസോ ട്രെയിനോ കയറി വരും. റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ ഉള്ള വാഷ് റൂമിൽ നിന്നു വസ്ത്രം മാറിയാണ് ഒഡീഷന് പോകുക. ഏകദേശം രണ്ടു വർഷത്തോളം നടന്നെങ്കിലും അവസരങ്ങൾ ലഭിച്ചില്ല,'

'വിഷാദത്തിന് അടിപ്പെട്ടുപോയ നാളുകൾ വരെയുണ്ടായി. നായികയായി അഭിനയിക്കണം എന്നൊന്നു. പക്ഷേ, ചെയ്യുന്നത് ചെറിയ കഥാപാത്രമായാലും അഭിനയ സാധ്യതയുള്ളതാകണം എന്നുണ്ടായിരുന്നു അത്തരം കഥാപാത്രങ്ങളെയാണ് ആളുകൾ ഓർത്തിരിക്കു', മാളവിക പറഞ്ഞു.
അച്ഛൻ ഫോട്ടോഗ്രാഫർ ആണെന്നും അച്ഛന്റെ ക്യമറയ്ക്ക് മുന്നിൽ നിന്ന് കാലം മുതൽ തുടങ്ങിയതാണ് തനിക്ക് അഭിനയത്തോടുള്ള ആഗ്രഹമെന്നും മാളവിക പറഞ്ഞു. തന്റെ അച്ഛനും അമ്മയും സഹോദരിയും നൽകുന്ന പിന്തുണയാണ് തന്റെ ശക്തിയെന്നും നടി പറഞ്ഞു.

സാറ്റർഡേ നൈറ്റിലേക്ക് എത്തിയതിനെ കുറിച്ചും മാളവിക സംസാരിച്ചു. 'മധുരം കഴിഞ്ഞു ഒരു നല്ല കഥാപാത്രം വന്നത് ഏറെ സന്തോഷിപ്പിച്ചു. ഒഡീഷനിൽ ഒക്കെ സെലക്റ്റ് ആയി. രണ്ടു മൂന്ന് മാസം സിനിമയ്ക്കായി തയ്യാറെടുത്തു. പിന്നീടാണ് എന്നെ മാറ്റി എന്ന് പറയുന്നത്. പൊക്കക്കുറവാണു പറഞ്ഞ കാരണം. മറ്റൊരാൾ ശുപാർശയുടെ വന്നതാണ് ഒഴിവാക്കാൻ കാരണം. അന്ന് രാത്രി ഒരുപാട് കരഞ്ഞാണ് ഉറങ്ങിയത്. രാവിലെ ഉണരുമ്പോൾ ബ്ലൂ ടിക് ഉള്ള പ്രൊഫൈലിൽ നിന്ന് ഒരു മെസേജ്. ആ പേര് വീണ്ടും വീണ്ടും വായിച്ചു. റോഷൻ ആൻഡ്രൂസായിരുന്നു', മാളവിക ഓർത്തു
'മൈസൂരായിരുന്നു ചിത്രത്തിന്റെ ഒഡീഷൻ. മൂന്നു ദിവസം ഒഡീഷൻ ഉണ്ടായിരുന്നു. നാലാം ദിവസം റോഷൻ ചേട്ടൻ പറഞ്ഞു. നീയാണ് ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയെന്ന്. കേട്ടത് വിശ്വസിക്കാൻ ഒരുപാട് സമയമെടുത്തു. എന്റെ കണ്ണുകൾ നിറഞ്ഞു. സിനിമ തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ് ഞാൻ', എന്നും മാളവിക പറഞ്ഞു.


Click it and Unblock the Notifications











