'മമ്മൂക്ക സ്ക്രിപ്റ്റെടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്; അതിനെ തെറ്റായിട്ട് ഞാൻ കാണുന്നില്ല': രഞ്ജൻ പ്രമോദ്
മലയാള സിനിമയിലെ യുവതാരങ്ങളുടെ സെറ്റിലെ പെരുമാറ്റം സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ എവിടെയും. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേർപ്പെടുത്തിയ നടപടിക്ക് ശേഷമാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഇവർ രണ്ടുപേർ മാത്രമല്ല കൂടുതൽ താരങ്ങൾ ഇതുപോലെ ഉണ്ടെന്ന വിമർശനങ്ങളുമായി നിർമാതാക്കളും സംവിധായകരും അടക്കം രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ, ഈ വിഷയത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. നടന്മാരുടെ നിസഹകരണമൊക്കെ വാർത്തയാകുന്നത് സ്റ്റാർഡത്തിന്റെ അടിസ്ഥാനത്തിൽ കൂടെ ആണെന്നാണ് അദ്ദേഹം പറയുന്നത്. മുതിർന്ന നടന്മാരാകുമ്പോൾ അതിന് ഒരു പോസിറ്റീവ് തലം വരുമെന്ന് അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിലൊക്കെ സ്റ്റാർഡത്തിന്റെ ഒരു വിഷയം കൂടിയുണ്ട്. മമ്മൂക്ക ഒരു സ്ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞാൽ അത് ഒരു അഭിമാനകരമായ വാർത്ത ആയിട്ടാകും വരുക. വളരെ പോസിറ്റീവ് ആയിട്ട് പോകും. ഇതൊക്കെ സംഭവിക്കാറുള്ള കാര്യങ്ങളാണ്. ഞാൻ കേട്ടിട്ടുണ്ട്, ദാമോദരൻ മാഷിന്റെ അടുത്ത് നിന്ന് ഏതോ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം വലിച്ചെറിഞ്ഞ് പോയിട്ടുണ്ടെന്ന്. ഇത് ജോൺ പോൾ അങ്കിൾ എന്നോട് പറഞ്ഞതാണ്. ഇത് മമ്മൂക്കയ്ക്ക് അപമാനകരമായി പറയുന്നതല്ലെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു.
ആ സിനിമയിൽ മമ്മൂക്കയ്ക്ക് അതിന് മാത്രം ഇൻവോൾമെൻറ് ഉണ്ട്. ദാമോദരൻ മാഷിന് അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മനസിലാക്കലാണ്. ഒരു ഇമോഷണൽ പൊട്ടിത്തെറി ഉണ്ടാകുന്ന എന്തുകൊണ്ടാണ്, അത്രയും ഇൻവോൾമെൻറ് ഉള്ളത് കൊണ്ടാണ്. നമുക്ക് ഒരു ബന്ധമില്ലാത്ത കാര്യത്തിൽ അങ്ങനെ ഒന്ന് ഉണ്ടാവില്ല. ഇപ്പോൾ എന്റെ ഒരു സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞാൽ അത് ഞാൻ ഒന്നുകൂടെ നോക്കണമെന്നാണ് അതിനർത്ഥം.
ആ സമയത്ത് അങ്ങനെയാണ് പുള്ളിക്ക് ചെയ്യാൻ തോന്നിയത്. അതിനെ തെറ്റായിട്ട് ഞാൻ കാണുന്നില്ല. സിനിമ അയാളുടെ ജീവിതവുമായി കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഒന്നും പുതിയ കാര്യങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് സെറ്റിൽ മദ്യപിച്ചെത്തുന്ന നടന്മാരുണ്ടായിരുന്നുവെന്നും രഞ്ജൻ പറഞ്ഞു.
നാഗേഷ്, തിലകൻ ചേട്ടൻ, ഇവരൊക്കെ മദ്യപിച്ചു കൊണ്ടേ അഭിനയിച്ചിട്ടുള്ളു. എല്ലാ മനുഷ്യർക്കും അവരുടേതായ കുഴപ്പങ്ങൾ ഉണ്ട്. നടനായി പോയെന്ന് കരുതി ആർക്കും ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാകാൻ സാധിക്കില്ല. അയാളുടെ കുഴപ്പങ്ങളൊക്കെ നമ്മൾ അയാളെ സ്വീകരിക്കേണ്ടി വരും. എന്നാൽ എന്തും ചെയ്യാമെന്ന് അല്ല. അയാൾക്ക് ഒരു അച്ചടക്കവും അയാൾക്കൊരു ബോധവും ഉണ്ടാവണം. അതില്ലാത്തവരെ കാസ്റ്റ് ചെയ്യരുത്.
ആരും ഒന്നും മനഃപൂർവം കാണിക്കില്ലല്ലോ. നടന്മാർക്കും കഥാപാത്രങ്ങൾക്കുമൊക്കെ ഒരു ടെമ്പർമെന്റ് ഉണ്ട്. നമ്മൾ പണിയെടുക്കുന്നത് വലിഞ്ഞു മുറുകിയ വീണ കമ്പികൾക്ക് ഒപ്പമാണ് എന്ന് ഓർക്കണം. ചിലപ്പോൾ കൈ മുറിയാം ചിലപ്പോൾ പൊട്ടി പോകാം. അതാണ് കല. ഇതിൽ പ്രൊഡ്യൂസർ, മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാൻ നടക്കുന്നതിന് കാശിറക്കാൻ നടക്കുന്ന ആളാണ്. അപ്പോൾ എനിക്കും വട്ട് പ്രൊഡ്യൂസർക്കും വട്ടാണ്. കാരണം ഇത് എന്താകുമെന്ന് ഒരു ഉറപ്പുമില്ല.

അതിൽ പ്രശ്നമുള്ളവർ ഉറപ്പുളള ബിസിനസുകളിലെ നിക്ഷേപിക്കാൻ പാടുള്ളു. സിനിമ കലയാണ്. ഇതിൽ റിസ്‌ക് ഉണ്ട്. അതുപോലെ ആവശ്യക്കാർ നമ്മൾ ആണെങ്കിൽ അവർ പറയുന്നതാണ് കണ്ടീഷൻ. സ്റ്റാർഡം എന്നൊക്കെ പറയുന്നത് അതാണ്. തിലകൻ ചേട്ടനൊക്കെ വിചാരിച്ചത് അതാണ്. എന്നെ അത്ര അത്യാവശ്യമുള്ളവർ വന്നാൽ മതിയെന്നാണ്. കഴിവുള്ള നടനാണെങ്കിൽ അയാളുടെ ക്യാരക്ടർ ഒന്നും വിഷയമല്ല. അയാൾ സിനിമയിൽ നിലനിൽക്കുമെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഓ.. ബേബിയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. ദിലീഷ് പോത്തൻ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ഇതെന്നാണ് വിവരം.


Click it and Unblock the Notifications











