മമ്മൂട്ടി കാരണമാണ് ഈ രൂപത്തിലെത്തിച്ചത്; ഒരു രൂപ പോലും ഷൂട്ടിംഗിന് കൊടുക്കേണ്ടി വന്നില്ല : എസ് എൻ സ്വാമി
മലയാള സിനിമയുടെ ഗതി മാറ്റിയ പലതരം എഴുത്തുകൾ വന്ന പേന തീർച്ചയായും എസ് എൻ സ്വാമിയുടെ കൈകളിലായിരിക്കും. ആരെയും രോമാഞ്ചം കൊള്ളിക്കുന്ന കഥാപാത്രങ്ങളും അതി ഗംഭീര കഥകളുമാണ് എസ എൻ സ്വാമി എന്ന എഴുത്തുകാരൻ മലയാളികൾക്ക് സമ്മാനിച്ചത്. 1984ൽ റിലീസ് ചെയ്ത ചക്കരയുമ്മ മുതൽ പിന്നീട് ഒട്ടനവധി ചിത്രങ്ങൾ. 40 വർഷങ്ങൾക്ക് ശേഷം ആദ്യമായി സിനിമാ സംവിധായകൻ എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിരിക്കുന്നു.
എസ് എൻ സ്വാമിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും ജേക്കബ് ഗ്രിഗറിയും അപർണ ദാസും അഭിനയിക്കുന്ന ചിത്രമാണ് സീക്രട്ട്. വളരെ സസ്പൻസ് നിറഞ്ഞ ചിത്രമൊന്നുമല്ല, മറിച്ച് ഒരു മനുഷ്യന്റെ ചിന്തയിലൂടെ കടന്ന് പോകുന്ന ഇൻവെസ്റ്റിഗേഷൻ ആണെന്നാണ് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞത്. സിനിമ ഈ വർഷം തിയേറ്ററിലെത്തും. സിനിമാ വിശേഷങ്ങളുമായി കൗമുദി മൂവിസിൽ സംസാരിക്കുകയാണ് എസ് എൻ സ്വാമി.

ചില സിനിമകൾ ഒരു പേപ്പർ കഷ്ണത്തിൽ നിന്ന് പോലും ഉരുത്തിരിഞ്ഞ് വരാറുണ്ടെന്ന് എസ് എൻ സ്വാമി തന്നെ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. "മൂന്നാം മുറ എന്ന ചിത്രം ഒരു പേപ്പറിൽ കണ്ട തലക്കെട്ടിൽ നിന്നാണ് ഉണ്ടാവുന്നത്. അന്ന് ഒരു കൂട്ടം ആളുകളെ തട്ടിക്കൊണ്ടു പോവുകയും അവരെ വിട്ട് കിട്ടാൻ വേണ്ടി നടത്തുന്ന പ്രശ്നവുമായിരുന്നു ആ വാർത്തയിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് മൂന്നാം മുറയും അലി ഇമ്രാൻ എന്ന കഥാപാത്രവും ജനിക്കുന്നത്. "
"എന്നാൽ സേതുരാമയ്യർ സിബിഐ എന്ന പേരിന് പകരം അലി ഇമ്രാൻ എന്നായിരുന്നു ആദ്യം ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് അത് സേതുരാമയ്യർ ആവുന്നത്. മാത്രമല്ല ആദ്യം അതൊരു പോലീസ് ഉദ്യോഗസ്ഥാനായിരുന്നു. എന്നാൽ സിബിഐ എന്നതും മമ്മൂട്ടിയുടെ അഭിപ്രായമായിരുന്നു. ആ കഥാപാത്രം ഇപ്പോൾ കാണുന്ന രീതിയിൽ ആയതിനു കാരണവും മമ്മൂട്ടി തന്നെ." എസ് എൻ സ്വാമി പറഞ്ഞു.
എസ് എൻ സ്വാമിയുടെ എഴുത്തുകളിൽ ഏറ്റവും ആഘോഷിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു നരസിംഹ മന്നാടിയാർ. ഇത്രയും പവർഫുള്ളായ പേരും 'ഞാൻ ശൂദ്രനോ, വൈശ്യനോ അല്ല, ഞാൻ ക്ഷത്രിയനാണ്' എന്ന് പറയുന്ന ഡയലോഗും മലയാളികൾ മറക്കില്ല. എന്നാൽ "ഈ മന്നാടിയാർ എന്നത് ഒരു തമ്പുരാൻ ഒന്നുമല്ലെന്നാണ് എസ് എൻ സ്വാമി പറയുന്നത്. മന്നാടിയാർ എന്ന് പറയുന്നത് തമ്പുരാൻ ഒന്നുമല്ല. അവരെല്ലാം പ്രധാനമായും നെയ്ത്തുകാരാണ്. പലരും തമിഴ്നാട്ടിൽ നിന്ന് പലായനം ചെയ്ത് വന്നവരാണ്. അതിൽ സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരും ഉണ്ട്."

ആ സിനിമ പോലെ തന്നെ അത്രക്കും ആരാധകർ ഉള്ള ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സാഗർ ഏലിയാസ് ജാക്കി പോലൊരു അധോലോക നായകൻ പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 2009ൽ സാഗർ ഏലിയാസ് ജാക്കി വീണ്ടും അവതരിച്ചിരുന്നു. എന്നാൽ തന്റെ എഴുത്തുകളിൽ ഇന്നും തൃപ്തിക്കുറവുള്ള സിനിമയാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന് അദ്ദേഹം പറഞ്ഞു.
സൈന്യം പോലൊരു സിനിമ ഇന്ന് എടുക്കണമെങ്കിൽ വലിയ ബഡ്ജറ്റ് ആവും. പക്ഷേ 1994 ൽ അത് അത്ര എളുപ്പമല്ല. "എന്നാൽ പലരുടേയും തെറ്റിദ്ധാരണയാണ് ഒരുപാട് പൈസയായെന്ന്. പക്ഷേ ഒരു രൂപ പോലും അവിടെ ചിലവായില്ല. ഡെൽഹിയിൽ നിന്ന് ഒരാൾ വന്നിരുന്നു ഞങ്ങളെ അവിടെ സഹായിക്കാൻ. അവർ എല്ലാം നമുക്ക് ചെയ്ത് തരും. ഒന്നാമത് അവരെ ബൂസ്റ്റ് ചെയ്യുന്ന സിനിമയല്ലെ. അപ്പോൾ അവർക്കതെല്ലാം ഇഷ്ടമായി." എസ് എൻ സ്വാമി പറഞ്ഞു.


Click it and Unblock the Notifications











