ആഗ്രഹിച്ച് ചെയ്ത സിനിമയായിരുന്നു അത്; ആ സമയത്ത് റിലീസ് ചെയ്തതാണ് ചിത്രം പരാജയപ്പെടാൻ കാരണം
സച്ചി-സേതു എന്ന പേര് സ്ക്രീനിൽ കണ്ട മലയാളികൾ അവരുടെ സിനിമകളും മറക്കില്ല. ഇരുവരും ചേർന്ന് എഴുതിയ ഓരോ കഥയും അത്രക്കും രസകരമായിരുന്നു. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം കുറച്ചു സിനിമകൾ. ഡബൾസ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സ്വതന്ത്ര തിരക്കഥാകൃത്തുകളായി മാറി.
സേതു സ്വന്തമായി ചെയ്ത ആദ്യത്തെ കഥ മല്ലുസിംങ് ആയിരുന്നു. സേതുവിന്റെ ഒരുപാട് സിനിമകൾ പല കാരണങ്ങളാൽ നടക്കാതെ പോയിട്ടുണ്ട്. സംവിധായകനായി അരങ്ങേറിയ ചിത്രങ്ങളും പരാജയമായി. മമ്മൂട്ടിയെ പോലെ മോഹൻലാലിനെ വെച്ചും അദ്ദേഹം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ആ കഥയും നടന്നില്ല. മാസ്റ്റർ ബിൻ ചാനലിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ സേതു മനസ്സ് തുറക്കുന്നു.

"ലാലേട്ടനോട് കഥ പറഞ്ഞിട്ടുണ്ട്. അതെല്ലാം സിനിമയാകും എന്ന് ഉറപ്പുള്ളതായിരുന്നു. ഒന്ന് ഞാനും സച്ചിയും ഒരുമിച്ച് അൻവർ റഷീദിന് വേണ്ടി ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞു. ലാലേട്ടനും അത് ഇഷ്ടമായിരുന്നു. ഛോട്ടാമുംബൈക്കു ശേഷമാണ് ഈ കഥ പറയുന്നത്. എന്നാൽ അൻവർ റഷീദ് ഈ കഥയിൽ മാറ്റം വരുത്താമെന്ന് പറഞ്ഞ് അവസാനം അത് ഒഴിവായി. ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു."
"അതിനു ശേഷം സർക്കാർ എന്ന പേരിൽ ഞാൻ ഒരു കഥ പറഞ്ഞിരുന്നു. അതും നടന്നില്ല. പിന്നീട് ബിലാത്തിക്കഥ എന്ന പേരിൽ ഒരു സ്റ്റോറി ഉണ്ടായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന പ്രൊജക്ട് ആയിരുന്നു. അതിനു വേണ്ടി ലണ്ടനിൽ പോയി ലൊക്കേഷനെല്ലാം നോക്കിയിരുന്നു. ചില കാരണങ്ങളാൽ മമ്മൂട്ടിക്ക് പകരം പിന്നീട് ലാലേട്ടൻ വന്നു. എന്നാൽ അവസാനം രഞ്ജിത്ത് മേഹൻലാലിനെ വെച്ച് ഡ്രാമ എന്ന ചിത്രം ചെയ്തു. അത് വലിയ വിഷമം ഉണ്ടാക്കിയിരുന്നു." സേതു പറഞ്ഞു.

സംവിധാനം ചെയ്ത രണ്ട് സിനിമയും വലിയ പരാജയം നേരിട്ടു. മഹേഷും മാരുധിയും എന്ന ചിത്രം വലിയ പ്രതീക്ഷകൾ നിറച്ചതായിരുന്നു പക്ഷേ അത്ര വിജയം നൽകിയില്ല. എന്നാൽ സേതു പറയുന്നത് അദ്ദേഹം ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടം മഹേഷും മാരുതിയും എന്ന ചിത്രമാണ്. ഇതിന് കാരണം വർഷങ്ങളായി അദ്ദേഹത്തിന്റെ മനസിൽ കിടന്ന ആശയമായിരുന്നു അത്. മാത്രമല്ല ഇപ്പോഴും ആ മാരുതി കാറിനെ കാണുമ്പോൾ അതിനോട് വല്ലാത്ത ഭ്രമം തോന്നാറുണ്ടെന്നും സേതു പറഞ്ഞു. അത്രയും ആഗ്രഹിച്ച് ചെയ്തിട്ടും മഹേഷും മാരുധിയും വിജയിച്ചില്ല. എന്നാൽ പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടാത്തതിൽ തനിക്ക് പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"എല്ലാ കഥയും ചിലർക്ക് ഇഷ്ടമാവണം എന്നില്ല. ഞാൻ എഴുതിയ തിരക്കഥ അഭിനേതാക്കളും ടെക്നീഷ്യൻസും വായിച്ചിട്ട് തന്നെയാണ് ആ സിനിമ ചെയ്യാൻ തയ്യാറാവുന്നത്. അവർക്കെല്ലാം ഇഷ്ടപ്പെട്ടിട്ടും പ്രേക്ഷകർക്ക് ഇഷ്ടമാവണം എന്ന് എനിക്ക് വാശി പിടിക്കാൻ സാധിക്കില്ല. ഞാൻ പറയുന്ന രീതി ജനങ്ങൾക്ക് ഇഷ്ടമാവും എന്നായിരുന്നു കരുതിയത്. എന്നാൽ ഞാൻ പറയുന്ന കാലഘട്ടം മാറിപ്പോയി. എന്റെ തീരുമാനം തെറ്റി എന്നല്ല പറയുന്നത്. പക്ഷേ ഈ ചിത്രം കാണുന്ന പുതിയ തലമുറക്ക് ഈ പ്ലോട്ട് ഇഷ്ടമാവില്ല." സേതു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications