അതുകൊണ്ടാണ് മമ്മൂക്ക സൂപ്പർസ്റ്റാറായത്; അദ്ദേഹം ഏറ്റവും കൂടുതൽ വാത്സല്യം കാണിക്കുന്നത് അപ്പോഴാണ്; ഷഹീൻ
മലയാള സിനിമയില്‍ നിരവധി ഇളമുറക്കാരുണ്ട്. ദുൽഖറും പൃഥ്വിരാജും പ്രണവും വിനീത് ശ്രീനിവാസനും ഒക്കെ ഉൾപ്പെടുന്ന അക്കൂട്ടത്തിലെ ഒരു കണ്ണിയാണ് നടൻ ഷഹീന്‍ സിദ്ധീഖും. നടന്‍ സിദ്ധീഖിന്റെ മകനാണ് ഷഹീന്‍. അച്ഛന്റെ പാത പിന്തുടർന്നാണ് ഷഹീനും സിനിമയിലേക്ക് എത്തിയത്.
മമ്മൂട്ടി നായകനായ പത്തേമാരി ആയിരുന്നു ഷഹീന്റെ ആദ്യ ചിത്രം. മമ്മൂട്ടിയോടൊപ്പം തുടങ്ങിയ നടൻ പിന്നീടും മമ്മൂട്ടി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒടുവിൽ ഇറങ്ങിയ ക്രിസ്റ്റഫറും കസബയുമൊക്കെ അതിൽ പെടും. അച്ഛാദിന്‍, ടേക്കോഫ്, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, സല്യൂട്ട്, ഷഫീഖിന്റെ സന്തോഷം തുടങ്ങിയവയാണ് ഷഹീന്റെ മറ്റു സിനിമകൾ.
അതേസമയം, മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഷഹീനും ഉള്ളത്. പല അഭിമുഖങ്ങളിലും നടനെ കുറിച്ച് ഷഹീൻ വാചാലനായിട്ടുണ്ട്. സിദ്ധിഖും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം അറിയുന്നവർക്കൊക്കെ മനസിലാക്കാവുന്നതേ ഇവരുടെ ബന്ധത്തിന്റെ ആഴം. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് ഷഹീൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടിക്ക് തന്റെ ജ്യേഷ്ഠപിതാവിന്റെ സ്ഥാനമാണെന്നും താൻ അദ്ദേഹത്തെ മൂത്താപ്പ എന്നാണ് വിളിക്കാറുള്ളതെന്നും പറയുകയാണ് ഷഹീൻ സിദ്ദിഖ്. തനിക്ക് അത്രയും ഇഷ്ടവും സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും ഷഹീൻ പറയുന്നു. എന്നാൽ ഷൂട്ടിന്റെ സമയത്ത് അദ്ദേഹം പ്രൊഫഷണലാകുമെന്നും അതുകൊണ്ടാണ് അദ്ദേഹം സൂപ്പർ സ്റ്റാറായതെന്നും ഷഹീൻ പറഞ്ഞു.
ക്രിസ്റ്റഫറിന്റെ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഷഹീൻ ഇക്കാര്യങ്ങൾ പറഞ്ഞത്. താര പുത്രന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
ഞാൻ അദ്ദേഹത്തെ മൂത്താപ്പ എന്നാണ് വിളിക്കാറുള്ളത്. എനിക്ക് അത്രയും ഇഷ്ടവും സ്വാതന്ത്യവും ഉള്ള ആളാണ് അദ്ദേഹം. സെറ്റിലേക്ക് മൂത്താപ്പ ഷൂട്ടിന് വേണ്ടി വരുന്ന സമയത്ത് അദ്ദേഹം കാറിൽ നിന്നും ഇറങ്ങി കാരവനിലേക്ക് പോകുന്ന സമയം, ആ സമയത്താണ് നമ്മളോട് കൂടുതൽ അടുപ്പവും വാത്സല്യവും കാണിക്കുന്നതെന്ന് ഷഹീൻ പറഞ്ഞു.
നീ എപ്പോൾ വന്നു വാ.. കാരവനിലേക്ക് വാ എന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും. മൂത്താപ്പ മേക്ക് അപ് ചെയ്യുന്ന സമയത്ത് ഞാൻ കുറച്ചു നേരം കൂടെ കാരവനിൽ ഇരിക്കും. അദ്ദേഹം റെഡിയാവുന്ന സമയത്ത് ഞാൻ അവിടെ നിന്നും ഇറങ്ങും കാരണം നമുക്ക് ഡയലോഗ് പഠിക്കണം, നമുക്ക് നമ്മുടെ ജോലിയുണ്ടല്ലോ.
സീനിലേക്ക് വരുമ്പോൾ അദ്ദേഹം പക്ക പ്രൊഫഷണൽ ആണ്. കാരണം അദ്ദേഹത്തിന് ആ ക്യാരക്ടർ ആയേ മതിയാകൂ. ഒരേ സമയം അദ്ദേഹത്തിന് മൂത്താപ്പയുടേതായ വാത്സല്യം എനിക്ക് തന്നിട്ട് സീനിൽ എന്നെ ദേഷ്യത്തോടെ നോക്കാൻ സാധിക്കില്ല. അതാണ് അദ്ദേഹത്തിന്റെ ജോലി എന്നും ഷഹീൻ പറഞ്ഞു.

അതുകൊണ്ടാണ് അദ്ദേഹം സൂപ്പർ സ്റ്റാറായി മാറിയത്. സ്ക്രീനിൽ വരുമ്പോൾ അദ്ദേഹം കോ ആർട്ടിസ്റ്റ് മാത്രമാകും. ആ ഒരു എനർജിയും ആ ഒരു ഫ്രീഡവും ആ ഒരു കൺസിഡറേഷനും നമുക്ക് തരാറുണ്ട് എന്നും ഷഹീൻ കൂട്ടിച്ചേർത്തു.
ക്രിസ്റ്റഫറിൽ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് ഷഹീൻ അവതരിപ്പിച്ചത്. നായിക സ്നേഹയുടെ സഹോദരന്റെ വേഷമാണ് ഇത്. കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇന്നലെ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തതിരുന്നു. ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചത്. ഇതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്.


Click it and Unblock the Notifications











