മമ്മൂക്കയെ മെഗാസ്റ്റാർ ആയിട്ടൊന്നുമല്ല ഞാൻ കാണുന്നത്; ദുൽഖർ മകനെ പോലെയാണ്: ശാന്തി കൃഷ്ണ പറയുന്നു
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. തമിഴ് സിനിമയിലൂടെ ആയിരുന്നു ശാന്തി കൃഷ്‌ണയുടെ അരങ്ങേറ്റം. പിന്നീട് 1981 ല്‍ പുറത്ത് ഇറങ്ങിയ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലേക്ക് എത്തുകയായിരുന്നു. അന്ന് കേവലം പതിനേഴ് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അതിനു ശേഷം നിരവധി മികച്ച അവസരങ്ങളാണ് ശാന്തി കൃഷ്ണയെ തേടി എത്തിയത്.
അതിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച സുകൃതം എന്ന സിനിമയിലെ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നെല്ലാം മാറി നിന്ന ശാന്തി കൃഷ്ണ കുറച്ചു നാളുകൾക്ക് മുൻപ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ശക്തമായ കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോള്‍ കൂടുതൽ അമ്മ വേഷങ്ങളിലാണ് നടി അഭിനയിക്കുന്നത്.

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയിലും ശാന്തി കൃഷ്ണ അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെ അമ്മയായിട്ടാണ് എത്തുന്നത് എന്നാണ് സൂചന. അതിനിടെ സെക്ഷൻ 306 ഐപിസി എന്നൊരു ചിത്രവും ശാന്തി കൃഷ്ണയുടേതായി പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ തിരിച്ചുവരവിനെ കുറിച്ചും സിനിമ അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് ശാന്തി കൃഷ്ണ.
രണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചത് അനുഗ്രഹമായാണ് കാണുന്നതെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. ആദ്യ സിനിമയിൽ തന്നെ ഞാൻ വളരെ പക്വതയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഞാൻ പോലും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു ഭരതേട്ടന്റെ നിദ്രയിലേത്. അത്രയധികം ഇമോഷനുകൾ പതിനേഴുകാരിക്ക് പറ്റുമെന്ന് അറിയില്ലായിരുന്നു. അതിനു ശേഷം ഒന്നിന് പുറകെ ഒന്നായി വന്ന വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു എന്നെ ഉള്ളു.
മടങ്ങി വരവിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള പോലെയൊന്ന് കിട്ടിയത് വലിയ കാര്യമാണ്. ആ കഥാപാത്രത്തെ ഒരുപാട് പേർ ഐഡന്റിഫൈ ചെയ്ത കഥാപാത്രമാണ്. അതൊരു ഭാഗ്യമാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. സുകൃതത്തിലെ കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ഓരോ കഥാപാത്രങ്ങൾക്കും നടത്തുന്ന തയ്യാറെടുപ്പ് എന്തൊക്കെയാണെന്ന അവതാരകന്റെ ചോദ്യത്തിനും ശാന്തി കൃഷ്ണ മറുപടി നൽകുന്നുണ്ട്.
ഒന്നിന് വേണ്ടിയും പ്രത്യേകം തയ്യാറെടുപ്പ് നടത്താറില്ല. ഓരോ സീനിന്റെയും മൂഡ് അനുസരിച്ചു ബീഹെവ് ചെയ്യാറാണ്. ഡാൻസിനൊക്കെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഡാൻസിൽ നമ്മളെ സഹായിക്കാൻ ഒന്നും ആരും ഉണ്ടാവില്ല. നമ്മൾ തന്നെ ഇമാജിൻ ചെയ്താണ് ചെയ്യുക. സുകൃതത്തിലെ കഥാപാത്രത്തിന്റെ ഡെപ്ത് അന്ന് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് അത് മനസിലാവുന്നത്.
എം ടി സാർ അന്ന് എഴുതിയ സ്ക്രപ്റ്റിൽ പോലും സ്ത്രീക്ക് സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനം കൊടുത്തിരുന്നു. അന്ന് മമ്മൂക്ക ഫാൻസ് ആ സീൻ കണ്ട് ഒരുപാട് വിഷമിച്ചു. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണല്ലോ മമ്മൂക്ക പോയത് എന്നൊക്കെയാണ് ചോദിച്ചത്. പക്ഷെ അന്ന് അങ്ങനെയൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
മമ്മൂക്കയെ മെഗാസ്റ്റാർ ആയിട്ട് ഒന്നുമല്ല ഞാൻ കാണുന്നത് എന്റെ ഒരു സഹപ്രവർത്തകൻ ആയി തന്നെയാണ്. 80 കളിൽ തന്നെയാണ് ഞങ്ങൾ സിനിമയിൽ സജീവമാകുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയിൽ ആ ഒരു ഫ്ലോയിലാണ് അഭിനയിച്ചതെന്നും നടി പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ട് പിന്നീട് ദുൽഖറിന്റെയൊക്കെ അമ്മയായി അഭിനയിക്കുമ്പോൾ അത് ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ശാന്തി കൃഷ്ണ മറുപടി നൽകുന്നുണ്ട്.

സ്വാഭാവികമായും ഒരു ബഹുമാനം അവർ തരും. മാമ്, ചേച്ചി എന്നിങ്ങനെ എന്തൊക്കെ വിളിച്ച് വന്നാലും അച്ഛന്റെ കൂടെ അഭിനയിച്ച ആൾ എന്നത് അവന്റെ മനസ്സിൽ ഉണ്ടാവും. എനിക്ക് മകനെ പോലെയാണ് ദുൽഖർ. ആ പ്രായം കൂടി ആണല്ലോ. അതുകൊണ്ട് തന്നെ വളരെ കംഫർട്ടബിൾ ആയിരുന്നു അഭിനയിക്കാനെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷാണ്. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.


Click it and Unblock the Notifications