നിവിൻ വന്നതോടെ എന്റെ നായകവേഷം പോയി! എന്റെ പ്രേമം ഓഡിഷൻ ഫ്ലോപ്പായിരുന്നു; ഷറഫുദ്ദീൻ പറയുന്നു
മലയാളത്തിലെ യുവനടന്മാരിൽ ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് ഷറഫുദ്ദീൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിൽ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനിന്ന് നായകനായും സ്വഭാവ നടനായിട്ടുമൊക്കെയാണ് തിളങ്ങി നിൽക്കുന്നത്. മലയാള സിനിമയിൽ ഷറഫുദ്ദീന് ഇന്ന് സ്വന്തമായൊരു ഇടമുണ്ട്.
അൽഫോൺസ് പുത്രന്റെ ആദ്യ സിനിമയായ നേരത്തിലൂടെ ആയിരുന്നു ഷറഫുദ്ദീന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീൽസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഷറഫ് പ്രേമത്തിൽ അഭിനയിക്കുന്നത്. അതോടെ നടന്റെ കരിയർ മാറിമറിയുകയായിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ പോലെ തന്നെ അൽഫോൺസ് പുത്രനുമായുള്ള സൗഹൃദമാണ് ഷറഫുദ്ദീനെ പ്രേമത്തിൽ എത്തിച്ചത്.

ഇപ്പോഴിതാ പ്രേമത്തിനൊക്കെ വർഷങ്ങൾക്ക് മുൻപ് അൽഫോൺസിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന ഒരു ഷോർട്ട് ഫിലിമിനെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീൻ. താൻ നായകനാകേണ്ടി ഇരുന്ന സിനിമയിൽ നിവിൻ പോളി വന്നതോടെ തന്റെ നായകവേഷം പോയതും അവസാനം ആ സിനിമ നടക്കാതെ പോയതിനെ കുറിച്ചുമൊക്കെയാണ് ഷറഫുദ്ദീൻ പങ്കുവെച്ചത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ഞങ്ങൾ പണ്ട് ചായക്കടയിൽ സിനിമാ ചർച്ചകളുമായി കൂടിയിരുന്നവരാണ്. അതിനിടെ അൽഫോൺസ് ചെന്നൈയിലേക്ക് പോയപ്പോൾ ഞാനും കിച്ചുവും (കൃഷ്ണ ശങ്കർ) മൊഹ്‌സിനും (സംവിധായകൻ) ചേർന്ന് ഒരു ഷോർട്ട് ഫിലിം പ്രോജക്ട് പ്ലാൻ ചെയ്തിരുന്നു. 2008 ലോ മറ്റോ ആണ്. മൊഹ്സിൻ ഡയറക്ടഷൻ പരിപാടികളായി നടക്കുന്നു. കിച്ചു ക്യമറയൊക്കെയാണ്. സ്വാഭാവികമായും ഞാൻ തന്നെ നായകൻ. അതിനിടെ അൽഫോൺസ് വീണ്ടും നാട്ടിലേക്ക് വന്നു,'
'ആ സമയത്ത് ഈ കഥ മൊഹ്‌സിൻ പറഞ്ഞു. അൽഫോൺസിന് അത് ഭയങ്കരമായി ഇഷ്ടമാവുകയും അത് വലിയൊരു സ്കേലിലേക്ക് മാറ്റാനും തീരുമാനിച്ചു. അങ്ങനെ അതിൽ അഭിനയിക്കാനാണ് നിവിനും സിജുവും വരുന്നത്. അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്. അപ്പോൾ എന്റെ റോൾ ചെറുതായി. നായകനിൽ നിന്നും ഞാൻ ചെറിയ റോളിലേക്ക് വന്നു. പക്ഷെ അത് നടന്നില്ല. അതൽപം പൊളിറ്റിക്കൽ ആയിരുന്നു. അതോടെ അത് വേണമോ വേണ്ടയോ എന്ന തകർക്കങ്ങളൊക്കെ ഉണ്ടായി. അങ്ങനെ വേണ്ടെന്ന് വെച്ചു,' ഷറഫുദ്ദീൻ പറഞ്ഞു.
'അന്നത് വിഷമിപ്പിച്ചിട്ടില്ല. ഞങ്ങൾ ആയിരം രൂപയ്ക്ക് ചെയ്യുമായിരുന്ന സാധനം അൽഫോൺസ് പത്ത്, ഇരുപത്തഞ്ച് രൂപയ്ക്ക് ചെയ്യുമായിരുന്നു. ആദ്യം നിവിനാണ് വന്നത്. അപ്പോൾ വില്ലൻ വേഷം എനിക്ക് ലഭിക്കുമെന്ന് കരുതി. എന്നാൽ പിന്നീട് സിജു വന്നു. കുഴപ്പമില്ല പരിപാടി നടക്കട്ടെ എന്ന മൈൻഡായിരുന്നു എനിക്ക്. അവർ അന്നേ ഒഡിഷനുകളുമൊക്കെയായി നടക്കുന്നവരായിരുന്നു. അക്കാര്യവും അൽഫോൺസ് എന്നോട് പറഞ്ഞിരുന്നു',

'അങ്ങനെ നോക്കിയപ്പോൾ അവരെല്ലാം ഇതിൽ ആക്റ്റീവ് ആയി നിൽക്കുന്നവരാണ്. ഞാൻ മാത്രമായിരുന്നു മറ്റു ജോലിയുമായി മുന്നോട്ട് പോകുന്നത്. അന്ന് അവർ അങ്ങനെ ചെയ്യട്ടെ, എനിക്ക് എന്തായാലും ഒരു സ്‌പേസ് ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു', ഷറഫുദ്ദീൻ പറഞ്ഞു.
പ്രേമത്തിന്റെ ഓഡിഷൻ അനുഭവവും ആദ്യ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ചും ഷറഫുദ്ദീൻ സംസാരിച്ചു. 'എന്റെ പ്രേമം ഓഡിഷൻ ഫ്ലോപ്പായിരുന്നു. ഫ്ലോപ്പ് എന്ന് അവർ പറഞ്ഞില്ല. പക്ഷെ എനിക്കത് തോന്നിയിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് എനിക്ക് കോൺഫിഡൻസ് ഇല്ലാഞ്ഞിട്ട് കിച്ചുവിനെയും ശബരീഷിനെയുമെല്ലാം വിളിച്ചു വരുത്തിയിരുന്നു. അങ്ങനെയാണ് അത് ചെയ്തത്. കോഫി ഷോപ്പിൽ കുതിരയുടെ പുറത്ത് വരുന്നതായിരുന്നു എന്റെ ആദ്യ സീൻ', ഷറഫുദ്ദീൻ ഓർമിച്ചു.
ഇന്ന് താൻ ആഗ്രഹിച്ചപോലൊരു സ്‌പേസ് മലയാള സിനിമയിൽ തനിക്കുണ്ടെന്നും തന്റെ സുഹൃത്തുക്കളുടെ കാര്യത്തിലടക്കം താൻ സന്തോഷവാനാണെന്നും സംതൃപ്തനാണെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. അതേസമയം തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം. പ്രേമത്തിലൂടെ ശ്രദ്ധനേടിയ ജോർജ് കോര സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications











