സിനിമ മോഹം ഉള്ളത് കൊണ്ട് ചെറുപ്പത്തിലേ എല്ലാം പഠിച്ചു; കേരള സിലബസ് ആയത് ഗുണമായി: ഷൈൻ ടോം ചാക്കോ
സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. ഏത് കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ളയാളാണെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഓരോ സിനിമയിറങ്ങുമ്പോഴും തന്റെ ഗ്രാഫ് ഉയർത്തുന്ന നടൻ കൂടിയാണ് ഷൈൻ.
അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പർവ്വം, തല്ലുമാല തുടങ്ങിയ സിനിമകളിൽ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങൾ ചെയ്ത് ഷൈൻ കയ്യടി നേടിയിരുന്നു. കുടുക്ക് 2025 ആണ് ഷൈനിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

തിയേറ്ററിൽ ഓളം തീർത്ത തല്ലുമാല കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയേറ്ററിൽ റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ പാട്ടുകളും ഡാൻസും ഏറെ ശ്രദ്ധനേടിയിരുന്നു. നായകനായ ടൊവിനോയുടെയും ഷൈന്റെയും നൃത്തം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഒടിടി റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുകയാണ്.
അതിനിടെ, തന്റെ ഡാൻസിനെ കുറിച്ചും ഡാൻസൊക്കെ പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. സിനിമയിലേക്ക് വരാനുള്ള ആഗ്രഹം കാരണം ചെറുപ്പം മുതൽ തന്നെ എല്ലാ അഭ്യാസങ്ങളും പഠിച്ചിരുന്നു എന്നാണ് ഷൈൻ പറയുന്നത്.

'ഞാൻ വളരെ ചെറുപ്പത്തിലെ സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ച് എത്തിയതാണ്. വളരെ ചെറുപ്പത്തിലെ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മൾ പഠിച്ചുവയ്ക്കും. കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും. ഇതൊക്കെ നമ്മുടെ സ്കൂളുകളിൽ കാണുന്ന പരിപാടിയല്ലേ. കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. പഠനത്തോടൊപ്പം തന്നെ കലാ-കായിക- ശാസ്ത്രീയ മേളകൾ എല്ലാ വർഷവും വളരെ വിപുകലമായും സമ്പന്നമായും നടത്തും. വേറെ ഒരു രാജ്യത്തും ഇതില്ല ഇത്.' ഷൈൻ പറഞ്ഞു.
വളർന്ന് വരുന്ന കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ വേണ്ടി കൂടിയാണ് ഇതെല്ലാം നടത്തുന്നത്. സ്‌കൂൾ മത്സരങ്ങൾ ജയിച്ചു പിന്നീട് ജില്ലാ തലത്തിലൊക്കെ ജയിച്ചാണ് സംസ്ഥാന തലത്തിലേക്ക് എത്തുന്നത്. ഇത്രയും വലിയ ഉത്സവമൊന്നും എവിടെയുമില്ല. അതുകൊണ്ട് കേരള സിലബസാണ് ബെസ്റ്റ്, ഷൈൻ ടോം ചാക്കോ പറഞ്ഞു.

മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് എത്തിയത്. അത്രയും കുട്ടികളുണ്ട് നാട്ടിൽ. ഇതിൽ തന്നെ വളരെ ചുരുക്കം പേരാണ് സിനിമയിലേക്ക് എത്തുക. തന്നേക്കാൾ നന്നായി നാടകവും മോണോ ആക്ടും ചെയ്യുന്ന നല്ല കലാകാരന്മാരെ അറിയാം. ജീവിതത്തിന്റെ ഓരോ വഴികളിൽ പല പ്രശ്നങ്ങളും കാരണം അവർ വഴിമാറിപ്പോയി എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
അതേസമയം, തല്ലുമാലയുടെ വിജയത്തിന് ശേഷം വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. നിവിൻ പോളി, അദിതി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പടവെട്ട്, സിദ്ധാർഥ് ഭരതന്റെ ജിന്ന്, നടി റോമാ തിരിച്ചുവരവിന് ഒരുങ്ങുന്ന വെള്ളേപ്പം തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്നത്. റോയ്, അടി, വിചിത്രം തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications