എന്റെ ചുറ്റുപാട് വച്ച് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട വേഷമായിരുന്നു അത്; ഇനി സിനിമ കിട്ടില്ലെന്ന് കരുതി: ഷൈൻ
കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. ചെറുതും വലുതുമായ എല്ലാ സിനിമകളിലും ഷൈനിന്റെ സാന്നിധ്യം കാണാൻ കഴിയും.
വെറുതെ ഇരിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് താൻ ഓടി നടന്ന് അഭിനയിക്കുന്നത് എന്നാണ് ഷൈൻ പറഞ്ഞിട്ടുള്ളത്. സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് തന്റെ മനസിലെന്നും നടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള ആളാണ് താനെന്നും ഷൈൻ ഇതിനകം തെളിയിച്ചിട്ടുണ്ട്.
അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലൂടെയും ഷൈൻ എന്ന നടന്റെ കഴിവ് പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ്. അതേസമയം, കരിയറിൽ മുന്നേറുമ്പോഴും നിരവധി വിവാദങ്ങളിലും നടൻ പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിലെയും പൊതുവേദികളിലെയും നടന്റെ പെരുമാറ്റത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും ഇതൊന്നും വക വയ്ക്കാതെ മുന്നോട്ട് പോവുകയാണ് ഷൈൻ ടോം ചാക്കോ.

തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം സിനിമയും അഭിനയവുമാണെന്ന് ഷൈൻ പറഞ്ഞിട്ടുണ്ട്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നടൻ എത്തിയിട്ടുണ്ട്. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട് കുറച്ചു കാലം ജയിൽവാസം അനുഭവിച്ചിരുന്നു ഷൈൻ. അതേകുറിച്ചെല്ലാം നടൻ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജയിലിൽ കിടന്ന സമയത്ത് ഇനി സിനിമകൾ കിട്ടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്ന് പറഞ്ഞാണെന്ന് ഷൈൻ പറയുന്നു.
തന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്ഖിലേത്. ഇത്രയും സ്പേസ് ഉള്ള ഒരു തിരക്കഥ അന്നുവരെ കേട്ടിട്ടില്ല. ഒരുപാട് നാളത്തെ കഥയല്ല അത്. ഒരു രാത്രിയിൽ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് തന്നെ ഇവിടെ വരെ എത്തിച്ച ഇന്ധനമെന്നും ഷൈൻ പറഞ്ഞു.
ജയിലിൽ വെച്ച് പൗലോ കൊയ്ലോയുടെ പുസ്തകം വായിച്ചതിലൂടെ എനിക്ക് ഇല്ലാതായ പ്രതീക്ഷ ചെറുതായി വന്നു തുടങ്ങി. അറുപത് ദിവസമുണ്ടായിരുന്നു അവിടെ. 2019 ആയി, ആ അനുഭവങ്ങളെ ഒന്ന് മറികടക്കാൻ. നല്ല റോളുകൾ മാത്രമല്ല, വൃത്തികെട്ട റോളുകളും സിനിമയിലുണ്ടാവും എന്നായിരുന്നു സ്വയം പ്രചോദിപ്പിക്കാൻ പറഞ്ഞു കൊണ്ടിരുന്നത്.
തനിക്ക് സിനിമയേക്കുറിച്ച് ആയിരുന്നു ചിന്ത. യഥാർഥ ജീവിതത്തേക്കുറിച്ചൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ മറ്റ് ആശങ്കകളും ഉണ്ടായിരുന്നില്ലെന്നും ഷൈൻ പറയുന്നു.

വലിയ വിവാദമായി മാറിയ കോക്പിറ്റ് സംഭവത്തേക്കുറിച്ചും ഷൈൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പറത്താനറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് താൻ വിമാനത്തിന്റെ കോക്പിറ്റിനകത്ത് കയറാൻ നോക്കിയതെന്നാണ് ഷൈൻ പറഞ്ഞത്. കാശ് കൊടുക്കുന്നതല്ലേ? എയർ ഇന്ത്യ നമ്മൾ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്? കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരാണെന്ന് മനസിലാവുന്നതെന്നും ഷൈൻ പറയുന്നു.
പൈലറ്റ് തല ചുറ്റിയെങ്ങാനും കിടക്കുകയാണെങ്കിൽ വെള്ളം തളിക്കണ്ടേ? അപ്പോൾ കയറാൻ പാടില്ല എന്നും പറഞ്ഞ് എല്ലാവരും പുറത്തു നിന്നാൽ മതിയോ? പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറി ഇരിക്കുന്നത് താൻ മുൻപ് കണ്ടിട്ടുണ്ട്. അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ എന്നും ഷൈൻ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











