കഴിക്കാൻ ഇരിക്കുമ്പോൾ ഷോട്ടിന് വിളിച്ചാലും മമ്മൂക്ക ചെയ്യും; ത്യാഗമല്ല, അഭിനയത്തോടുള്ള ഇഷ്ടമാണ്: ഷൈൻ
മലയാള സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മെഗാസ്റ്റാർ ആവുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു സൂപ്പര്‍സ്റ്റാര്‍ താരപദവിയിലേയ്ക്ക് മമ്മൂട്ടി നടന്നടുത്തത്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം.
സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. അങ്ങനെയൊരാൾ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരമായതിന് പിന്നിൽ ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥയുണ്ട്. അതിനെല്ലാത്തിനും ഇടയിൽ തന്നെ മുന്നോട്ട് നയിച്ചത് അഭിനയത്തിനോടുള്ള അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. താൻ ഇന്നും സംവിധായകരോട് അവസരം ചോദിക്കുന്ന നടനാണെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ചും അതിനോടുള്ള സമർപ്പണ മനോഭാവത്തെ കുറിച്ചും പറയുകയാണ് ഷൈൻ ടോം ചാക്കോ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചുള്ള അനുഭവമാണ് ഷൈൻ പങ്കുവച്ചത്. തന്റെ പുതിയ സിനിമയായ കുടുക്കിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.
കോടികള്‍ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നതെന്നും. നമ്മുടെ പ്രായത്തിലുള്ള പല നാടന്മാരും ഒരു പടം കഴിഞ്ഞാല്‍ ലോകം ചുറ്റാനാണ് പോകുന്നതെന്നും എന്നാല്‍ മമ്മൂക്ക അടുത്ത സിനിമയുടെ സെറ്റിലേക്കാണ് പോകുന്നതെന്നും ഷൈന്‍ പറയുന്നു.

'മമ്മൂക്കയ്ക്ക് എന്നും ഷൂട്ടുണ്ടാകും. മമ്മൂക്ക ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് ആണ് പോവുക. നമ്മുടെ മച്ചാൻമാരൊക്കെ നാട് ചുറ്റാനാവും പോകുന്നത്. അതൊന്നും കോടികൾ വാങ്ങാൻ വേണ്ടിയല്ല. ഇപ്പോഴും പുള്ളി നമുക്ക് മുന്നിൽ നില്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സിനിമയോട് ഉള്ള അടങ്ങാത്ത ആവേശം കൊണ്ടാണ്.'
'രാത്രി വൈകി ഷൂട്ടിങ്ങിന് നിൽക്കാത്ത ആളാണ് മമ്മൂക്ക. ഉണ്ടയുടെ ഷൂട്ടിങ് സമയത്ത് ഒരു ദിവസം രാത്രി ഒരു ഒമ്പതര ഒക്കെ ആയപ്പോൾ മമ്മൂക്ക റഹ്മാനോട് ഞാൻ ഒന്ന് കഴിച്ചിട്ട് വരട്ടെ എന്ന് ചോദിച്ചു. റഹ്മാൻ കഴിച്ചോളൂ എന്നും പറഞ്ഞു.'
മമ്മൂക്ക കഴിക്കാൻ ഫുഡ് എടുത്ത് വെക്കുന്നതിനിടെ റഹ്മാൻ ആ ഒരു ഷോട്ട് എടുക്കാമായിന്നല്ലോ എന്ന് പറയുന്നത് കേട്ടു. ഉടൻ തന്നെ മമ്മൂക്ക ഇപ്പോൾ വരാം എന്നും പറഞ്ഞ് എഴുന്നേറ്റ് വന്ന് അത് ചെയ്തു. അന്ന് മമ്മൂക്കയ്ക്ക് വേണമെങ്കിൽ ഞാൻ കഴിച്ചിട്ടേ ഉള്ളുവെന്ന് പറയാം പക്ഷെ അത് ചെയ്യാതെ ഒരു കുട്ടിയെ പോലെ റഹ്മാൻ പറഞ്ഞത് അനുസരിച്ച് അത് ചെയ്യുകയായിരുന്നു. ഇത് ത്യാഗമല്ല പുള്ളിക്ക് അതിനോടുള്ള അത്രയും വലിയ ഇഷ്ടം കൊണ്ടാണ്.' ഷൈൻ ടോം ചാക്കോ പറഞ്ഞു.
Recommended Video

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലും ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലുണ്ടായ ഒരു അനുഭവവും ഷൈന്‍ പങ്കുവച്ചു.
'ലാസ്റ്റ് ഒരു പടത്തിൽ ഷൂട്ട് ചെയ്തപ്പോൾ, രാത്രി 11 മണി വരെ ഒക്കെ പോയി ഷൂട്ട്. നല്ല തണുത്ത കാറ്റും മഴയും ഒക്കെ ഉണ്ടായി. പുള്ളി വിറച്ചാണ് നിന്നിരുന്നേ. ഞാൻ അപ്പോൾ ചെന്ന് മമ്മൂക്ക കോട്ടിട്ടൂടെ എന്ന് ചോദിച്ചു. എന്നാൽ ആള് ഏയ് എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു നമ്മളോടൊപ്പം ജോലി ചെയ്യുകയായിരുന്നു.' ഷൈൻ പറഞ്ഞു.


Click it and Unblock the Notifications