ചോര കൊണ്ട് കത്തെഴുതി വീട്ടിലേക്ക് അയച്ചു; താൻ പ്രതികരിച്ചത് എങ്ങനെയാണെന്ന് ശ്വേത മേനോൻ!
ചോര കൊണ്ട് കത്തെഴുതി അതിരുവിട്ട ആരാധക സ്നേഹം കാണിച്ച ആരാധകന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചതിനെ കുറിച്ച് പറയുകയാണ് നടി ശ്വേത മേനോൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളത്തിൽ മറ്റും ഭാഷകളിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം ശ്വേത ചുവടു മാറ്റിയിരുന്നു. ഒരുകാലത്ത് ഹിന്ദി സിനിമകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു ശ്വേത. ഇടയ്ക്ക് ഒന്ന് രണ്ടു മലയാള സിനിമകളിൽ മാത്രം തല കാണിച്ചിരുന്ന നടി പിന്നീട് 2010 മുതൽ മലയാളത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.
ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ശ്വേത എന്നാൽ അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലെ താരത്തെ കാണുന്നുള്ളൂ. പള്ളിമണിയാണ് ശ്വേതയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമകൾ കുറവാണെങ്കിലും ഇന്നും നിരവധി ആരാധകരാണ് ശ്വേതയ്ക്ക് ഉള്ളത്.

ഇപ്പോഴിതാ, ആരാധക സ്നേഹം അതിരു കടന്ന ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ശ്വേത. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റാപിഡ് ഫയർ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.
കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചോദിച്ചപ്പോൾ ആദ്യം അഭിനയിച്ച അനശ്വരമാണ് ശ്വേത പറഞ്ഞത്. പണം, ഗ്ലാമർ, അറ്റൻഷൻ, സ്നേഹം എന്നിവയൊക്കെയാണ് സിനിമയിലേക്ക് വരാൻ തോന്നിപ്പിച്ച ഘടകങ്ങളെന്നും ശ്വേത പറഞ്ഞു. ഇതിനു ശേഷമാണ് അതിരുവിട്ട ആരാധക സ്നേഹത്തെ കുറിച്ച് ശ്വേത പറഞ്ഞത്.
ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടിൽ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറഞ്ഞത്. ചോര കൊണ്ട് കത്തെഴുതി ഒരാൾ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാൻ അവരെ വിളിച്ച് നന്നായി കൊടുത്തു. ഫാൻ ആവുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറർ സ്റ്റൈലിലേക്ക് പോകരുത്. ഫാൻ മൊമന്റ് നമ്മുക്ക് സ്‌ട്രെസ് നൽകുന്നത് ആവാൻ പാടില്ലെന്നും ശ്വേത പറഞ്ഞു.
ആ എഴുതിയ കത്തിൽ അഡ്രസ് ഉണ്ടായിരുന്നു. ഞാൻ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേർണലിസ്റ്റ് വഴി അയാളുടെ നമ്പർ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. എല്ലാവർക്കും കൊടുത്തു. മേലാൽ ഈ പരിപാടി ചെയ്യരുതെന്ന് പറഞ്ഞെന്നും ശ്വേത പറഞ്ഞു.
ഒരിക്കെ ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഒപ്പിച്ച കുസൃതിയെ കുറിച്ചും ശ്വേത പറയുന്നുണ്ട്. അമേരിക്കയിൽ ആയിരുന്നു ഷൂട്ടിംഗ്. സുനിൽ ഷെട്ടിയുടെ സിനിമ ആയിരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി ഒരാളുടെ റൂമിലേക്ക് കയറി പോകുന്നു. ഞാൻ ആ ഡോറിൽ പോയി കൊട്ടും ഓടി പോരും. ഇതായിരുന്നു പരിപാടി. ഒരു ഏഴ് മണിക്കൂർ ഒന്നും ചെയ്യാൻ ഞാൻ അവരെ സമ്മതിച്ചിട്ടില്ല. (ചിരിക്കുന്നു).

സുനിൽ ഷെട്ടിക്കും ഡയറക്ടർക്കുമൊക്കെ ഇത് അറിയാമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഒപ്പിച്ച ഒരു കുസൃതിയെ കുറിച്ചും ശ്വേത പറഞ്ഞു. കച്ചി കളിക്കുന്നതിനിടെ അത് വെച്ച് അടിച്ച സുഹൃത്തിനെ നല്ല ഇടി ഇടിച്ചെന്നും അവസാനം അവന്റെ അമ്മ വീട്ടിൽ ചോദിക്കാൻ വന്നപ്പോൾ താൻ കരഞ്ഞു അഭിനയിക്കുകയും അതിന് അവന് വേറെ അടി കിട്ടിയതിനെ കുറിച്ചുമാണ് ശ്വേത പറഞ്ഞത്.
ഒരാളെ അഭിമുഖം ചെയ്യാൻ കിട്ടിയാൽ ആരെ ചെയ്യും എന്ന ചോദ്യത്തിന് നരേന്ദ്ര മോദിയുമായിട്ട് ഒരു ക്യഷ്യ്വൽ ടോക്ക് നടത്തുമെന്നാണ് ശ്വേത പറഞ്ഞത്. സെലിബ്രിറ്റി ക്രഷുകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും മലയാളത്തിൽ അത് റഹ്മാനും വിനീതുമായിരുന്നു എന്നും റാപിഡ് ഫയറിൽ ശ്വേത പറഞ്ഞു.


Click it and Unblock the Notifications