അഞ്ജാത കാരണങ്ങളാൽ ആ സിനിമ സംഭവിച്ചില്ല; ഞങ്ങൾക്ക് അത്രക്കും സങ്കടം നൽകിയ ചിത്രമാണത്: സിബി മലയിൽ
കാലം തെറ്റി വന്ന സിനിമയെന്ന വിശേഷണമുണ്ട് ദേവദൂതൻ എന്ന മ്യസിക്കൽ ഹൊറർ ത്രില്ലറിന്. 2000ൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാലും ജയപ്രദയും പ്രധാനവേഷത്തിൽ അഭിനയിച്ചപ്പോൾ പിറന്നത് എക്കാലത്തേയും സിനിമാറ്റിക് മാജിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. പക്ഷേ ആ സമയത്ത് ദേവദൂതൻ ഒരു പരാജയമായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിലൂടെ എല്ലാവരും ഒരുപോലെ ദേവദൂതൻ സിനിമയെ കുറിച്ച് ചർച്ചകൾ നടത്തുന്നു.
"42 വർഷങ്ങൾക്കു മുന്നേ ഞാൻ കണ്ട സ്വപ്നമാണ് ദേവദൂതൻ. എന്റെ ആദ്യ ചിത്രം ആകേണ്ടിയിരുന്നതും ദേവദൂതൻ ആയിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എന്റെ സുഹൃത്ത് രഘുനാഥ് പാലേരിയായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. ഞങ്ങൾ ഒരുമിച്ചാണ് ഈ സ്വപ്നം നെയ്തെടുത്തത്. പക്ഷേ നിങ്ങൾക്കിന്നും അഞ്ജാതമായ കാരണങ്ങളാൽ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 18 വർഷങ്ങൾക്ക് ശേഷം ആ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ ഒപ്പം കൂടിയ ആളാണ് സിയാദ്." സിബി മലയിൽ പറഞ്ഞു.

സിയാദ് കൊക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പിന്നീട് മോഹൻ ലാൽ, വിദ്യസാഗർ, സന്തോഷ് തുണ്ടിയിൽ തുടങ്ങി നിരവധി പേർ സിനിമയുടെ ഭാഗമായി. ആഗ്രഹിച്ച പോലെ ആ സിനിമ പൂർത്തിയാക്കി തിയേറ്ററിൽ എത്തിയെങ്കിലും വലിയൊരു സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. 1982- 83 കാലഘട്ടത്തിലായിരുന്നു ആദ്യമായി ദേവദൂതന്റെ സ്ക്രിപ്റ്റ് എഴുതി തുടങ്ങിയത്. ഏകദേശം ഒരു വർഷക്കാലത്തോളം സിബി മലയിലും രഘുനാഥ് പാലേരിയും അതിനു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. സില്ലി മോങ്ക്സ് മോളിവുഡ് ചാനലിലൂടെ സിബി മലയിൽ സംസാരിക്കുന്നു.
"അന്ന് പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ 2000 ൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ ഒരു വർഷം മുൻപേ സിനിമക്കു വേണ്ടി വർക്കു ചെയ്യാൻ തുടങ്ങി. ആദ്യത്തെ എഴുത്തിൽ വീണ്ടും റീ വർക്ക് ചെയ്തിട്ടുണ്ട്. അത്രമാത്രം സമർപ്പണത്തോടെ ചെയ്ത മറ്റൊരു സിനിമ വേറെ ഇല്ല എന്ന് പറയേണ്ടി വരും. എനിക്കും സിയാദിനും രഘുവിനും അത്രക്കും സങ്കടം നൽകിയ സിനിമ കൂടിയാണിത്. സിനിമയുടെ പരാജയമാണ് ആ ദുഖത്തിന് കാരണം." സിബി മലയിൽ പറഞ്ഞു.
24 വർഷങ്ങൾക്കിപ്പുറം പുതിയ സാങ്കേതിക വിദ്യയിലൂടെ സിനിമ റീമാസ്റ്റർ ചെയ്തിറങ്ങുമ്പോൾ ഏതൊരു മലയാളിക്കും അഭിമാന നിമിഷം തന്നെയാണ്. സിനിമ എന്നതിനപ്പുറം വല്ലാത്തൊരു അനുഭൂതിയാണ് സിനിമയിലുടനീളം. മ്യൂസിക്കിന് അത്രയും പ്രാധാന്യം നൽകുന്നതു കൊണ്ട് തന്നെ സിനിമയിലെ പാട്ടുകൾക്കും വലിയ സ്വീകാര്യതയുണ്ട്. ഓരോ പാട്ടും ആ സിനിമയിലെ മനോഹാരിത ഉയർത്തുന്നു. കരളേ നീ കൈ പിടിച്ചാൽ, പൂവേ പൂവേ പാലപ്പൂവേ എന്നീ ഗാനങ്ങളെല്ലാം ഇൻസ്റ്റഗ്രാം റീൽസിലൂടെ ഇപ്പോഴും വൈറലാണ്.

മാത്രമല്ല എന്തരോ മഹാനു ഭാവലു എന്ന വരികൾ വിദ്യാസാഗറിന്റെ സംഗീതത്തിൽ കേട്ട് ആസ്വദിച്ചവരാണ് എല്ലാവരും. സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയത് അതിന്റെ മിസ്റ്ററി തന്നെയാണ്. അത്തരത്തിലൊരു സിനിമാ അന്തരീക്ഷം മുൻപ് ഒരിക്കലും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. അതാവും അന്നത്തെ പ്രേക്ഷകർക്ക് ആ ചിത്രത്തിന്റെ ഭാഷ മനസിലാവാതെ പോയത്.
ചിത്രം ജൂലൈ 26 ന് വീണ്ടും തിയേറ്ററുകളിലെത്തും. പുതിയ രൂപത്തിലും ഭാവത്തിലും. മൺമറഞ്ഞുപോയ പല കലാകാരൻമാരേയും ഒരിക്കൽ കൂടി സ്ക്രീനിൽ കാണാൻ സാധിക്കും. സിനിമയുടെ പ്രസ് മീറ്റിൽ മോഹൻലാൽ, വിനീത്, രഞ്ജിത്ത് തുടങ്ങി നിരവധി പേർ പങ്കെടുത്തു.


Click it and Unblock the Notifications