'ഈ കുടിയനെ അങ്ങനെ തന്നെ സിനിമയിലിടാം, ഇന്നസെന്റിന്റെ തലപെരുത്തു'; ആ കോമഡി രംഗത്തിന് പിന്നിൽ
മമ്മൂട്ടി നായകനായി 2003 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ച്ലർ. സിദ്ദിഖിന്റെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിൽ മുകേഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, ഇന്ദ്രജ, ബിജു മേനോൻ, ഭാവന, രംഭ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയിലെ ഹാസ്യ രംഗങ്ങൾ ഇപ്പോഴും ജനപ്രിയമാണ്. ഇതിലൊന്നാണ് ഇന്നസെന്റ്, ഹരിശ്രീ അശോകൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ വഴക്കുണ്ടാവുകയും ഇതിനിടയിലേക്ക് ഒരു മദ്യപാനി വന്ന് പ്രശ്നമുണ്ടാവുന്ന കോമഡി രംഗം. ചെറിയ തർക്കം ഒടുവിൽ പടക്ക കടയ്ക്ക് തീ പിടിക്കുന്നതിലേക്ക് എത്തിയാണ് ഈ കോമഡി രംഗം അവസാനിക്കുന്നത്. ഇതേപറ്റി സംസാരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. അനിയപ്പൻ എന്ന നടനാണ് മദ്യപാനിയുടെ വേഷത്തിലെത്തിയത്.

'എന്റെ അമ്മാവന്റെ മകനാണ് അനിയപ്പനെ പരിചയപ്പെടുത്തുന്നത്. നല്ല ആർട്ടിസ്റ്റാണ് അനിയപ്പന് എന്തെങ്കിലും റോൾ കൊടുക്കണമെന്ന് പറഞ്ഞു. രാവിലെയാണ് അനിയപ്പൻ വന്നത്. അനിയപ്പന്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം കുറേക്കാര്യങ്ങൾ ചെയ്ത് കാണിച്ചു. കള്ളുകുടിയനെ അനിയപ്പൻ അവതരിപ്പിച്ചു. അവിടെ നിന്നങ്ങ് പെർഫോം ചെയ്തു. ഈ ബഹളം കേട്ടാണ് എന്റെ കുട്ടികൾ എണീറ്റു. അവർ വന്ന് നോക്കുമ്പോൾ ഒരു കള്ള് കുടിയൻ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുന്നു'
Also Read: 'അവർ എന്റെ മുടിയിൽ കരികിലയടക്കം വാരിയിട്ടു, ബുംമ്ര എന്ന ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം'; അനുപമ

'അവർ പേടിച്ചു പോയി. ഭാര്യയും വന്ന് നോക്കി. ഇവരുടെ വിചാരം ഏതോ കള്ളു കുടിയൻ വന്ന് എന്നോട് വഴക്കുണ്ടാക്കുകയാണെന്നാണ്. അനിയപ്പന്റെ പെർഫോമൻസ് കഴിഞ്ഞപ്പോൾ തന്നെ ഈ കള്ളുകുടിയനെ അങ്ങനെ തന്നെ സിനിമയിലിടാം എന്ന് ഞാൻ തീരുമാനിച്ചു. അനിയപ്പന്റെ പെർഫോമൻസ് കണ്ടപ്പോഴാണ് അങ്ങനെ ഒരു രംഗം തന്നെ ഉണ്ടാവുന്നത്. പണ്ട് യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും അതാണ് സിനിമയിലേക്ക് ഉൾപ്പെടുത്തിയതെന്നും സിദ്ദിഖ് പറഞ്ഞു'

ഈ രംഗത്തിന്റെ സ്ക്രിപ്റ്റ് വായിച്ച് ഇന്നസെന്റ് ചേട്ടൻ ഞെട്ടിയെന്നും സിദ്ദിഖ് പറഞ്ഞു. 'അസിസ്റ്റന്റ് ഡയരക്ടർ കൊടുത്ത സക്രിപ്റ്റ് വായിച്ച് ഇന്നസെന്റ് ചേട്ടൻ ബ്ലാങ്ക് ആയി ഇരിക്കുകയാണ്. എന്താ ചേട്ടാൻ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. ഇതൊക്കെ ശരിയാവുമോ എന്നാണ് ഇന്നസെന്റ് ചേട്ടന്റെ ചോദ്യം. എനിക്ക് വായിച്ചിട്ട് തലപെരുക്കുന്നെന്ന് പറഞ്ഞു'
'മമ്മൂട്ടിയുടെ കഥാപാത്രം കാറിൽ നിന്ന് ഇന്നസെന്റിനെ പുറത്തിറക്കി വിടുകയും ഹരിശ്രീ അശോകന്റെ ഉഗ്രൻ എന്ന കഥാപാത്രം കാറെടുത്ത് വരുമ്പോൾ തെറ്റിദ്ധരിച്ച് ഇദ്ദേഹം കാറിലേക്ക് കയറുകയും ഇവർ തമ്മിലുള്ള വഴക്കിനിടയിൽ ഒരു കള്ളു കുടിയൻ വന്ന് ഇടപെടുകയും മൂന്ന് പേരും കെട്ടിമറിഞ്ഞ് വീണ് പടക്ക കടയിൽ ചെന്ന് കട പൊട്ടിത്തെറിക്കുന്ന സീനാണ്'

'ഇത് കേട്ട് ഇന്നസെന്റ് ചേട്ടന് തല പെരുത്ത് പോയി. ഇതൊക്കെ എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു., ഞാൻ പറഞ്ഞു എടുക്കാൻ പറ്റുമെന്ന്.
എടുത്ത ശേഷം സമ്മതിച്ചു എന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞു. സിനിമയിലെ ഹൈലൈറ്റ് രംഗങ്ങളിലൊന്നായിരുന്നു അത്,' സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയോടാണ് പ്രതികരണം.


Click it and Unblock the Notifications