അമ്മയ്ക്ക് സഹായവുമായി സര്‍ക്കാര്‍ വന്നപ്പോള്‍ 'നോ' പറയാനില്ല, മകനെന്ന നിലയിലെ സ്വാര്‍ത്ഥത: സിദ്ധാര്‍ത്ഥ്
ഈയ്യടുത്തായിരുന്നു മലയാള സിനിമയ്ക്ക് അതുല്യ പ്രതിഭയായ കെപിഎസി ലളിതയെ നഷ്ടമായത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിരുന്നു കെപിഎസി ലളിത. അമ്മയായും സഹോദരിയായും കാമുകിയായു അമ്മായിയായും അയല്‍ക്കാരിയായുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു കെപിഎസി ലളിത എന്ന അഭിനേത്രി. കെപിഎസി ലളിതയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം വാഗ്ദാന ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവാദമായി മാറിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ഇന്ത്യന്‍ എ്കസ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്.
പുറത്തു നടക്കുന്ന വിവാദങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊന്നും ഞാന്‍ കാര്യമായി ചെവി കൊടുക്കാന്‍ നിന്നില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. പുറത്തെ ചര്‍ച്ചകള്‍ക്ക് മറുപടി കൊടുക്കുന്നതിനേക്കാള്‍ എനിക്കപ്പോള്‍ പ്രധാനം, ഡോക്ടര്‍മാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നൊക്കെയുള്ള ആലോചനകളുമായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. അ്‌തേസമയം, സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ 'നോ' എന്ന് പറയാന്‍ എനിക്ക് പറ്റിയില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

''രണ്ടു കാരണങ്ങളുണ്ട് അതിന്, 60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ ഞാന്‍ പോവുമായിരുന്നു അപ്പോള്‍. അവരെയെനിക്ക് തിരിച്ചുവേണം എന്നു മാത്രമേ അപ്പോഴുള്ളൂ. അതിനിടയില്‍ ആരെന്തു പറഞ്ഞാലും ഞാന്‍ കാര്യമാക്കുന്നില്ല. അമ്മയൊരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. സ്വാര്‍ത്ഥതയില്ലാതിരിക്കാന്‍ ഞാന്‍ ആത്മീയതയുടെ വഴിയെ നടക്കുന്ന ആളൊന്നുമല്ലല്ലോ, ഞാനൊരു സാധാരണക്കാരനാണ്. എനിക്കും മുറിവു പറ്റും, വേദനിക്കും, പ്രിയപ്പെട്ടൊരാളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കും'' എന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്.

ആരോപണങ്ങളും ചര്‍ച്ചകളുമൊന്നും തന്നെ ബാധിച്ചിരുന്നില്ലെങ്കിലും തന്റെ കുടുംബത്തെയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്മയുടെ സഹോദരങ്ങളെ, എന്റെ ചേച്ചിയെ, എന്റെ ഭാര്യയെ, ഭാര്യവീട്ടുകാരെ, ബന്ധുക്കളെയൊക്കെ ബാധിച്ചിരുന്നുവെന്ന് താരം പറയുന്നു. അമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ, അവരെയൊക്കെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ ആ അനാവശ്യചര്‍ച്ചകള്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസമാണെന്ന്. അതുപോലെയായിരുന്നു പലരുടെയും പ്രതികരണങ്ങളെന്നും സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെടുന്നു.

അമ്മയ്ക്ക് ഒരു ഇടതുപക്ഷ ചായ്വ് ള്ളതുകൊണ്ടുതന്നെ, കഥകള്‍ മെനയുമ്പോള്‍ അതിലൊരു പൊളിറ്റിക്കല്‍ കളര്‍ നല്‍കുകയാണ് പലരും ചെയ്യുന്നതെന്നും സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു. അമ്മയുടെ രാഷ്ട്രീയത്തിന് അപ്പുറം അവരൊരു കലാകാരിയാണ്. ആ കല നിങ്ങള്‍ ആസ്വദിച്ചത്, അവരുടെ കഥാപാത്രങ്ങള്‍ കണ്ട് ചിരിച്ചത്, കണ്ണു നനഞ്ഞത് അവരുടെ രാഷ്ട്രീയം നോക്കിയാണോ? എന്നാണ് വിമര്‍ശകരോട് സിദ്ധാര്‍ത്ഥ് ചോദിക്കുന്നത്. ഒരാളുടെ രാഷ്ട്രീയം എന്താവണമെന്നത് അയാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ എന്നും അ്‌ദ്ദേഹം ചോദിക്കുന്നു. അമ്മയെ അവസാനമായി കാണാനെത്തിയ എത്ര സാധാരണക്കാരാണെന്നോ എന്റെ കൈപ്പിടിച്ച് മോന്റെ വിഷമത്തില്‍ പങ്കുചേരുന്നു എന്നു പറഞ്ഞ് ആശ്വസിപ്പിച്ചത്. അവരാരും അമ്മയുടെ രാഷ്ട്രീയം നോക്കിയവരല്ലെന്നും അവരെ കൂടി കണ്‍ഫ്യൂഷനാക്കുന്ന രീതിയിലാണ് പലരും കഥകള്‍ മെനയുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
Recommended Video

അതേസമയം, അമ്മയുടെ കാര്യത്തില്‍ ഞാനെപ്പോഴും ഒരു മെഡിക്കല്‍ മിറാക്കിള്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.. അങ്ങനെയൊന്നുണ്ടാവുമെന്നും അമ്മ തിരികെ ആ ബെഡ്ഡില്‍ നിന്നും എണീറ്റുവരുമെന്നും താന്‍ വിശ്വസിച്ചിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അമ്മയുടെ കടങ്ങളെക്കുറിച്ചും സിദ്ധാര്‍ത്ഥ് സംസാരിക്കുന്നുണ്ട്. പക്ഷെ താന്‍ അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അതൊക്കെ തീര്‍ന്നുവെന്നായിരുന്നു അമ്മ മറുപടി നല്‍കിയിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
ആ കടങ്ങള്‍ ഞങ്ങളെ ബാധിക്കരുതെന്നും കടക്കെണിയില്‍ ഞങ്ങള്‍ കുടുങ്ങി പോവരുതെന്നും അമ്മക്ക് നിര്‍ബന്ധമുള്ളത് പോലെ തോന്നിയിട്ടുണ്ട്. അമ്മയുടെ കടങ്ങളുടെ ലിസ്റ്റ് അമ്മക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ, ഞങ്ങളോടത് അമ്മയൊരിക്കലും പങ്കുവച്ചിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.


Click it and Unblock the Notifications