'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി
വ്യത്യസ്തമായ ശബ്‌ദം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ ഗാനം ആലപിച്ചിട്ടുള്ളുവെങ്കിലും അതിലെല്ലാം തന്റേതായ ആലാപന ഭംഗി കൊണ്ടുവരാൻ അഭയക്ക് സാധിച്ചിട്ടുണ്ട്. ഗായിക എന്നതിനുപരി അവതാരകയായും മോഡലായും തിളങ്ങിയിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഭയ ഹിരൺമയി. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലാകാറുണ്ട്.
സംഗീത കുടുംബത്തിലാണ് അഭയ ജനിച്ചത്. എന്നാൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലീവ് - ഇൻ റിലേഷനിൽ ആയ ശേഷം മാത്രമാണ് അഭയ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഗോപി സുന്ദറിനെ പരിചയപെട്ടില്ലെങ്കിൽ താൻ സംഗീത ലോകത്തേക്ക് എത്തില്ലായിരുന്നുവെന്ന് അഭയ അടുത്തിടെ പറഞ്ഞിരുന്നു.

സന്തോഷമായാലും സങ്കടമായാലും എല്ലാ പരിപാടികൾക്കും പാട്ടും താളവുമൊക്കെയായി എപ്പോഴും സംഗീതത്തെ കൂടെകൂട്ടുന്ന കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. എന്നിട്ടും താൻ സംഗീത ലോകത്തേക്ക് പോകുന്നതിനോട് വീട്ടുകാർക്ക് താൽപര്യം ഇല്ലായിരുന്നു എന്നും അഭയ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അഭയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലത്ത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിനെക്കുറിച്ചാണ് അഭയ പറയുന്നത്.

'മടിയിലിരുത്തിയാത്തതു കൊണ്ടാണോ ചേർത്തു നിർത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട്! എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്. എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്. മദ്രാസിൽ കലാക്ഷേത്രയിൽ ആനിക്കുട്ടീടെ സ്കോളർഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നെ കൂട്ടീ അനുഗ്രഹം വാങ്ങാൻ പോയത്. സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ' എന്നായിരുന്നു അഭയ കുറിച്ചത്.
ലതികയെന്നാണ് പേരെങ്കിലും ആനിക്കുട്ടിയെന്നാണ് അമ്മയെ അച്ഛന്‍ വിളിച്ചിരുന്നതെന്ന് അഭയ നേരത്തെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ അഭയക്ക് ഒപ്പം അമ്മയും അമൃത ടിവിയിലെ പറയാം നേടാം എന്ന ഷോയിൽ പങ്കെടുത്തിരുന്നു. അഭയയുടെ അച്ഛനെ കുറിച്ച് അമ്മ ഷോയിൽ പറഞ്ഞിരുന്നു. അമ്മ സംഗീത മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങളൊക്കെ നേടിയിട്ടുടെങ്കിലും പിന്നീട് കുടുംബ കാര്യങ്ങളൊക്കെ ആയപ്പോൾ അമ്മയുടെ സംഗീതം ഒതുങ്ങി പോവുകയായിരുന്നു എന്നാണ് അഭയ പറഞ്ഞത്.

ഷോയിൽ എം ജി ശ്രീകുമാറിന് മുന്നിൽ ലതിക ഗാനങ്ങള്‍ ആലപിച്ചിരുന്നു. ലതികയുടെ ആലാപനം മനോഹരമാണെന്ന് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഷോ കണ്ട പ്രേക്ഷകരും അമ്മയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. നേരത്തെ അമ്മയ്‌ക്കൊപ്പം അഭയ ചെയ്ത കവര്‍ സോങും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഷോയിൽ താൻ എങ്ങനെ പിന്നണി ഗാനരംഗത്തേക്ക് എത്തിയെന്ന് അഭയ പറഞ്ഞിരുന്നു. തന്റെ പാട്ട് കേട്ട് ഗോപി സുന്ദറാണ് ആദ്യം സംഗീതം കാരിയാറാക്കികൂടെ എന്ന് ചോദിച്ചതെന്ന് അഭയ പറയുകയുണ്ടായി. ഒരുമിച്ച് ആയിരുന്ന സമയത്ത് അദ്ദേഹം കംപോസ് ചെയ്യുന്നത് അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നും ഏത് പാട്ട് ചെയ്യുമ്പോഴും തന്നെയും കേള്‍പ്പിക്കാറുണ്ടെന്നും ഇടയ്ക്ക് പാടി നോക്കിക്കുമായിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു. അങ്ങനെയാണ് ആദ്യമായി നാക്കു പെന്റ നാക്കു ടക്കയെന്ന സിനിമയിലെ പാട്ട് പാടിയതെന്നും അഭയ പറഞ്ഞു.

അടുത്തിടെയാണ് അഭയ ഹിരൺമയിയും ഗോപി സുന്ദറും വേർപിരിഞ്ഞത്. പത്ത് വർഷത്തിലേറെ ലിവിങ് റിലേഷനിൽ കഴിഞ്ഞ ശേഷമായിരുന്നു വേർപിരിയൽ. ഷോയിൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായി അഭയ ഓർത്തെടുത്തിരുന്നു. നിലവിൽ സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലാണ് അഭയ. ഇപ്പോൾ തന്റെ കരിയറിൽ ആണ് മുഴുവൻ ശ്രദ്ധയും നൽകുന്നതെന്ന് അഭയ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications