'അദ്ദേഹത്തിന്റെ ഓർമകൾ എന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്, പക്ഷേ അക്കാര്യത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു': അഭയ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളു എങ്കിലും തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടാൻ അഭയക്ക് സാധിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം.
എന്നാൽ കരിയറിന് പുറമെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ളത്. കൂടുതൽ പേർ താരത്തെ അറിയുന്നതും ഈ വാർത്തകളിലൂടെയാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയുടെ പേര് പലപ്പോഴും വാർത്തകളിൽ നിറച്ചത്.

പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ ഹിരൺമയി. കഴിഞ്ഞ വർഷമാണ് ഇവർ വേർപിരിഞ്ഞത്. അവതാരക ആയിരുന്ന അഭയയെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നതെല്ലാം ഗോപി സുന്ദർ ആയിരുന്നു. ലിവിങ് റിലേഷൻ ആയിരുന്നത് കൊണ്ട് തന്നെ നിരന്തരം പലവിധ വിമർശനങ്ങളും ഇവർക്കെതിരെ ഉയർന്നു വന്നിരുന്നു.

അതിനെയൊന്നും വകവയ്ക്കാതെയാണ് ഇവർ മുന്നോട്ട് പോയത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ഇരുവരും വേർ പിരിഞ്ഞെന്ന വാർത്തകളാണ് പുറത്തു വന്നത്. വേർപിരിയലിന് ശേഷവും ഇവർ നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് അഭയ ഇപ്പോൾ.
എന്നാൽ ഈ വേർ പിരിയലിനേക്കാൾ ഏറെ അഭയയെ തകർത്തത് അച്ഛനെ മരണം ആയിരുന്നു. അടുത്തിടെ അച്ഛന്റെ മരണത്തെക്കുറിച്ചും അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചുമൊക്കെ അഭയ തുറന്നു പറഞ്ഞിരുന്നു. ഇടയ്ക്ക് അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ അഭയ സോഷ്യൽ മീഡിയയിലും മറ്റും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അഭയ പങ്കുവച്ച ഒരു പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. അച്ഛന്റെ ഓർമച്ചിത്രങ്ങൾ കോർത്തിണക്കി കൊണ്ടുള്ളതാണ് അഭയയുടെ വീഡിയോ. കൂടെ ഒരു വിഷമവും അഭയ പങ്കുവയ്ക്കുന്നുണ്ട്. അച്ഛന്റെ കൂടുതൽ ചിത്രങ്ങൾ തന്റെ കൈവശമില്ലെന്നും അദ്ദേഹത്തിന്റെ ഫോട്ടോ അധികം എടുക്കാതിരുന്നതിൽ താൻ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നുമാണ് അഭയ വേദനയോടെ കുറിച്ചത്.

'അച്ഛന്റെ ചിത്രങ്ങൾ പകർത്താത്തതിൽ എനിക്ക് ഇന്ന് കുറ്റബോധം തോന്നുന്നു. അദ്ദേഹത്തിന്റെ ഓർമകൾ എന്റെ മനസ്സിൽ അഗാധമായി പതിഞ്ഞിട്ടുണ്ടാകും. എന്നും എപ്പോഴും ഞങ്ങൾ അച്ഛനെ സ്നേഹിക്കുന്നു', എന്നാണ് വിഡിയോ പങ്കുവച്ച് അഭയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അഭയ അച്ഛനെ കുറിച്ച് മുൻപ് പങ്കുവച്ച ഓർമകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിട്ടുണ്ട്.

2021 മെയ് 15 ന് ആയിരുന്നു അഭയയുടെ അച്ഛൻ ജി.മോഹന്റെ മരണം. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.
അതേസമയം, സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി തിരക്കിലാണ് അഭയ ഇപ്പോൾ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിൽ അഭയ ഒരു ഗാനം ആലപിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് അഭയ സംഗീത ബാൻഡ് നടത്തുന്നത്. അടുത്തിടെ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.


Click it and Unblock the Notifications