'അപ്പയ്ക്ക് എപ്പോഴും അമ്മ അടുത്തു വേണം; ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ആസ്വദിച്ച് ജീവിക്കുന്നു': വിജയ് യേശുദാസ്
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് ഗാനഗന്ധർവ്വൻ കെജെ യേശുദാസ്. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് ഇന്ത്യയൊട്ടാകെയുള്ള സംഗീതാസ്വാദകരെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ശബ്ദമാണ് യേശുദാസ്. യേശുദാസിന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ലെന്നതാണ് വാസ്തവം.
1961 ലാണ് യേശുദാസിന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. സംഗീത ലോകത്ത് അറുപത് വർഷങ്ങൾ പിന്നിട്ട അദ്ദേഹം ഏകദേശം അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ മറ്റ് എല്ലാ ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടി. യേശുദാസിന്റെ പാട്ടിന്റെ വഴിയെ സഞ്ചരിച്ച് മകൻ വിജയ് യേശുദാസും ഇന്ന് സംഗീതലോകത്ത് തിളങ്ങി നിൽക്കുകയാണ്.

വളരെ ചെറുപ്പം മുതൽ പാട്ടിനോട് കമ്പമുണ്ടായിരുന്ന വിജയ് അച്ഛനെ പോലെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തതും സംഗീതത്തിന് തന്നെയാണ്. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനാണ് വിജയ് യേശുദാസ് ഇന്ന്. ഗായകനെന്നതിന് പുറമെ നടനായും തിളങ്ങി നിൽക്കുകയാണ് താരം.
വിജയ് നായകനായ പുതിയ ചിത്രം സാൽമൺ 3ഡി റിലീസിന് ഒരുങ്ങുകയാണ്. ഏഴ് ഭാഷകളിലായി റിലീസിന് എത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് വിജയ് ഇപ്പോൾ. അതിനിടെ അച്ഛനെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സംഗീതത്തിനൊപ്പം അഭിനയത്തിലും സജീവമാകുന്ന വിജയ് തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുന്നതിനൊപ്പമാണ് അച്ഛന്റെ പുതിയ വിശേഷങ്ങളും പങ്കുവച്ചത്.
ഒരുപാട് സമയമെടുത്താണ് താനൊരു നല്ല ഗായകനായി പേരെടുത്തതെന്ന് വിജയ് പറയുന്നു. അഭിനയത്തിലും മികച്ചതാവണമെന്നാണ് ആഗ്രഹം. അഭിനയത്തിലോ സംഗീത സംവിധാനത്തിലോ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. അതെല്ലാം മുന്നോട്ടുള്ള യാത്രകളിൽ വന്നു ചേരും. എഴുത്തോ, സംവിധാനമോ അങ്ങനെ ചെയ്യണമെന്നു തോന്നുന്ന എല്ലാം ഈ ഒറ്റ ജന്മത്തിൽ ചെയ്യുമെന്നും വിജയ് പറയുന്നു. ആഗ്രഹമുള്ള എല്ലാം ശ്രമിച്ച്, അജണ്ടയോ വലിയ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ യാത്ര ആസ്വദിക്കുക എന്നതാണ് തന്റെ മോട്ടോയെന്നും വിജയ് വ്യക്തമാക്കി.
അപ്പയും (യേശുദാസ്) അതുപോലെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുകയാണെന്ന് വിജയ് പറഞ്ഞു. എപ്പോഴും അമ്മ അടുത്തു വേണമെന്നു മാത്രം. ടെന്നിസ് കാണലാണു പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്ക്കു പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവരോടു പാട്ടു കേട്ടു നിർദേശങ്ങൾ പറയാറുണ്ടെന്നും വിജയ് പറയുന്നു. അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ് ഇപ്പോൾ. അടുത്തിടെ അണ്ണാറക്കണ്ണന് തീറ്റ കൊടുക്കുന്ന യേശുദാസിന്റെ വീഡിയോ വൈറലായിരുന്നു.

അപ്പയുടെ പേരിനോടു മാത്രം ചേർത്ത് തന്നെ ആളുകൾ അറിയുമ്പോൾ, താരതമ്യം ചെയ്യുമ്പോൾ ആദ്യമൊക്കെ ചെറിയ അമർഷം തോന്നാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ സന്തോഷമാണെന്നും വിജയ് കൂട്ടിച്ചേർത്തു. 'എന്നെ ഞാനാക്കിയതിൽ ഒരു വലിയ പങ്ക് അപ്പയ്ക്കുണ്ട്', വിജയ് പറഞ്ഞു.
അതേസമയം ഏറെനാളുകൾക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന 3ഡി സിനിമയാണ് സാൽമൺ. ഈ മാസം 30നാണ് റിലീസ്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ ഏഴു ഭാഷകളിൽ ചിത്രം എത്തും. ഷലീൽ കല്ലൂർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് യേശുദാസിന് പുറമെ ചരിത് ബാലപ്പു, രാജീവ് പിള്ള, മീനാക്ഷി ജയ്സ്വാൾ, ജോനിത ഡോഡ, ഷിയാസ് കരീം, ജാബിർ മുഹമ്മദ് തുടങ്ങി താരങ്ങളും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications