സംഗീതത്തിലേക്ക് കൊണ്ടുവന്നത് ബാലഭാസ്കറാണ്; ലജ്ജാവതിയേ മെഗാഹിറ്റാകുമെന്ന് കരുതിയില്ല: ജാസി ഗിഫ്റ്റ് പറയുന്നു
ഒരൊറ്റ ഗാനം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായാ ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് ജാസി ഗിഫ്റ്റ്. ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ മലയാളിയുടെ സംഗീതാസ്വാദനത്തിന് പുതിയ മാനം നൽകിയ കലാകാരനാണ് അദ്ദേഹം. ജാസി ഗിഫ്റ്റ് മലയാള സിനിമയ്ക്കും സംഗീതത്തിനും നൽകിയ ലജ്ജാവതിയും അന്നക്കിളിയുമൊക്കെ പ്രേക്ഷകർ ഇന്നും ഏറ്റുപാടുന്ന ഗാനങ്ങളാണ്.
മലയാളത്തിൽ നിരവധി സിനിമകളിൽ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ജാസി ഗിഫ്റ്റ്, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും സജീവമാണ്. പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലാണ് ജാസി ഗിഫ്റ്റ് മലയാളത്തിൽ അവസാനമായി സംഗീതമൊരുക്കിയത്. കൂടുതൽ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ജാസി ഗിഫ്റ്റ്. അതിനിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സംഗീതത്തിലേക്കുള്ള വരവിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സംഗീത ലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്നത് അന്തരിച്ച വയലിനിസ്റ്റ് ബാല ഭാസ്കറാണെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
പണ്ട് മുതൽ സംവിധായകൻ സത്യജിത് റേയുടെ ആരാധകനായിരുന്നു താനെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്. അങ്ങനെ വളർന്ന സിനിമയുടെ അഭിനിവേശം കൊണ്ട് ഫിലിംഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും ധാരാളം സിനിമകൾ കാണുകയും ചെയ്തിരുന്നു. സിനിമയും സംഗീതവും എങ്ങനെ സമന്വയിക്കുന്നു എന്നെല്ലാം അറിയുന്നത് അങ്ങനെയാണ്. അങ്ങനെ കണ്ട സിനിമകൾ തന്റെ സിനിമാ സങ്കൽപത്തെയും സംഗീത ജീവതത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചുവെന്നും ജാസി ഗിഫ്റ്റ് പറയുന്നു.

'മിക്ക കോളജ് വിദ്യാർഥികളെയും പോലെ സർക്കാർ ഉദ്യോഗമായിരുന്നു ലക്‌ഷ്യം. അന്ന് സ്വകാര്യ മേഖല ഇന്നത്തെപ്പോലെ ശക്തമായിത്തുടങ്ങിയിരുന്നില്ല. ഗാനമേളകളിലും ഹോട്ടലിലുമൊക്കെ പാടുമായിരുന്നു. എന്നെ സംഗിതത്തിന്റെ വഴിയിൽ പിടിച്ചു നിർത്തിയത് ബാലഭാസ്കർ, തനു ഭാസ്കർ, റോഷൻ, ചന്ദ്രു എന്നിവരുമായുള്ള സൗഹൃദമാണ്. ഞങ്ങളുടെയൊക്കെ സംഗീത ജീവിതം ആരംഭിക്കുന്നത് ബാലഭാസ്കറിലൂടെയാണ് എന്നതാണ് സത്യം. സമാന്തര സംഗീതത്തിന്റെ ആദ്യകാല വക്താക്കളിലൊരാളായിരുന്നു ബാലു.'
'ആദ്യകാലത്തെ തരംഗിണി കസറ്റുകളിലെ ലളിത ഗാനങ്ങളാല്ലാതെ യുവത്വത്തെ കേന്ദ്രീകരിച്ച ഒരു സംഗീതം സൃഷ്ടിച്ചത് ബാലഭാസ്കറാണ്. അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഞങ്ങൾ എല്ലാപേരും സഞ്ചരിച്ചിരുന്നത്. ബാലഭാസ്കർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.'

തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത് ബിഗ് ബോസ് ഫെയിം സാബുവാണ് എന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്. 'കോളജിൽ പഠിച്ചിരുന്ന കാലത്ത്ഒരു ആൽബം ചെയ്യണമെന്ന് സാബു നിർബന്ധിച്ചു. അത് സംവിധായകൻ ജയരാജ് സാറിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് ഫോർ ദ് പീപ്പിളിലെ ഗാനങ്ങൾ പിറന്നത്. 20 വർഷമായിട്ടും അതിലെ ഗാനങ്ങൾ ആളുകളുടെ മനസ്സിലുണ്ടെന്നത് സന്തോഷം നൽകുന്നു. അതിനു പിന്നിൽ എന്റെ മികവിനേക്കാൾ വലിത് ഞാൻ എന്ന സംഗീത സംവിധായകനിലും ഗായകനിലും നിന്ന് ഏറ്റവും മികച്ച കഴിവു പുറത്തെടുപ്പിക്കാൻ ജയരാജ് എന്ന സംവിധായകനു കഴിഞ്ഞുവെന്നതാണ്.'
'ചില പാട്ടുകൾ പാടുമ്പോൾ സ്ഥിരം ട്രാക്കു വിട്ട് എന്റേതായ ഒരു ശൈലി പരീക്ഷിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ക്രമേണ എന്റേതായ ഒരു ആലാപന ശൈലി രൂപപ്പെട്ടുവന്നു. അതാണ് ലജ്ജാവതിയേ പോലെയുള്ള ഗാനങ്ങൾ സൃഷ്ടിച്ചപ്പോൾ സംഭവിച്ചത്. ആ പാട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞവരുണ്ട്. എന്തായാലും ആ പാട്ട് കാലത്തെ അതിജീവിക്കുകയും ജനപ്രിയമാവുകയും ചെയ്തതു. അന്നത്തെ വിപണയിൽ ഏറ്റവും മുന്നിലെത്താൻ ഫോർ ദ പീപ്പിളിലെ ഗാനങ്ങൾക്കു കഴിഞ്ഞു. പാട്ടുകളും പരാജയപ്പെടില്ല എന്ന ഒരു ഉറപ്പുണ്ടായിരുന്നു. എന്നാൽ ഒരു മെഗാഹിറ്റിലേക്കു പോകുമെന്നു സത്യത്തിൽ പ്രതീക്ഷിച്ചില്ല.' ജാസി ഗിഫ്റ്റ് പറഞ്ഞു.

കോവിഡിന്റെ ഇടവേള കഴിഞ്ഞ ശേഷം മലയാള സിനിമയിൽ ധാരാളം അവസരങ്ങൾ വന്നു തുടങ്ങിയെന്നും അത് വളരെ സന്തോഷം നൽകുന്നതാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. താൻ അവസരങ്ങൾക്കായി ആരെയും സമീപിക്കാറില്ല. അതുകൊണ്ടായിരിക്കും മലയാളത്തിൽ എണ്ണം പറയാവുന്ന ഗാനങ്ങൾ ഇല്ലാതെ പോയത്. പക്ഷേ സിനിമ മാത്രമല്ല തന്റെ ലോകം. സംഗീതത്തിന്റെ വിശാലമായ ഒരു വഴിയുണ്ട്. താൻ ആ വഴികളിലാണു നടന്നുകൊണ്ടിരിക്കുന്നതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.


Click it and Unblock the Notifications











