അതില്ലായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ വട്ടായി പോയേനെ; ഭർത്താവുമായി വഴക്കുണ്ടാകുന്ന പ്രധാന കാര്യം: ചിത്ര
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് കെ.എസ് ചിത്ര. ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയാണ് അവർ. സ്വരമാധുര്യം കൊണ്ട് ഓരോ മലയാളിയുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ വാനമ്പാടിയായി ചിത്രയെ വിശേഷിപ്പിക്കുന്നത്.
കരിയറിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഗായികയാണ് ചിത്ര. അതേസമയം തന്നെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളിലൂടെയും താരത്തിന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. മകൾ നന്ദനയുടെ വിയോഗമാണ് അതിലെ ഏറ്റവും വലിയ വേദന. മകളുടെ മരണം തീർത്ത ആഘാതത്തിൽ നിന്ന് പതിയെയാണ് ചിത്ര മുക്തയായത്.

എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളിൽ നിന്ന് മോചനം എന്ന ഒന്ന് നമുക്ക് ഉണ്ടാവുന്നില്ലെന്നാണ് ചിത്ര പറയുന്നത്. സങ്കടങ്ങളൊന്നും മറക്കാനും സാധിക്കില്ലെന്നും ചിത്ര പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ, ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും ബാലൻസ് ചെയ്ത് പോകുന്നത് സംഗീതം ഉള്ളത് കൊണ്ടാണോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
സങ്കടങ്ങൾ ഒന്നും മറക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ചിത്ര ജീവിതം മുന്നോട്ട് പോകണമെങ്കിൽ എന്തെങ്കിലും നമുക്ക് മുന്നിൽ വേണമെന്ന് വ്യക്തമാക്കി. 'സംഗീതം എന്നതിലേക്ക് എന്നെ കൊണ്ടു വിട്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. അതില്ലായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ വട്ടായി പോയേനെ. സംഗീതം ഉള്ളത് കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കാൻ പറ്റുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്', എന്നും ചിത്ര പറഞ്ഞു.
തന്റെ ദേഷ്യത്തെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. തന്നെ വീട്ടിൽ വെപ്രാളകുമാരി എന്നാണ് വിളിക്കുന്നത്. എല്ലാ കാര്യത്തിനും വെപ്രാളം കാണിക്കുന്ന ആളാണ്. ദേഷ്യമൊക്കെ വരാറുണ്ട്. എല്ലാ കാര്യങ്ങളും വളരെ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകുന്ന ആളാണ്. എല്ലാത്തിനും എനിക്ക് എന്റേതായ രീതികളുണ്ട്. ജോലിയിൽ ആയാലും വീട്ടിലെ കാര്യങ്ങളിൽ ആണെങ്കിലും അങ്ങനെയാണ്. എല്ലാം വൃത്തിയായി ഇരിക്കണമെന്നൊക്കെയാണ് അതിലൊക്കെ എന്തെങ്കിലും പറ്റിപ്പോയാൽ എനിക്ക് ദേഷ്യം വരും. വീട്ടിൽ ഭർത്താവുമായി പ്രധാനമായി വഴക്കുണ്ടാകുന്നത് ഇക്കാര്യത്തിനാണെന്നും ചിത്ര പറഞ്ഞു.
ഭർത്താവ് വിജയ് ശങ്കർ പ്രൊഫഷണലി ഒരു എഞ്ചിനീയർ ആയിരുന്നു. ഞാൻ ചെന്നൈയിൽ ആയത് കൊണ്ട് ആദ്യം അദ്ദേഹം ചെന്നൈയിൽ തന്നെ ജോലി കണ്ടെത്തി. പിന്നീട് റെക്കോർഡിങ് എല്ലാം പല സ്ഥലങ്ങളിൽ ആയതോടെ എനിക്കൊപ്പം വരാനായി അദ്ദേഹം ജോലി റിസൈൻ ചെയ്തു. ഞാൻ ഒറ്റയ്ക്ക് എവിടെയും പോകില്ല എന്ന അവസ്ഥ വന്നതോടെയാണ് അദ്ദേഹത്തിന് റിസൈൻ ചെയ്യേണ്ടി വന്നത്. ഫുൾ ടൈം എന്നോടൊപ്പം ആയിരിക്കുക എന്നത് അദ്ദേഹം എടുത്തൊരു തീരുമാനമായിരുന്നു.

അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹം നോക്കാൻ തുടങ്ങിയപ്പോഴാണ് ഓഡിയോ ട്രാക്സ് എന്നൊരു ലേബൽ തുടങ്ങിയതും സ്റ്റുഡിയോ തുടങ്ങിയതുമെല്ലാം. എല്ലാം അദ്ദേഹത്തിന്റെ ഇനിഷ്യയേറ്റിവ് തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് എവിടെയും എത്താൻ കഴിയില്ലായിരുന്നു. ഒരു കാര്യത്തിലും നിർബന്ധ ബുദ്ധിയില്ല. അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ സംഗീത ജീവിതത്തിൽ എനിക്ക് മുന്നോട്ട് വരാൻ സാധിക്കില്ലായിരുന്നു, ഭർത്താവിന്റെ പിന്തുണയെ കുറിച്ച് ചിത്ര വാചാലയായി.
തിരക്കിട്ട സംഗീത ജീവിതത്തിൽ എപ്പോഴെങ്കിലും ബ്രേക്ക് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ചിത്രയുടെ മറുപടി. അടുപ്പിച്ച് മൂന്ന് നാല് ദിവസം റെക്കോർഡിങ്ങുകൾ വരുമ്പോൾ ഒരു ദിവസം വെറുതെ ഇരിക്കണമെന്ന് ചിലപ്പോൾ തോന്നാറുണ്ട്. തീരെ വയ്യാതെ വരുമ്പോൾ റെക്കോർഡിങ് മാറ്റിവയ്ക്കാനൊക്കെ ആവശ്യപ്പെടാറുണ്ട്. അല്ലാതെ നോക്കിയാൽ ഞാനൊരു വർക്കഹോളിക്ക് ആണ്. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് ആണ് ഇഷ്ടം. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. ജോലി ഒന്നുമില്ലാതെ ഇരുന്നാൽ ഡിപ്രെസ്‌ഡ് ആയി പോകുമെന്നും ചിത്ര പറഞ്ഞു.


Click it and Unblock the Notifications