കുഞ്ഞുനാള്‍ മുതല്‍ പരിഹാസങ്ങളും വേദനകളും; ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍
ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തുന്നതിനേയും സന്നിധാനന്ദന്റെ രൂപത്തേയും പരിഹസിക്കുന്നതായിരുന്നു വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
അച്ഛനും പിന്നാലെ ഭാര്യയുടെ അച്ഛനും മരിച്ചു. വേറെ ചില പ്രശ്‌നങ്ങളും ജീവിതത്തിലുണ്ടായിരുന്നു. ആ ഘട്ടമെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും മുടി വളര്‍ന്നു. പിന്നീട് അത് അങ്ങനെ തന്നെ നില്‍ക്കട്ടെ എന്ന് കരുതുകയായിരുന്നു എന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. അതേസമയം തന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, കുട്ടിക്കാലം മുതല്‍ ഇതുപോലെയുള്ള കമന്റുകള്‍ കേള്‍ക്കുന്ന ആളാണ് താനെന്നും സന്നിധാനന്ദന്‍ പറയുന്നു.

''കുഞ്ഞുനാള്‍ മുതല്‍ ഇതുപോലുള്ള കമന്റുകള്‍ കേട്ടിട്ടുള്ള ആളാണ് ഞാന്‍. പലതരത്തിലുള്ള പരിഹാസങ്ങളും വേദനകളും നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലെഫ്റ്റ് ചുണ്ട് ആയതുകൊണ്ടൊക്കെയാണ് അങ്ങനെ സംഭവിച്ചത്. അതെല്ലാം അതിജീവിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനെന്റെ സംഗീതവുമായി മുന്‍പോട്ടു പോകും. അതില്‍ തര്‍ക്കമില്ല'' എന്നാണ് താരം പറയുന്നത്.
എന്നാല്‍ തന്റെ ഭാര്യയുടെ കൂടെയുള്ള ചിത്രം ചേര്‍ത്തത് തനിക്ക് വിഷമമായെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്.തങ്ങളൊരുമിച്ച് ഏറെ സന്തോഷത്തോടെ എടുത്ത സെല്‍ഫിയായിരുന്നു അത്. ആ ചിത്രം ഇങ്ങനെയൊരു പോസ്റ്റിനൊപ്പം കണ്ടപ്പോള്‍ ഒരുപാടു വേദന തോന്നിയെന്നാണ് താരം പറയുന്നത്. വിവാദ പോസ്റ്റ് തന്റെ സുഹൃത്തുക്കള്‍ കാണിച്ചു തന്നപ്പോള്‍ ഒന്നും പറയണ്ട അവര്‍ അങ്ങനെ പറഞ്ഞു പോകട്ടെ എന്നായിരുന്നു പ്രതികരണമെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്.
പക്ഷെ പോസ്റ്റിന്റെ സക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായെന്നും താരം പറയുന്നു. ഗവേഷണം കഴിഞ്ഞ് ഗസ്റ്റ് ലക്ച്ചററായി ജോലി ചെയ്യുകയാണ് സന്നിധാനന്റെ ഭാര്യ ഭാര്യ. ഗൗരിയമ്മയെക്കുറിച്ച് പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് വിഷമമുണ്ടാക്കിയതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്.
എല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളില്‍ ആയിരിക്കില്ല വളരുന്നത്. പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അതാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. കുറച്ചു കാലം ജീവിക്കാന്‍ ഈ ഭൂമിയില്‍ വന്നവരാണ് നമ്മള്‍. അതു കഴിഞ്ഞാല്‍ നമ്മള്‍ ഇവിടെ നിന്നു പോകും. ആ കുറച്ചു സമയം എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത് എന്നാണ് താരം ചോദിക്കുന്നത്.

പ്രതികരിച്ചാല്‍ മാത്രമേ ഇത്തരക്കാര്‍ പിന്‍വാങ്ങുകയുള്ളൂവെന്നാണ് സന്നിധാനന്ദന്‍ അഭിപ്രായം. ഇവിടെ സൗന്ദര്യമില്ലാത്തവര്‍ക്കും ജീവിക്കണം. മുടി നീട്ടി വളര്‍ത്തുന്നവര്‍ക്കും കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമെല്ലാം ജീവിക്കണം. എല്ലാവരും സന്തോഷമായി ജീവിക്കണം എന്നാണ് താരം പറയുന്നത്. താന്‍ ചെയ്തത് തന്റെ സാമൂഹികമായ ഉത്തരവാദിത്തമാണ്. വഴിയിലൊരു പാമ്പുണ്ടെങ്കില്‍ അതുവഴി പോകുന്നവരോട് പാമ്പുണ്ടെന്ന് പറയുന്നത് പോലെയാണെന്നാണ് താരം പറയുന്നത്.
നേരത്തെ സന്നിധാനന്ദന് പിന്തുണയുമായി ഗാനരചയീതാവ് ബികെ ഹരിനാരയണനടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് സന്നിധാനന്ദന്‍ താരമായി മാറുന്നത്. പിന്നീട് സംഗീത ലോകത്ത് നിറ സാന്നിധ്യമായി മാറുകയായിരുന്നു. നിരവധി സിനിമകളിലും സംഗീത ആല്‍ബങ്ങളിലും സന്നിധാനന്ദന്‍ പാടിയിട്ടുണ്ട്.


Click it and Unblock the Notifications