'എന്റെ കുഞ്ഞിനെ വരെ മോശം പറഞ്ഞവരുണ്ട്! പക്ഷെ, ചിലപ്പോൾ നിശബ്ദതയാണ് നല്ലത്; എന്റെ സൗഭാഗ്യമാണ് മകൾ': സയനോര
മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ് സയനോര. വ്യത്യസ്തമായ ആലപാന ശൈലിയിലൂടെയാണ് സയനോര പ്രിയങ്കരി ആയി മാറിയത്. മലയാള സിനിമാ പിന്നണി ഗാന രംഗത്ത് ഏറെ നാളുകളായി സജീവമാണ് സയനോര. ഇടയ്ക്ക് സംഗീത സംവിധായകയുടെ കുപ്പായവുമണിഞ്ഞ സയനോര അടുത്തിടെ അഭിനയത്തിലേക്കും ചുവടു വെച്ചിരുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലാണ് സയനോര അഭിനയിച്ചത്. പാർവതി തിരുവോത്ത്, നിത്യ മേനോൻ, നാദിയ മൊയ്‌തു, അർച്ചന പദ്മിനി തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഇവർക്കൊപ്പം തന്നെയുള്ള വേഷമായിരുന്നു സയനോറയുടേത്. ചിത്രത്തിന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെങ്കിലും സയനോരയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ഇടയ്ക്ക് വലിയ രീതിയിൽ സൈബർ ആക്രമങ്ങളും ബോഡി ഷെയിമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട് സയനോരയ്ക്ക്. സുഹൃത്തുക്കൾക്കൊപ്പം ഒരു ഡാൻസ് വിഡിയോയിൽ കാലു കാണിച്ചതിന്റെ പേരിലായിരുന്നു താരം സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സയനോര രംഗത്ത് എത്തിയിരുന്നു.
എങ്കിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സയനോര ഇപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആ സമയത്ത് തന്റെ കുഞ്ഞിനെ വരെ മോശമായി പറഞ്ഞ കമന്റുകളുണ്ടായിരുന്നു. സ്ക്രീൻ ഷോട്ട് അടക്കമെടുത്താണ് പ്രതികരിച്ചത്. പക്ഷേ, ചിലപ്പോൾ നിശബ്ദത നല്ലതാണെന്ന് ഇപ്പോൾ കരുതുന്നു. ചിലർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല. നമ്മുടെ മനസ്സമാധാനമാണ് ഏറ്റവും വലുത്. അതുകൊണ്ട് വിമർശനങ്ങളെ ഇപ്പോൾ പരിഗണിക്കാറേയില്ല. ബോഡി ഷെയ്മിങ്ങിനും കുറവില്ലെന്ന് താരം പറഞ്ഞു.
ചെറുപ്പം മുതൽ താൻ നേരിടുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് സയനോര പറയുന്നുണ്ട്. ഞാൻ ഇരുണ്ട നിറത്തിലായതുകൊണ്ട് എന്റെ കൂടെ കളിക്കില്ലെന്നു പറഞ്ഞ കൂട്ടുകാരുണ്ട്. അന്നൊക്കെ കരുതിയിരുന്നത് എനിക്കെന്തോ കുഴപ്പമുണ്ടെന്നായിരുന്നു. വീട്ടിലെത്തി കരഞ്ഞിട്ടുണ്ട്. എന്താ അവരൊന്നും എന്റെ കൂടെ കളിക്കാത്തതെന്ന് അപ്പയോടും അമ്മയോടും ചോദിച്ചിട്ടുണ്ടെന്നും സയനോര പറയുന്നു.
ഇപ്പോൾ, നിറമോ വണ്ണമോ ഒന്നും പ്രശ്നമല്ല. 'നീ തടിച്ചു പോയല്ലോ' എന്നു പറഞ്ഞു വരുന്നവരുണ്ട്. ഭക്ഷണം ഉപേക്ഷിച്ചു തടി കുറയ്ക്കാൻ താനില്ലെന്ന് പറയാറാണ് പതിവെന്നും താരം പറഞ്ഞു. മകളെ കുറിച്ചും ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ചും സയനോര സംസാരിക്കുന്നുണ്ട്.
വിവാഹമോചിതയല്ല. പക്ഷേ, താൻ സിംഗിൾ പാരന്റാണ് എന്നാണ് നടി പറയുന്നത്. മകളാണ് ഏറ്റവും വലിയ സൗഭാഗ്യം. എത്ര വലിയ പ്രശ്നമുണ്ടെങ്കിലും അവളെ കെട്ടിപ്പിടിച്ചു കിടന്നാൽ കിട്ടുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയാക്കാനാകില്ല. അവളും ഞാനും സിംഗിൾ പാരന്റ് എന്നതിലൂടെ കടന്നു പോകുകയാണ്. നല്ലപോലെ മനസ്സിലാക്കുന്ന കുട്ടിയാണ്. പക്ഷേ, തീർച്ചയായും അവൾക്കും ബുദ്ധിമുട്ടുണ്ടാകും.
അവളുടെ കൂട്ടുകാരിൽ ചിലരും സിംഗിൾ പാരന്റ് കുട്ടികളാണ്. അവർ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിൽ അവർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും ഇതിനോട് ഒരുപോലെ പൊരുത്തപ്പെടുമെന്നാണ് വിശ്വാസമെന്നും സയനോര പറഞ്ഞു. തന്റെ മാതാപിതാക്കളാണ് ഏറ്റവും വലിയ ബലം. ജീവിതത്തെ പോസിറ്റീവായി കാണുന്നവരാണ് രണ്ടുപേരും അങ്ങനെയുള്ളവർ ഒപ്പമുള്ളപ്പോൾ അനാവശ്യ ടെൻഷനൊക്കെ മാറുമെന്ന് സയനോര കൂട്ടിച്ചേർത്തു.

ലേഡി സൂപ്പർസ്റ്റാർ എന്ന വിളിയോടുള്ള തന്റെ അഭിപ്രായവും താരം പങ്കുവയ്ക്കുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന പോലുള്ള അടയാളപ്പെടുത്തലുകൾ തരംതിരിവു സൃഷ്ടിക്കും. സ്ത്രീകൾ ഇത്തരം ഉയരങ്ങളിലേക്ക് വരുന്നത് ആഘോഷിക്കാം. പക്ഷേ, സൂപ്പർ സ്റ്റാറിനു പകരം ലേഡി സൂപ്പർ സ്റ്റാർ എന്ന ലേബലൊന്നും ആവശ്യമില്ലെന്ന് സയനോര പറഞ്ഞു.
തുറമുഖം തീർപ്പ് തുടങ്ങിയ സിനിമകളിലാണ് സയനോര അവസാനമായി പാടിയത്. അടുത്തിടെ സ്വന്തമായി പാട്ടൊരുക്കി സയനോര ശ്രദ്ധനേടിയിരുന്നു. വരും വർഷങ്ങളിൽ അങ്ങനെ കൂടുതൽ ഗാനങ്ങൾ ഒരുക്കാനാണ് സയനോര ആഗ്രഹിക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായും താരം സജീവമാണ്.


Click it and Unblock the Notifications











