'എന്റെ കുഞ്ഞനിയത്തി, നിന്നെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല'; രാധികയുടെ ഓർമകളിൽ സുജാത
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് രാധിക തിലക്. എന്നെന്നും മലയാളികൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക തിലക് വിടപറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. ഹൃദയം കൊണ്ടാണ് രാധിക പാടിയത്. അതുകൊണ്ടാണ് വിട പറഞ്ഞ് എട്ട് വർഷം കഴിഞ്ഞെങ്കിലും രാധികയുടെ ശബ്ദം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്.
2015 സെപ്തംബര്‍ 20 നായിരുന്നു രാധികയുടെ മരണം. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെ എന്നാണ് രാധികയുടെ ജീവിതത്തെ പ്രിയപ്പെട്ടവർ വിശേഷിപ്പിക്കാറുള്ളത്. പിന്നണി ഗായിക സുജാത മോഹൻ, ജി വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജാതയുടെ അനിയത്തി എന്ന പേരിലാണ് രാധിക മലയാളത്തിൽ അറിയപ്പെട്ടിരുന്നതും.

തന്റെ റോള്‍ മോഡൽ സുജാത ചേച്ചിയാണെന്ന് രാധിക പറഞ്ഞിട്ടുണ്ട്. വളരെ അടുത്ത ബന്ധമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. രാധികയുടെ ഓരോ ഓർമദിനത്തിലും തന്റെ പ്രിയപ്പെട്ട അനിയത്തിയുടെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് സുജാത എത്താറുണ്ട്. അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സുജാത പങ്കുവച്ച പുതിയ പോസ്റ്റും വൈറലാവുകയാണ്.
'എന്റെ കുഞ്ഞനിയത്തി, നിന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഇല്ലാതെ എന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല' എന്ന് സുജാത പറയുന്നു. രാധികയ്ക്ക് ഒപ്പമുള്ള പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് സുജാതയുടെ കുറിപ്പ്. രാധിക മലയാള സിനിമ സംഗീത ലോകത്തിന്റെ വലിയൊരു നഷ്ടം തന്നെയാണ് എന്നാണ് ചിത്രത്തിന് താഴെ ആരാധകരും കുറിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക തിലക് ജനിച്ചത്. കോളേജിൽ പഠിക്കുമ്പോൾ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ടായിരുന്നു സംഗീത വേദികളിലേക്കുള്ള രാധിക ചുവടുവച്ചത്. എഴുപതുകളിലാണ് രാധിക സിനിമാ സംഗീതലോകത്തേക്ക് എത്തുന്നത്. 1989ൽ പുറത്തിറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തി.
ദൂരദർശനിലെ ലളിത ഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചതയാകുന്നത്. ഗുരു എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദമാധുരിയിൽ ഓർത്തുവയ്ക്കാവുന്ന പാട്ടുകൾ നിരവധിയാണ്.

മലയാളത്തിൽ എൺപതോളം സിനിമകൾകൾക്കു വേണ്ടി രാധിക ഗാനങ്ങൾ ആലപിച്ചു. എങ്കിലും അർഹിച്ചതുപോലെയുള്ള അംഗീകാരങ്ങൾ ഈ ഗായികയെ തേടിയെത്തിയില്ല. പലപ്പോഴും സിനിമയക്കു വേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തു വന്നില്ല. രാധികയുടെ ഗാനങ്ങളിൽ പലതും കസെറ്റുകളിൽ ഒതുങ്ങി. അതേസമയം നിരവധി സ്റ്റേജ് ഷോകളിൽ തിളങ്ങാൻ രാധികയ്ക്ക് കഴിഞ്ഞു.
യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. യേശുദാസ്, എംജി ശ്രീകുമാര്‍, ജി വേണു ഗോപാല്‍ എന്നിവർക്കൊപ്പം ഇരുപാട് ഗാനങ്ങൾ ആലപിക്കാൻ രാധികയ്ക്ക് സാധിച്ചു. സിനിമകള്‍ക്ക് പുറമെ ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലുമെല്ലാം സജീവമായിരുന്നു രാധിക. വിവാഹശേഷം ദുബായിൽ ആയിരിക്കെ കുറച്ചു കാലം ടെലിവിഷൻ അവതാരകയായും പ്രവര്‍ത്തിച്ചു.


Click it and Unblock the Notifications











