പോയി ചാകെന്ന് പറഞ്ഞ് കുരുക്കുണ്ടാക്കി തന്നത് അച്ഛന്‍, വീട് സേഫായിരുന്നില്ല; പീഡനങ്ങളെക്കുറിച്ച് ഗ്ലാമി ഗംഗ
സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടെയായ ഗംഗ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരെ നേടിയത്. ഫാഷനും മേക്കപ്പുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ് ഈ മിടുക്കി. ഇന്‍സ്റ്റഗ്രാമിലും താരം വളരെ സജീവമാണ്. ഗംഗയുടെ ടിപ്പുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്.
എന്നാല്‍ സൗന്ദര്യത്തിന്റേയും സന്തോഷത്തിന്റേയും ഈ ലോകത്തിന് പിന്നില്‍ വളരെ കാഠിന്യമേറിയ, പ്രതിസന്ധികള്‍ നിറഞ്ഞൊരു ലോകത്തിന് ഗംഗയുടേതായി. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഗംഗ. ജോഷ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗ മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ അമ്മയെക്കുറിച്ചുള്ള ഗംഗയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതാണ്. എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ അമ്മ എന്നാല്‍ മാതൃകയായിരിക്കും. അമ്മയെ പോലെ ആകണം എന്നായിരിക്കും മിക്കവരും ആഗ്രഹിക്കുക. എന്നാല്‍ താന്‍ ആഗ്രഹിച്ചത് തന്റെ അമ്മയെ പോലെ ആകരുത് എന്നായിരുന്നുവെന്നാണ് ഗംഗ പറയുന്നത്. അമ്മയുടെ ജീവിതം തനിക്ക് പ്രചോദനമായിരുന്നുവെന്ന് പറയുന്ന ഗംഗ, അമ്മയെ പോലെ ആകാതിരിക്കാനുള്ള ശ്രമമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് ഗംഗ പറയുന്നത്.
എവിടെ പോയാലും സ്വന്തം വീട്ടില്‍ എത്തണം എന്നായിരിക്കും മിക്കവരും ആഗ്രഹിക്കുക. വീടെന്നാല്‍ സുരക്ഷിതമായൊരു ഇടമാണ്. എന്നാല്‍ തനിക്ക് അങ്ങനെയായിരുന്നില്ലെന്നാണ് ഗംഗ പറയുന്നത്. എനിക്കൊരു പതിനാറ് വയസ്സൊക്കെ ഉള്ള കാലത്ത് മനസ്സമാധാനത്തോടെ ഉറങ്ങണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. വീട് എനിക്ക് സുരക്ഷിതം ആയിരുന്നില്ലെന്നാണ് ഗംഗ പറയുന്നത്. അതിനാല്‍ കെഎസ്ആര്‍ടിസി ബസ്സിലോ ട്യൂഷന്‍ സെന്ററിലോ ആയിരുന്നു താന്‍ സമാധാനത്തോടെ ഉറങ്ങിയിരുന്നതെന്നാണ് ഗംഗ പറയുന്നത്.

വീട്ടിലേക്ക് പോകാന്‍ പോലും ഗംഗയ്ക്ക് പേടിയായിരുന്നു. മദ്യപിച്ച് വരുന്ന അച്ചന്‍ അമ്മയെ എടുത്തിട്ട് അടിക്കുമായിരുന്നുവെന്നാണ് ഗംഗ പറയുന്നത്. രാവിലെ ജീവനോടെ എഴുന്നേല്‍ക്കാനാകുമോ എന്നു പോലും ഭയന്നിരുന്നുവെന്നാണ് ഗംഗ പറയുന്നത്. അച്ഛന്‍ കൊല്ലുമോ എന്ന് ഭയന്ന നാളുകളായിരുന്നു അത്. രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് മിനിട്ട് നേരം അമ്മയെ കണ്ടില്ല എങ്കില്‍, അച്ഛന്‍ അമ്മയെ കൊന്ന് എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാവും എന്നു പോലും പേടിച്ചിരുന്നതായി ഗംഗ പറയുന്നു.
അച്ഛന്‍ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്ന് ഗംഗ പറയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനോ ഉടുക്കാനുള്ള ഡ്രസ്സിനോ പോലും താനും അനിയത്തിയും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. രാത്രി അടിയും വഴക്കും ഒക്കെ കഴിഞ്ഞിട്ട് എഴുന്നേറ്റ് അമ്മയ്ക്ക് ഒന്നും ഉണ്ടാക്കി തരാന്‍ പോലും പറ്റില്ലായിരുന്നുവെന്നും അതിനാല്‍ പലപ്പോഴും ഒന്നും കഴിക്കാതെയാണ് സ്‌കൂളില്‍ പോയിരുന്നതെന്നും ഗംഗ ഓര്‍ക്കുന്നുണ്ട്. പീരിയഡസ് വന്നാല്‍ ധരിക്കാന്‍ പാന്റീസ് പോലും ഉണ്ടായിരുന്നില്ലെന്നാണ് താരം തുറന്ന് പറയുന്നത്.

തുടക്ക കാലത്ത് ഒക്കെ അച്ഛന്‍ സാനിറ്ററി നാപ്കിന്‍ വാങ്ങി തന്നിരുന്നു. പിന്നീട് രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരേ പാഡും വച്ച് അച്ഛന്‍ വാങ്ങി തരുന്നതും കാത്തി ഇരുന്നിട്ടുണ്ടെന്നും ഒടുവില്‍ കിട്ടാതെയായപ്പോള്‍ കോട്ടന്റെ തുണി ഉപയോഗിക്കാന്‍ തുടങ്ങിയെന്നുമാണ് താരം പറയുന്നത്. എന്നാല്‍ പിന്നീട് കോട്ടന്റെ തുണിയും ഇല്ലാത്ത അവസ്ഥയില്‍ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് പീരിയഡ്സിന് ഉപയോഗിക്കാന്‍ തന്നുവെന്നും അതൊക്കെ താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ഗംഗ പറയുന്നു.
അതേസമയം തന്റെ ജീവിതം ഇങ്ങനെ ആയതിന് പിന്നില്‍ അമ്മയുടെ ധൈര്യക്കുറവ് ആണെന്നാണ് ഗംഗ പറയുന്നത്. നോ പറയാന്‍ അറിയില്ലായിരുന്നു അമ്മയ്ക്ക്. ഒരു കരണത്ത് അടിച്ചാല്‍ മറ്റേ കരണവും കാണിച്ചു കെടുക്കുന്നതായിരുന്നു അമ്മയുടെ ശീലമെന്നാണ് താരം പറയുന്നത്. എന്നാല്‍ താനും അനിയത്തിയും നോ പറയാന്‍ പഠിച്ചുവെന്നും താരം പറയുന്നു. അച്ഛന്റെ ഉപദ്രവം കാരണം മരിക്കാമെന്ന് ചിന്തിച്ചപ്പോള്‍ എന്നാ നീ പോയി ചാവെന്ന് പറഞ്ഞ് അമ്മയുടെ സാരി കൊണ്ട് അച്ഛന്‍ കുരുക്ക് ഉണ്ടാക്കി തരികയായിരുന്നുവെന്നും ഗംഗ വെളിപ്പെടുത്തുന്നു.

മരിക്കാനായി കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുമ്പോള്‍ അമ്മയെ ഓര്‍മ്മ വന്നുവെന്നാണ് ഗംഗ പറയുന്നത്. അമ്മ പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ തന്നേയും അനിയത്തിയേയും ഓര്‍ത്ത് ജീവിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. തങ്ങള്‍ വളര്‍ന്നാല്‍ നല്ലൊരു ജീവിതമുണ്ടാകുമെന്ന് അമ്മ കരുതിയിരുന്നു. അതിനാല്‍ താന്‍ മരിച്ചാല്‍ അമ്മയുടേയും അനിയത്തിയുടേയും ജീവിതം ഇല്ലാതാകുമെന്ന് ഓര്‍ത്ത് താന്‍ പിന്മാറുകയായിരുന്നുവെന്നാണ് ഗംഗ പറയുന്നത്.
കൊവിഡ് സമയത്തായിരുന്നു ഗംഗ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഫോണ്‍ പോലും ഇല്ലാതെയാണ് ഞാന്‍ ചാനല്‍ തുടങ്ങിയതെന്നും പിന്നീട് യൂട്യൂബിലൂടെ വരുമാനം വന്ന് തുടങ്ങിയപ്പോള്‍ ഓരോന്ന് വാങ്ങിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ചാനല്‍ നന്നായതോടെ ഗംഗയുടെ ജീവിതവും മാറുകയായിരുന്നു.
അമ്മയും അറിയപ്പെട്ടിരുന്നത് കുടിയന്റെ മക്കള്‍, കുടിയന്റെ ഭാര്യ എന്നായിരുന്നു ഒരിക്കല്‍ തങ്ങള്‍ അറിയപ്പെട്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് സമൂഹത്തിലൊരു പേരുണ്ട്, ഗ്ലാമി ഗംഗ എന്നാണതെന്നും താരം പറയുന്നു. പുറത്ത് എവിടെയെങ്കിലും പോയാല്‍ അമ്മയെ ആളുകള്‍ ഗ്ലാമി ഗംഗയുടെ അമ്മയല്ലേ എന്ന് ചോദിച്ച് പരിചയപ്പെടാറുണ്ടെന്നും അത് അമ്മയ്ക്ക് വലിയ അഭിമാനമാണെന്നും താരം അഭിമാനത്തോടെ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ വേണ്ടത് കല്യാണമല്ല, മറിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യവും കഴിവുമാണെന്നാണ് ഗംഗ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications