മോനിഷ പോയതോടെ വലിയൊരു ശൂന്യതയായി; ഇത് ഞാനല്ല മോനിഷയാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്: ശ്രീദേവി ഉണ്ണി
മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ് മോനിഷ. മോനിഷയെ പോലെ തരംഗം തീർത്ത മറ്റൊരു നായിക മലയാള സിനിമയിലുണ്ടോ എന്ന് സംശയമാണ്. കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ അത്ഭുതകരമായ നേട്ടങ്ങളാണ് മോനിഷ സ്വന്തമാക്കിയത്. ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന് തെന്നിന്ത്യയിലെ മുൻനിര താരമാകാനുള്ള കുതിപ്പിലായിരുന്നു മോനിഷ. അതിനിടെയാണ് വാഹനാപടകത്തിന്റെ രൂപത്തിലെത്തി മരണം നടിയെ തെറ്റിയെടുക്കുന്നത്. അന്ന് 21 വയസ്സ് മാത്രമായിരുന്നു മോനിഷയുടെ പ്രായം.
അഭിനയത്തിന് പുറമെ നൃത്തത്തിലും മോനിഷ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അമ്മ ശ്രീദേവി ഉണ്ണിയിൽ നിന്നാണ് നൃത്തത്തിന്റെ ബാലപാഠങ്ങൾ മോനിഷ പഠിച്ചത്. മോനിഷയുടെ മരണശേഷം മോനിഷയുടെ ആഗ്രഹപ്രകാരം സിനിമയിലെത്തിയ ശ്രീദേവി ഉണ്ണി പ്രേക്ഷകർക്ക് പരിചിതയാണ്. മോനിഷയുടെ കൂടെ നിഴലായി എന്നും അമ്മയുമുണ്ടായിരുന്നു. മിക്കപ്പോഴും മോനിഷയുടെ നല്ല ഓർമ്മകൾ പങ്കുവച്ച് ശ്രീദേവി എത്താറുണ്ട്. മകളെ കുറിച്ച് പറയാത്ത ഒരു അഭിമുഖവും ശ്രീദേവിയുടേതായി ഉണ്ടാകാറില്ല.

ഇപ്പോഴിതാ അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും ഷോയില്‍ അതിഥിയായി എത്തിയപ്പോഴും മകളെക്കുറിച്ചായിരുന്നു ശ്രീദേവി സംസാരിച്ചത്. മോനിഷ പോയതോടെ വലിയ ശൂന്യത ആയിരുന്നെന്നും താൻ ഇപ്പോള്‍ ജീവിക്കുന്നത് മോനിഷയ്ക്ക് വേണ്ടിയാണെന്നു ശ്രീദേവി പറഞ്ഞു. ഡാൻസിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നതിനിടെയാണ് ശ്രീദേവി മകളെ കുറിച്ചും ഓർത്തത്.
'ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എനിക്കൊപ്പം ഡാന്‍സുണ്ടായിരുന്നു. ആനത്തലയോളം വെണ്ണ തരാമെടാ എന്ന പാട്ടിനൊപ്പമായിരുന്നു കുട്ടിക്കാലത്ത് ചുവടുവെച്ചത്. എന്നും ഡാന്‍സ് ചെയ്യണം, ഡ്രസ് ചെയ്യണം, സ്റ്റേജില്‍ കയറണം. എല്ലാവരുടെ മുന്നില്‍ ഡാന്‍സ് കളിക്കണം അതായിരുന്നു എന്റെ ആഗ്രഹം. ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഒരു മടിയുമില്ലാതെ ചെയ്യും. ഞാനും മോനിഷയും ഒന്നിച്ച് മോഹിനിയാട്ടം ഒരുപാട് ചെയ്തിട്ടുണ്ട്. 92ല്‍ മോനിഷ പോയി, അതോടെ വലിയൊരു ശൂന്യതയായി',
'അപ്പോഴാണ് ഭര്‍ത്താവും മറ്റു ചില വേണ്ടപ്പെട്ട ആളുകളും ചേർന്ന് മോനിഷ ആര്‍ട്‌സ് എന്ന പേരിൽ ഇന്‍സ്റ്റിറ്റ്യഷന്‍ പോലെ ഒരു ചാരിറ്റബിൾ സൊസൈറ്റി തുടങ്ങുന്നത്. അവിടുന്ന് മുതല്‍ക്ക് ഈ 31 വര്‍ഷം മോനിഷയ്ക്ക് വേണ്ടി ഞാന്‍ ഡാന്‍സ് ചെയ്തു, മോനിഷയ്ക്ക് വേണ്ടി ഞാന്‍ ജീവിച്ചു. എന്റെ കലയോ സംസാരമോ എന്തുമാവട്ടെ ഞാന്‍ അവള്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്',
'ഇത് ഞാനല്ല മോനിഷയാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. മോനിഷയ്ക്ക് ജീവിക്കാന്‍ ഒരു ശരീരം അങ്ങനെയാണ് ഞാന്‍ എന്നെ കാണുന്നത്. ഇതൊക്കെ എന്റെ സങ്കല്‍പ്പമാണ്. മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാനാണ് ഞാന്‍ ഇങ്ങനെയായത്. ഒരുപാട് ചെയ്യാനൊന്നും വയ്യ. കാലിനൊക്കെ പ്രശ്‌നങ്ങളുണ്ട്. മോഹിനിയാട്ടത്തില്‍ ഭാവങ്ങളാണല്ലോ കൂടുതല്‍ വേണ്ടത്. അഭിനയവും ഇഷ്ടമുള്ളത് കൊണ്ട് ഞാനിങ്ങനെ മോഹിനിയാട്ടവുമായി നടക്കുന്നു', ശ്രീദേവി ഉണ്ണി പറഞ്ഞു.

തന്റെ ഡ്രീം പ്രൊജക്റ്റിനെ കുറിച്ചും ശ്രീദേവി സംസാരിച്ചു. 'ഗാന്ധാരിവിലാപം ഡാന്‍സ് ഡ്രാമയായി ചെയ്തിരുന്നു. മൂന്ന് സന്ദേശങ്ങളാണ് ഞാൻ അതിലൂടെ നൽകാൻ ശ്രമിച്ചത്. മകൻ ഒരു വില്ലനായാലും ദുഷ്ടനായാലും അമ്മയ്ക്ക് അത് മകൻ തന്നെയാണ്, അതാണ് ഒന്ന്. രണ്ടാമത്തേത്, ഒരു യുദ്ധമുണ്ടായാലോ കലാപമുണ്ടായാലോ കൂടുതൽ മരിച്ചുവീഴുന്നത് പുരുഷന്മാരാണ്. അപ്പോഴും അത് ബാധിക്കുന്നത് സ്ത്രീകളെയാണ്',
'മൂന്നാമത്തേത് എന്റെ വ്യക്തിപരമായ സന്ദേശം, നൂറ് മക്കൾ മരിച്ചാലും ഒരാൾ മരിച്ചാലും അമ്മയുടെ ദുഃഖം എന്നും ആ ദുഃഖം തന്നെയാണ്. അങ്ങനെ ഒരു മൂന്ന് സന്ദേശമാണ് ഞാൻ ഈ ഗാന്ധാരിവിലാപത്തിലൂടെ നൽകാൻ ശ്രമിച്ചത്. കുറെയിടങ്ങളിൽ ഇത് ചെയ്തിരുന്നു', ശ്രീദേവി പറഞ്ഞു.


Click it and Unblock the Notifications