പ്രേം നസീറിനൊപ്പം അവസരം ലഭിച്ചു, നായകനായി എത്തിയത് മറ്റൊരാൾ; ആ ചിത്രം ഉപേക്ഷിച്ചു: ശ്രീലത നമ്പൂതിരി
മലയാള സിനിമയുടെ നായികാ സങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നമായി കോമഡി കൈകാര്യം ചെയ്യുന്ന നായികയായി ശ്രീലത നമ്പൂതിരി തിളങ്ങി. 70കളിൽ ശ്രീലത നമ്പൂതിരിയുടെ താരമൂല്യം ഉയർന്നു. അടൂർ ബാസിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. ഇന്നും സിനിമകളിലും ടെലിവഷൻ രംഗത്തും താരം നിറഞ്ഞു നിൽക്കുന്നു. സിനിമാ വിശേഷങ്ങളുമായി ശ്രീലത നമ്പൂതിരിയും മല്ലികാ സുകുമാരനും ഫ്ലവേഴ്സ് ഒരു കോടിയിൽ.
ഒരു നായികയായി അഭിനയിക്കുമ്പോൾ രണ്ടോ മൂന്നോ സിനിമകൾ കഴിയുമ്പോൾ പിന്നെ അവസരങ്ങൾ ലഭിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ അടൂർ ബാസിക്കൊപ്പം അഭിനയിച്ചതു കൊണ്ടാണ് 240 സിനിമകളിൽ പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തിൽ പൊതുവേ കോമഡി ചെയ്യുന്ന സ്ത്രീകൾ വളരെ വിരളമായിരുന്നു. അതുകൊണ്ടു കൂടിയാണ് പിടിച്ചു നിന്നതെന്ന് ശ്രീലത നമ്പൂതിരി. പ്രേംനസീറിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ചെന്നൈയിൽ അദ്ദേഹത്തെ നേരിട്ട് കാണാൻ പോയതിനെ കുറിച്ച് ശ്രീലത നമ്പൂതിരി പറയുന്നു.

"പ്രേം നസീറിനെ കാണാൻ വലിയ ആവേശമായിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയിൽ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ കാണാൻ പോയി. സംവിധായകൻ സേതുമാധവൻ്റെ നിർദ്ദേശ പ്രകാരം ലൊക്കേഷനിൽ എത്തി മേക്കപ്പ് ടെസ്റ്റ് എടുത്ത് ഒരു പാട്ട് സീനിൽ അഭിനയിപ്പിച്ചു." ശ്രീലത നമ്പൂതിരിയുടെ പറഞ്ഞു. പ്രേം നസീർ വെറുമൊരു അഭിനേതാവ് മാത്രമായിരുന്നില്ല. അദ്ദേഹം 60കളിലും 70കളിലും 80കളുടെ തുടക്കത്തിലും മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു സുവർണ കാലമാണ്.
പ്രേം നസീറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ എല്ലാ പെൺകുട്ടികളും കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു. അതുപോലെ 17 വയസുകാരിയായ ശ്രീലത നമ്പൂതിരിയും മനസിൽ ആഗ്രഹിച്ചു. ശ്രീലത നമ്പൂതിരിയുടെ അച്ഛന്റെ സഹോദരി ഒരു സിനിമാ നിർമ്മാതാവായിരുന്നു. അപ്പച്ചിയുടെ സഹായത്തോടെ സിനിമയിൽ അഭിനയിക്കാൻ പോയതിനെ കുറിച്ചു രസകരമായാണ് ശ്രീലത നമ്പൂതിരി വിവരിക്കുന്നു.
"എന്റെ അച്ഛന്റെ സഹോദരി കുമാരി തങ്കം ആണ് സിനിമ നിർമ്മിക്കുന്നത്. നായികയാണ് എന്നായിരുന്നു എന്നോട് പറഞ്ഞത്. അടൂർ ബാസിക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നത് ആരും പറഞ്ഞില്ല. അതിനാൽ മനസിൽ കണക്ക് കൂട്ടിയത് പ്രേം നസീറിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചാണ്. ചെന്നൈക്ക് പോകുന്ന യാത്രയിലെല്ലാം അതായിരുന്നു മനസു നിറയെ. ലൊക്കേഷനിൽ എത്തിയപ്പോൾ ഒരാൾ വെറ്റില മുറുക്കി ചുവപ്പിച്ചു വന്നു. അതാണ് നിന്റെ നായകൻ എന്ന് പറഞ്ഞു.

അത് കേട്ടതോടെ എന്റെ കാറ്റ് പോയി. അടൂർ ബാസിയായിരുന്നു അത്. എന്നിട്ട് ആ സിനിമയിൽ അഭിനയിച്ചില്ല. എന്നാൽ പിന്നീട് വേറൊരു സിനിമയിൽ ഇദ്ദേഹത്തിന്റെ ഒപ്പം തന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചു. ഈ ചിത്രം അഭിനയിച്ച ശേഷം ഞാൻ തിരിച്ചു പോകുമെന്ന് പറഞ്ഞു. പക്ഷേ ആ സിനിമ ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ നിരവധി അവസരങ്ങൾ വന്നു. കാരണം ചെറുപ്പക്കാരി എന്ന നിലയിൽ അന്ന് കോമഡി അവതരിപ്പിക്കാൻ മറ്റാരുമില്ല. അത് എന്റെയൊരു ഭാഗ്യമായിരുന്നു." ശ്രീലത നമ്പൂതിരി പറഞ്ഞു.
ആ കാലഘട്ടത്തിലെ സിനിമകളിലുള്ള കോമഡി രംഗങ്ങളെല്ലാം അടൂർ ബാസിയാണ് എഴുതിയിരുന്നത്. പ്രീ പ്ലാൻ ചെയ്ത് എടുക്കുന്ന രീതി അല്ലായിരുന്നു അന്ന്. അദ്ദേഹം ചിലത് മനസിൽ ഉറപ്പിച്ചിട്ട് ആർട്ടിസ്റ്റുകളോട് അതുപോലെ പ്രവർത്തിക്കാൻ ആവശ്യപ്പെടും. റിഹേഴ്സൽ പോലുമില്ലാതെ ടെയ്ക്കിൽ തന്നെ ആ കോമഡി രംഗം വർക്കാവുകയും ചെയ്യും എന്നതാണ് അതിന്റെ പ്രത്യേകത.


Click it and Unblock the Notifications











