'ശോഭന ഒഴികെ മറ്റെല്ലാവർക്കും അറിയാമായിരുന്നു ആ സ്ക്രിപ്റ്റ് ശരിയാകില്ലെന്ന്': രസകരമായ സംഭവമോർത്ത് ശ്രീനിവാസൻ
മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമയുടെ ചരിത്രമെടുത്താൽ അതിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു പേരാണ് ശ്രീനിവാസൻ എന്നത്. നിരവധി സൂപ്പർ സിനിമകളാണ് ശ്രീനിവാസന്റെ രചനയിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.
അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. രോഗം തളർത്തിയപ്പോഴും സിനിമയിലേക്ക് തിരിച്ചുവരണമെന്ന അതീവ ആഗ്രഹമായിരുന്നു നടന്. ഒടുവിൽ രോഗത്തെ അതിജീവിച്ച് ശ്രീനിവാസൻ തിരിച്ചെത്തിയപ്പോൾ മലയാള സിനിമ ലോകവും പ്രേക്ഷകരും അത് ഒരുപോലെയാണ് ആഘോഷമാക്കി മാറ്റിയത്.

മുൻപത്തെ അത്രയും ആരോഗ്യമോ ഊർജ്ജമോ നടന് തിരികെ ലഭിച്ചിട്ടില്ലെങ്കിലും പൊതുവേദികളിലും അഭിമുഖങ്ങളിലും എല്ലാം ശ്രീനിവാസൻ എത്താൻ മടിക്കാറില്ല. സംസാരിക്കാനൊക്കെ അൽപം ബുദ്ധിമുട്ട് ഉണ്ടെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നർമ്മം കലർത്തി സംസാരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അടുത്തിടെ ചില പൊതുവേദികളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളൊക്കെ അത്തരത്തിൽ വൈറലായി മാറിയിരുന്നു.
ഒപ്പം അഭിമുഖങ്ങളിൽ നടത്തിയ ചില തുറന്നു പറച്ചിലുകളും ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോഴിതാ, പുതിയൊരു അഭിമുഖത്തിൽ ശോഭനയുമായി ബന്ധപ്പെട്ട ഒരു രസകരമായ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് ശ്രീനിവാസൻ. മാനത്തെ വെള്ളിത്തേര് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ശോഭന ഓരോ ഷോട്ട് കഴിയുമ്പോഴും സ്ക്രിപ്റ്റ് എഴുതുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ തന്നോട് ചോദിക്കറുണ്ടായിരുന്നു എന്ന് പറയുകയാണ് ശ്രീനിവാസൻ.
അന്ന് ശോഭന ഒരു സ്ക്രിപ്റ്റ് എഴുതുന്നുണ്ടായിരുന്നു എന്നും താനൊരു സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയതുകൊണ്ടാണ് ശോഭന തന്നോട് സംശയങ്ങൾ ചോദിച്ചിരുന്നത്. എന്നാൽ ആ സ്ക്രിപ്റ്റ് ശരിയാകില്ല എന്ന് ശോഭന ഒഴികെയുള്ള എല്ലാവർക്കും അറിയാമായിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനത്തെ വെള്ളിത്തേരിന്റെ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ശോഭന ഓരോ ഷോട്ട് കഴിയുമ്പോഴും എന്റെയടുത്ത് വന്ന് സംശയങ്ങൾ ചോദിക്കാറുണ്ടായിരുന്നു. സിനിമയെ പറ്റി ഒന്നുമായിരുന്നില്ല സംശയങ്ങൾ. ആ സമയത്ത് ശോഭന ഒരു സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയതുകൊണ്ട് എനിക്ക് സ്ക്രിപ്റ്റ് എഴുതുന്നതിന്റെ ടെക്നിക്കുകൾ അറിയാമെന്ന് അവർക്ക് തോന്നിയിരിക്കണം. വലിയ വലിയ സംശയങ്ങളൊക്കെയാണ് ചോദിക്കുക. ഞാൻ എനിക്ക് തോന്നുന്ന മറുപടികൾ പറയും, ശ്രീനിവാസൻ പറഞ്ഞു.
ഞാൻ അവിടെയുള്ള ആളുകളോട് പറഞ്ഞു, ശോഭനയെ ശല്യപ്പെടുത്തരുത്. അവർ സക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ് എന്ന്. അങ്ങനെ ലൊക്കേഷനിലുള്ള എല്ലാവരും അക്കാര്യം അറിഞ്ഞു. അവിടെയുള്ളവർ പരസ്പരം പറഞ്ഞു, ശോഭന സ്ക്രിപ്റ്റ് എഴുതുകയാണ്, ശല്യപ്പെടുത്തരുത് എന്ന്. മുകേഷൊക്കെ അന്ന് ആ ലൊക്കേഷനിൽ ഉണ്ടായിരുന്നു.

പിന്നീട് മാസങ്ങൾക്ക് ശേഷം മുകേഷ് ശോഭനയെ കണ്ടുമുട്ടി. സംസാരിക്കുന്ന കൂട്ടത്തിൽ മുകേഷ് അന്ന് ശോഭന എഴുതിയിരുന്ന സ്ക്രിപ്റ്റിനെ കുറിച്ചും അവരോട് ചോദിച്ചു. അത് ശരിയായില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. അത് ശരിയാവില്ലെന്ന് ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നു എന്നാണ് അപ്പോൾ മുകേഷ് ശോഭനയോട് പറഞ്ഞത്. സത്യത്തിൽ ശോഭന ഒഴികെ മറ്റെല്ലാവർക്കും അറിയാമായിരുന്നു, ആ സ്ക്രിപ്റ്റ് ശരിയാകില്ലെന്ന്, ശ്രീനിവാസൻ പറഞ്ഞു നിർത്തി.
അതേസമയം, വിനീത് ശ്രീനിവാസൻ നായകനായ കുറുക്കൻ ആണ് ശ്രീനിവാസന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. സിനിമയിൽ സജീവമാകാൻ ശ്രമിക്കുന്ന ശ്രീനിവാസൻ പുതിയ തിരക്കഥകളും ഒരുക്കുന്നുണ്ട് എന്നാണ് വിവരം. പൂർണ ആരോഗ്യത്തോടെ നടനെ വീണ്ടും സിനിമയിൽ സജീവമായി കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷാകർ.


Click it and Unblock the Notifications